'നോസ്ട്രോ' അക്കൗണ്ടുകള്‍ ഒരു മണിക്കൂര്‍ ഇടവിട്ട് പരിശോധിക്കണമെന്ന് ആര്‍ബിഐ; വിദേശത്തു നിന്ന് പണമയച്ചാല്‍ ഇനി ഉടന്‍ നാട്ടില്‍ കിട്ടും

'നോസ്ട്രോ' അക്കൗണ്ടുകള്‍ ഒരു മണിക്കൂര്‍ ഇടവിട്ട് പരിശോധിക്കണമെന്ന് ആര്‍ബിഐ; വിദേശത്തു നിന്ന് പണമയച്ചാല്‍ ഇനി ഉടന്‍ നാട്ടില്‍ കിട്ടും

മുംബൈ: വിദേശത്തു നിന്ന് അയക്കുന്ന പണം ഇനി വൈകാതെ നാട്ടില്‍ ലഭിക്കും. ഇതുസംബന്ധിച്ച് ആര്‍ബിഐ ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. വിദേശത്തു നിന്ന് പണം വന്നാലുടനെ അക്കൗണ്ട് ഉടമയെ അറിയിക്കണം.

പല ബാങ്കുകളും നിലവില്‍ ഓരോ ദിവസത്തിന്റെയും അവസാനം മാത്രം അക്കൗണ്ട് പരിശോധിക്കുന്ന രീതിയാണ് തുടരുന്നത്. ബാങ്കുകളുടെ 'നോസ്ട്രോ' അക്കൗണ്ടുകള്‍ ഒരു മണിക്കൂര്‍ ഇടവിട്ട് പരിശോധിക്കണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം.

ഇത്തരം പരിശോധനയിലൂടെ ബാങ്കിന് പണം ലഭിച്ചാലുടന്‍ ഉപയോക്താവിനെ അറിയിക്കണം. ബാങ്കിന്റെ പ്രവൃത്തി സമയം കഴിഞ്ഞാണ് സന്ദേശം ലഭിക്കുന്നതെങ്കില്‍ അടുത്ത പ്രവൃത്തി ദിവസം തുടക്കത്തില്‍ തന്നെ ഉപയോക്താവിന് അറിയിപ്പ് നല്‍കണം.

നോസ്ട്രോ അക്കൗണ്ട്

വിദേശ രാജ്യത്തെ ബാങ്കില്‍ ഇന്ത്യയിലെ ബാങ്ക് ആ രാജ്യത്തിന്റെ കറന്‍സിയില്‍ തുടങ്ങിയിട്ടുള്ള അക്കൗണ്ടുകളാണ് 'നോസ്ട്രോ അക്കൗണ്ടുകള്‍'. ഈ അക്കൗണ്ടില്‍ ലഭിക്കുന്ന പണം സ്ഥിരീകരിക്കുന്നതിനായി ബാങ്കുകള്‍ ഇനി മുതല്‍ ഓരോ മണിക്കൂര്‍ ഇടവിട്ടും അക്കൗണ്ടുകള്‍ പരിശോധിക്കണം. നേരത്തെ പുറത്തിറക്കിയ കരട് രേഖയില്‍ 30 മിനിറ്റ് എന്നായിരുന്നു നിര്‍ദേശിച്ചിരുന്നതെങ്കിലും പുതിയ വ്യവസ്ഥ പ്രകാരം ഒരു മണിക്കൂറാക്കിയിട്ടുണ്ട്.

വിദേശ വിനിമയ വിപണി പ്രവര്‍ത്തിക്കുന്ന സമയത്ത് പണം ലഭിച്ചാല്‍ അതേ ദിവസം തന്നെ അക്കൗണ്ടിലേക്ക് തുക മാറ്റാന്‍ ബാങ്കുകള്‍ ശ്രമിക്കണം. മാര്‍ക്കറ്റ് സമയം കഴിഞ്ഞാണ് ലഭിക്കുന്നതെങ്കില്‍ അടുത്ത പ്രവൃത്തി ദിവസം തന്നെ ക്രെഡിറ്റ് ചെയ്യണം.

വ്യക്തിഗത താമസക്കാര്‍ക്ക് ലഭിക്കുന്ന ഇന്‍വാര്‍ഡ് പേയ്‌മെന്റുകള്‍ക്കായി ബാങ്കുകള്‍ക്ക് 'സ്ട്രെയിറ്റ്-ത്രൂ പ്രോസസിങ്' നടപ്പിലാക്കാവുന്നതാണ്. ബാങ്കുകളുടെ റിസ്‌ക് അസസ്‌മെന്റിനും ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (FEMA) 1999 ലെ നിര്‍ദേശങ്ങള്‍ക്കും വിധേയമായിട്ടായിരിക്കണം ഇത്.

വിദേശ വിനിമയ ഇടപാടുകള്‍ക്കായി പ്രത്യേക പ്ലാറ്റ്ഫോം തയ്യാറാക്കാന്‍ ആര്‍ബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടു. രേഖകള്‍ സമര്‍പ്പിക്കാനും ഇടപാടുകള്‍ നിരീക്ഷിക്കാനും ഡിജിറ്റല്‍ ഇന്റര്‍ഫേസുകള്‍ ഉപയോക്താക്കള്‍ക്ക് സഹായകരമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.