സന: ദക്ഷിണ ചെങ്കടലിലെ തന്ത്രപ്രധാനമായ ഗ്രേറ്റര്‍ ഹനീഷ്, ലെസര്‍ ഹനീഷ് ദ്വീപുകള്‍ പിടിച്ചെടുത്തതായി യമനിലെ ഹൂതി വിമതര്‍. ഇതോടെ പ്രധാന അന്താരാഷ്ട്ര കപ്പല്‍പാതയായ ബാബ് അല്‍ മന്ദേബ് മേഖലയില്‍ ഹൂതികളുടെ നിയന്ത്രണം കൂടുതല്‍ ശക്തമായി.
വിമതരുടെ പടിഞ്ഞാറന്‍ തീരത്തെ അതിവേഗ മുന്നേറ്റം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യമന്‍ സര്‍ക്കാര്‍ സേനയുടെ അധീനതയിലുണ്ടായിരുന്ന കൂടുതല്‍ ദ്വീപുകള്‍ നഷ്ടമായിരിക്കുന്നത്.
അതിനിടെ സൗദി അറേബ്യയിലെ തെക്കന്‍ നഗരമായ ഖമീസ് മുശൈത്തിലെ കിങ് ഖാലിദ് വ്യോമതാവളത്തിന് നേരെ മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തിയതായി ഹൂതികള്‍ അവകാശപ്പെട്ടു. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് വ്യോമതാവളം ലക്ഷ്യമിട്ടതെന്ന് ഹൂതി സൈനിക വക്താവ് യഹ്‌യ സരി പ്രസ്താവനയില്‍ അറിയിച്ചു.
യമനില്‍ സൗദി നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് മറുപടിയായാണ് ആക്രമണമെന്നാണ് ഹൂതികളുടെ വിശദീകരണം. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ യെമനിലെ വിവിധ പ്രവിശ്യകളിലായി സൗദി എഫ്-15, ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ എന്നിവ ഉപയോഗിച്ച് മുന്നൂറിലേറെ ആക്രമണങ്ങള്‍ നടത്തിയതായും ഹൂതികള്‍ ആരോപിച്ചു.
അതേസമയം, ചെങ്കടലിലെ കപ്പലുകള്‍ക്കെതിരെയും സൗദിയിലെ എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരെയും നടക്കുന്ന ആക്രമണങ്ങളും മേഖലയില്‍ സംഘര്‍ഷം രൂക്ഷമാക്കുകയാണ്. ചെങ്കടല്‍ വഴിയുള്ള കപ്പല്‍ഗ താഗതം തടസപ്പെടുന്നത് ആഗോള എണ്ണ വിതരണത്തെയും വിലയെയും പ്രതികൂലമായി ബാധിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.