ചാനല്‍ ചര്‍ച്ചയുടെ തേരോട്ടത്തില്‍ വീണടിയുന്നത് ഒരു സമുദായത്തിന്റെ ആത്മാവ്: ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍

ചാനല്‍ ചര്‍ച്ചയുടെ തേരോട്ടത്തില്‍ വീണടിയുന്നത് ഒരു സമുദായത്തിന്റെ ആത്മാവ്: ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍

കൊച്ചി: കേരളത്തിലെ മാധ്യമങ്ങള്‍ ക്രൈസ്തവ വേട്ടയും സമുദായ ഹത്യയുമാണ് നടത്തുന്നതെന്ന് ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടായില്‍. കേരളത്തില്‍ ക്രൈസ്തവ സമൂഹത്തിനെതിരെ മാധ്യമ പ്രവര്‍ത്തന മേഖലകളില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഭാസത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ സമുദായത്തെ ഉന്‍മൂലനം ചെയ്യാന്‍ മനപൂര്‍വ്വമോ അല്ലാതെയോ കേരളത്തിലെ സമ്പര്‍ക്ക മാധ്യമങ്ങളുടെ ഇടയില്‍ വളരെ പ്രബലമായൊരു പ്രവര്‍ത്തനം നടക്കുന്നുണ്ട്. കേരളത്തില്‍ ക്രൈസ്തവര്‍ 2000 ത്തോളം വര്‍ഷമായി നാനാജാതി മതസ്ഥരുമായി ഇടപഴകി വളരുന്നു. സമാധാന പ്രേമികളായ ഒരു കൂട്ടം മനുഷ്യര്‍ ഒരുമിച്ച് കൂടുന്ന ഒരു സമൂഹമാണ് ക്രൈസ്തവ സമൂഹമെന്ന് ഈ 2000 വര്‍ഷത്തെ ചരിത്രം തെളിയിക്കുന്നുവെന്നും ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടായില്‍ ഓര്‍മ്മപ്പെടുത്തി.

ക്രൈസ്തവ സമുദായത്തിന് അതിന്റേതായ വിശ്വാസ ആചാരങ്ങളും നേതൃത്വങ്ങളും ഭരണസംവിധാനങ്ങളും വിശ്വാസ പ്രമാണങ്ങളും തത്വ സംഹിതകളും സംസ്‌കാരവും ജീവിത രീതികളും വേഷവിധാനങ്ങളുമുണ്ട്. 20 നൂറ്റാണ്ടിന്റെ ചരിത്രമുണ്ട് ഈ സഭയ്ക്ക്. എന്നാല്‍ ഈ കാലഘട്ടം അതിനെ പതിയെ വിഷം നല്‍കി കൊന്നുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങള്‍ വഴി ഈ വിഷം തിരുകുകയും സഭയെ ഇല്ലാതാക്കാന്‍ നോക്കുകയുമാണ് ചെയ്യുന്നത്.

ഈ അടുത്ത കാലത്ത് ഇറങ്ങിയ സാറാസ് എന്ന ചലച്ചിത്രത്തെപ്പറ്റിയും അച്ചന്‍ പരാമര്‍ശിക്കുകയുണ്ടായി. സഭ വിശ്വസിക്കുന്ന കുടുംബത്തിന്റെ അടിസ്ഥാന തത്വങ്ങളെയാണ് ആ സിനിമ ആക്രമിക്കുന്നത്. ദൈവത്തിന്റെ ദാനമായ ജീവനെ കുടുംബങ്ങളില്‍ സ്വീകരിച്ച് അതിനെ പരിപാലിച്ച് കുടുംബത്തെ പവിത്രമായി കാണുന്ന ഒരു സമൂഹം. ആ പവിത്രമായ വിശ്വാസത്തിന്റെ കടയ്ക്കല്‍ കോടാലി വെയ്ക്കുന്ന ഒരാശയമാണ് സിനിമയിലൂടെ പ്രചരിപ്പിക്കുന്നത്. വളര്‍ന്നു വരുന്ന തലമുറയ്ക്ക് സിനിമയിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും നിരന്തമായി ലഭിക്കുന്ന പ്രബോധനങ്ങള്‍ അവരുടെ വിശ്വാസ പ്രാര്‍ത്ഥന ജീവിത രീതികളെയും, കുടുംബ സംവിധാനങ്ങളെ മാറ്റിമറിക്കുമെന്നും ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടായില്‍ പറയുന്നു.

