ബാഗ്ദാദ് : ഫ്രാൻസിസ് മാർപാപ്പ തന്റെ ചരിത്രപരമായ ഇറാഖ് പര്യടനം പൂർത്തിയാക്കി തിരികെ മടങ്ങുന്നു. ഇസ്ലാമിക തീവ്രവാദികളാൽ തകർക്കപ്പെട്ട ക്രൈസ്തവ സമൂഹത്തിന് സഹവർത്തിത്വം, ക്ഷമ, സമാധാനം എന്നീ സന്ദേശവുമായി പ്രത്യാശ പകരുന്നതായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം .
ഇറാഖിലുടനീളം അഞ്ച് പ്രവിശ്യകൾ ഉൾക്കൊള്ളുന്ന നാല് ദിവസത്തെ പര്യടനത്തിനു ശേഷം ബാഗ്ദാദ് വിമാനത്താവളത്തിൽ നിന്നും മാർപ്പാപ്പയുടെ വിമാനം പറന്നുയരുമ്പോൾ, ഇറാഖ് പ്രസിഡന്റ് ബർഹാം സാലിഹ് യാത്രാശംസകൾ നേർന്നുകൊണ്ട് ടാർമാക്കിൽ എത്തി.
ഇറാഖിന് തെക്കുള്ള നജാഫിലെ ഷിയാ പുരോഹിതൻ ഗ്രാൻഡ് അയത്തൊള്ള അലി അൽ-സിസ്താനിയുമായും വടക്ക് ഭാഗത്തുള്ള നീനെവേയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ ഭീകരതയ്ക്ക് ഇരയായ ക്രിസ്ത്യൻ ഇരകളുമായും കൂടിക്കാഴ്ച നടത്തി. പോപ്പ് എവിടെ പോയാലും അദ്ദേഹത്തെ കാണാനായി ആളുകൾ തടിച്ചുകൂടിയത് രാജ്യത്തെ കൊറോണ വൈറസ് ആശങ്കകൾക്ക് ആക്കം കൂട്ടി. ജനങ്ങൾ മിക്കവരും ഫേസ് മാസ്കുകൾ ധരിച്ചിരുന്നില്ല .ഇർബിലിലെ സ്റ്റേഡിയത്തിൽ നടന്ന ഖുർബാനയിൽ പതിനായിരത്തോളം പേര് പങ്കെടുത്തു . കർശനമായ സുരക്ഷ ആയിരുന്നു എല്ലാ പ്രോഗ്രാമുകൾക്കും ഏർപ്പെടുത്തിയിരുന്നത് .
മാർപ്പാപ്പയ്ക്കും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തിനും കൊറോണ വാക്സിനേഷൻ ലഭിച്ചിരുന്നു.
തന്നെ അലട്ടുന്ന രോഗങ്ങൾക്കിടയിലും പുഞ്ചിരിക്കുന്ന മുഖവുമായി ദുരിതക്കടലിൽ കഴിയുന്നവർക്ക് ആശ്വാസ ദൂതനായി ത്തീരുകയായിരുന്നു പോപ്പ് ഫ്രാൻസിസ് ഈ ‘തീർത്ഥാടനത്തിലൂടെ‘.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26