വിശുദ്ധ നാട്ടിലെ ക്രൈസ്തവർ സമാധാനത്തിനായി കേഴുന്നു: വിശ്വാസികളുടെ ദയനീയ അവസ്ഥ തുറന്നുകാട്ടി ജെറുസലേം പാത്രിയാർക്കീസ്

വിശുദ്ധ നാട്ടിലെ ക്രൈസ്തവർ സമാധാനത്തിനായി കേഴുന്നു: വിശ്വാസികളുടെ ദയനീയ അവസ്ഥ തുറന്നുകാട്ടി ജെറുസലേം പാത്രിയാർക്കീസ്

അസീസി: സംഘർഷഭരിതമായ വിശുദ്ധ നാട്ടിലെ ക്രിസ്ത്യാനികൾ മാനസികമായി പൂർണമായും തളർന്നു കഴിഞ്ഞുവെന്നും നിരന്തരമായ അനിശ്ചിതത്വങ്ങൾക്കിടയിൽ അവർക്ക് ഇപ്പോൾ ഏറ്റവും ആവശ്യമുള്ളത് ശാന്തിയും സമാധാനവുമാണെന്നും ജെറുസലേം പാത്രിയാർക്കീസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല വ്യക്തമാക്കി.

ജെറുസലേം ആസ്ഥാനമായുള്ള 'എലിയാഹ് ഇന്റർഫെയ്ത്ത് ഇൻസ്റ്റിറ്റ്യൂട്ട്' നടപ്പിലാക്കുന്ന 'ഗ്ലോബൽ ഹൗസ് ഓഫ് ഫ്രണ്ട്ഷിപ്പ് ആൻഡ് ഹോപ്പ്' പദ്ധതിയുടെ ഉദ്ഘാടനത്തിനായി അസീസിയിലെത്തിയ വേളയിൽ വത്തിക്കാൻ മീഡിയയോട് സംസാരിക്കുകയായിരുന്നു കർദിനാൾ. വിശുദ്ധ നാടിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള തന്റെ അഗാധമായ വേദനയും ആശങ്കയും പങ്കുവെച്ചു.

മധ്യപൂർവ്വദേശത്തെ സങ്കീർണമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഏറെ സമയം ആവശ്യമാണെന്ന് വ്യക്തമാക്കിയ കർദിനാൾ അതിനായി പുതിയ മുഖങ്ങളും പുതിയ നേതൃത്വങ്ങളും കടന്നുവരേണ്ടതുണ്ടെന്നും ഓർമ്മിപ്പിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലൂടെ വോട്ടർമാരാണ് ഈ മാറ്റങ്ങൾ യാഥാർത്ഥ്യമാക്കേണ്ടത്. ജെറുസലേമിലെയും പരിസരങ്ങളിലെയും സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.

നിലവിൽ വലിയ തോതിലുള്ള വിവേചനരഹിതമായ ബോംബാക്രമണങ്ങൾ നടക്കുന്ന യുദ്ധസാഹചര്യം ഇല്ലെങ്കിലും ഗാസ, വെസ്റ്റ് ബാങ്ക്, ഇസ്രയേൽ, ഫലസ്തീൻ തുടങ്ങിയ പ്രദേശങ്ങളിലെ മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളെ നിർവചിക്കുന്ന പൊതുവായ മാനദണ്ഡമായി അക്രമം മാറിമറിഞ്ഞിരിക്കുന്നുവെന്നും കർദിനാൾ കൂട്ടിച്ചേർത്തു.

തുടർച്ചയായി വരുന്ന വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും പിന്നീട് അവയെല്ലാം തിരുത്തിക്കുറിക്കുന്ന രാഷ്ട്രീയ സാഹചര്യവും വിശുദ്ധ നാട്ടിലെ ക്രിസ്ത്യാനികളിൽ വലിയ തോതിലുള്ള മടുപ്പും നിരാശയവുമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇത്തരം വൈരുദ്ധ്യങ്ങൾ നിറഞ്ഞ പ്രഖ്യാപനങ്ങൾ ജനങ്ങൾക്കിടയിലെ പരസ്പരവിശ്വാസം പൂർണമായും തകർത്തിരിക്കുകയാണ്.

ഒടുവിൽ സത്യമായ കാര്യങ്ങൾപോലും വിശ്വസിക്കാൻ കഴിയാത്ത ദയനീയമായ അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിച്ചേർന്നിരിക്കുന്നത്. യഥാർത്ഥത്തിൽ എന്തെങ്കിലും നല്ല കാര്യങ്ങൾ സംഭവിക്കുമ്പോൾ പോലും അതിനെ പൂർണമനസ്സോടെ വിശ്വസിക്കാൻ സാധിക്കാത്ത വിധം ജനങ്ങൾ മാനസികമായി തളർന്നിരിക്കുകയാണെന്നും കർദ്ദിനാൾ പിസബല്ല വിശദീകരിച്ചു. അടുത്തിടെ ഫ്രാൻസിന്റെ പരമോന്നത ബഹുമതികളിലൊന്നായ "ലീജിയൺ ഓഫ് ഓണർ" ഓഫീസർ പദവി സ്വീകരിച്ച വേളയിലും വിശുദ്ധ നാട്ടിലെ ക്രൈസ്തവ സമൂഹത്തിന്റെ നിലവിലെ ദുരിതങ്ങളെക്കുറിച്ച് കർദിനാൾ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.