വാഹനം ഇടിച്ചിട്ട് നിറുത്താതെ പോയാല്‍ നഷ്ടപരിഹാരത്തുക രണ്ട് ലക്ഷമാക്കി പുതിയ നിയമം

 വാഹനം ഇടിച്ചിട്ട് നിറുത്താതെ പോയാല്‍ നഷ്ടപരിഹാരത്തുക രണ്ട് ലക്ഷമാക്കി പുതിയ നിയമം

ന്യൂഡല്‍ഹി: ആളുകളെ ഇടിച്ചിട്ട ശേഷം വാഹനം നിര്‍ത്താതെ പോകുന്ന കേസുകളിലെ നഷ്ടപരിഹാരം പത്തിരട്ടി വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇടിച്ചിട്ട വാഹനം ഏതെന്ന് അറിയാത്ത കേസുകളില്‍ മരിക്കുന്ന ആളുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം രൂപയും ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്ക് അരലക്ഷവും നഷ്ടപരിഹാരം ഉറപ്പാക്കുന്നതാണ് പുതിയ നിയമം. ഇതിനായി പ്രത്യേക മോട്ടോര്‍ വാഹന അപകട ഫണ്ട് രൂപീകരിക്കാനും വ്യവസ്ഥയുണ്ട്.

ഇടിച്ചിട്ട വാഹനം പിടികൂടിയാല്‍ ഉടമയില്‍ നിന്ന് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റാല്‍ രണ്ടര ലക്ഷം രൂപയും നഷ്ടപരിഹാരം ഉറപ്പാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. തേര്‍ഡ്പാര്‍ട്ടി കവറേജിലൂടെ ഇന്‍ഷ്വറന്‍സ് കമ്പനി വഴി ഒരു മാസത്തിനുള്ളില്‍ നഷ്ടപരിഹാരം ലഭ്യമാക്കും. വാഹനത്തിന് ഇന്‍ഷ്വറന്‍സ് ഇല്ലെങ്കില്‍ മോട്ടോര്‍ അപകട ക്‌ളെയിം ട്രൈബ്യൂണല്‍ വഴിയാകും നഷ്ടപരിഹാരം നല്‍കുക.

നിലവില്‍ ഇടിച്ച വാഹനം നിറുത്താതെ പോകുന്ന കേസുകളില്‍ മരിക്കുന്നവര്‍ക്ക് 25,000രൂപയും ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്ക് 12,500 രൂപയുമാണ് നഷ്ടപരിഹാരം ലഭിക്കുന്നത്. അപകടമുണ്ടാക്കിയ ശേഷം വാഹനവുമായി കടന്നുകളയുന്ന കേസുകള്‍ രാജ്യത്ത് കൂടുന്ന സാഹചര്യത്തിലാണ് നഷ്ടപരിഹാരം കൂട്ടുന്നതെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ഗഡ്കരി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.