സുരക്ഷാ ആശങ്കകൾക്കിടെ മടക്കം; ഐ.എസ് ബന്ധമുള്ള അവസാന ഓസ്ട്രേലിയൻ വനിതയ്ക്കും മകൾക്കും പ്രവേശനം

സുരക്ഷാ ആശങ്കകൾക്കിടെ മടക്കം; ഐ.എസ് ബന്ധമുള്ള അവസാന ഓസ്ട്രേലിയൻ വനിതയ്ക്കും മകൾക്കും പ്രവേശനം

സിഡ്നി: സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ വർഷങ്ങളായി കഴിയുകയായിരുന്ന ഐ.എസ് ബന്ധമുള്ള അവസാന ഓസ്ട്രേലിയൻ വനിതയ്ക്കും മകൾക്കും സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ അനുമതി. ദേശീയ സുരക്ഷാ കാരണങ്ങളാൽ ഇവർക്ക് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക പ്രവേശന വിലക്ക് സർക്കാർ പിൻവലിച്ചു. ഇതോടെ വർഷങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഇവരുടെ മടക്ക യാത്രയ്ക്ക് വഴിയൊരുങ്ങി.

പശ്ചിമ സിഡ്നി സ്വദേശിയായ ഹോദൻ ആബി എന്ന സ്ത്രീ 2015 ൽ കൗമാര പ്രായത്തിലാണ് സിറിയയിലേക്ക് പോയത്. അൽ-റോജ് അഭയാർത്ഥി ക്യാമ്പിൽ കഴിഞ്ഞിരുന്ന ഇവരുടെ മകൾക്ക് യുദ്ധത്തിനിടെയുണ്ടായ ഷ്രാപ്പ്നൽ മുറിവുകൾ മൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ വിലക്ക് നീക്കിയതെന്നും നിയമപരമായ ബാധ്യത നിറവേറ്റാൻ സർക്കാർ നിർബന്ധിതരാണെന്നും ആഭ്യന്തരകാര്യ മന്ത്രി ടോണി ബർക്ക് വ്യക്തമാക്കി.

രാജ്യത്ത് തിരിച്ചെത്തുന്ന ഉടൻ തന്നെ ഹോദൻ ആബിയെ സുരക്ഷാ ഏജൻസികൾ കർശന നിരീക്ഷണത്തിലാക്കും. ആശയ വിനിമയം, സോഷ്യൽ മീഡിയ ഉപയോഗം, യാത്രകൾ എന്നിവയ്ക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്നതടക്കമുള്ള കടുത്ത വ്യവസ്ഥകൾ ഇവർക്ക് ബാധകമായിരിക്കും. നേരത്തെ മടങ്ങിയെത്തിയ ഇത്തരത്തിലുള്ള ചില സ്ത്രീകൾക്കെതിരെ ഭീകരവാദം, അടിമത്തം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ ഇവർക്കെതിരെയുള്ള നീക്കങ്ങൾ അതീവ ജാഗ്രതയോടെയായിരിക്കും നടപ്പാക്കുക.

സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ഓസ്ട്രേലിയൻ രാഷ്ട്രീയ രംഗത്ത് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ദേശീയ സുരക്ഷയെ ബാധിക്കുമെന്ന ആശങ്ക പ്രതിപക്ഷ നേതാക്കളും സുരക്ഷാ വിദഗ്ധരും പങ്കുവെക്കുന്നു. എന്നാൽ നിയമപരമായ ബാധ്യതയിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നാണ് ഭരണകൂടത്തിന്റെ നിലപാട്. ഈ മടക്ക യാത്രയോടെ സിറിയൻ ക്യാമ്പുകളിൽ ശേഷിച്ചിരുന്ന ഐ.എസ് ബന്ധമുള്ള ഓസ്ട്രേലിയൻ പൗരന്മാരുടെ മടക്കയാത്രാ പ്രക്രിയ ഏതാണ്ട് പൂർണമാവുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.