ക്രൈസ്തവര്‍ പരിപാവനമായി കാണുന്ന മണ്ഡലങ്ങളെ ആക്ഷേപിക്കുക, ക്രൈസ്തവ ആചാരങ്ങളേയും മതമേലധ്യക്ഷ്യന്‍മാരേയും വിശ്വാസ സംഹിതകളേയും അവഹേളിക്കാന്‍ മാധ്യമങ്ങള്‍ ഏതറ്റം വരെയും പോകുമെന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. 2016 ല്‍ ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ച ഒരു ചിത്രം ക്രൈസ്തവരെ ഒന്നടങ്കം വേദനിപ്പിച്ചിരുന്നു. ഈശോ വിശുദ്ധ കുര്‍ബ്ബാന സ്ഥാപിച്ച ആ രംഗം. എത്ര മോശമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു സമൂദായത്തെ ആക്രമിക്കുന്നതാണോ കല എന്നും അദ്ദേഹം ചോദിക്കുന്നു. അതുപോലെ തന്നെ വളരെ പരിഹാസ്യമായും അശ്ലീലമായും അന്ത്യത്താഴത്തെ ചിത്രീകരിക്കാന്‍ കഴിയുക എന്നത് ഗൗരവകരവും വേദനാജനകവുമാണ്.

ഒരു സിനിമയാണെങ്കിലും ഒരു ചിത്രമാണങ്കിലും അത് പ്രസിദ്ധീകരിക്കുമ്പോള്‍ വേദനിക്കുന്ന ഒരു സമൂഹം ഇവിടെ ഉണ്ടെന്ന് മനസ്സിലാക്കണം. ക്രൈസ്തവ സമൂഹം പവിത്രമായി കരുതുന്ന അപ്പോസ്തോലിക സ്ഥാനത്തേയും ഏതെങ്കിലും ഒരു സഹാചര്യത്തില്‍ മ്ലേച്ഛമായി ചിത്രീകരിക്കുന്നതിനെയാണോ ആവിഷ്‌ക്കാരമെന്ന് പറയുന്നത്. ഇതെല്ലാം കണ്ട് മനസ് വേദനിക്കുന്ന ലക്ഷോപലക്ഷം ആളുകള്‍ ഈ സമൂഹത്തില്‍ ഉണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

സര്‍ക്കാര്‍ ഏജന്‍സികള്‍ ഇതിന്റെ ഗൗരവകരമായ വശങ്ങളെപ്പറ്റി അന്വേഷിക്കുകയും ചിന്തിക്കുകയും വേണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ഗുഢ ലക്ഷ്യങ്ങളുണ്ട്. ഇതിന് പിന്നിലുള്ളവര്‍ ആ ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. സമൂദായ നിന്ദകള്‍ക്കെതിരെ സര്‍ക്കാര്‍ ഇടപെടണം എന്നത് ഒരു സമൂഹത്തിന്റെ മുഴുവന്‍ ആവശ്യമാണ്. ചാനലുകളിലെ അന്തിചര്‍ച്ചകള്‍ മറ്റൊരു ദോഷമാണ്. ഇത്തരം ചര്‍ച്ചകളില്‍ ആദ്യം തന്നെ ഇരയേയും വേട്ടക്കാരനേയും നിശ്ചയിച്ച് കഴിയും. പിന്നീട് അവിടെ നടക്കുന്നത് വിധിപ്രസ്താപിക്കല്‍ മാത്രമാണ്. ചാനല്‍ ചര്‍ച്ചയുടെ തേരോട്ടത്തില്‍ വീണടിയുന്നത് ഒരു സമുദായത്തിന്റെ ആത്മാണ്. ഓരോ ചാനലിനും അതിന്റെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉണ്ട്. മാധ്യമങ്ങളിലൂടെയുള്ള ക്രൈസ്തവ വേട്ട ഒരു യാഥാര്‍ത്ഥ്യമാണ്. അതിനെ കാണാതെ പോകരുതെന്നും ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടായില്‍ ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.