മലഞ്ചെരുവിനു മുകളില്‍ പ്രകൃതിയൊരുക്കിയ അതിമനോഹരമായ സ്മൈലി. അമേരിക്കയിലെ ഒറിഗണ്‍ സംസ്ഥാനത്താണ് ഈ അപൂര്‍വ ദൃശ്യം കാഴ്ച്ചക്കാരുടെ മനംകവരുന്നത്. മലഞ്ചെരുവിനു മുകളില്‍നിന്നുള്ള കാഴ്ച്ചയിലാണ് ലാര്‍ച്ച് മരങ്ങള്‍ തീര്‍ക്കുന്ന വലിയ സ്മൈലി സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്.
ഒറിഗോണിലെ ഡഗ്ലസ് ഫിര്‍ ഫോറസ്റ്റില്‍ ഹാംപ്ടണ്‍ ലംബര്‍ എന്ന തടി കമ്പനിയുടെ നേതൃത്വത്തിലാണ് മരങ്ങളുടെ പുഞ്ചിരിക്കുന്ന മുഖം നട്ടുപിടിപ്പിച്ചത്. കമ്പനിയുടെ ഉടമസ്ഥരിലൊരാളായ ഡേവിഡ് ഹാംപ്ടണിന്റെയും മുന്‍ മാനേജരായ ഡെന്നിസ് ക്രീലിന്റെയും മനസിലാണ് ഈ ആശയം ആദ്യം വിരിഞ്ഞത്.
പച്ചയും മഞ്ഞയും നിറത്തിലെ സ്മൈലിക്ക് 80 മീറ്റര്‍ വ്യാസമുണ്ട്. വില്ലാമിന നഗരത്തിലെ ഹൈവേയില്‍ നിന്ന് ദൃശ്യമാകുന്ന മലഞ്ചെരുവിലാണ് മരങ്ങള്‍ സ്മൈലിയുടെ രൂപം സൃഷ്ടിക്കുന്നത്.
സ്മൈലി മഞ്ഞനിറത്തിലായതിനാല്‍ ലാര്‍ച്ച് മരങ്ങളാണ് ഉപയോഗിച്ചത്. ശരത്കാലത്താണ് ലാര്‍ച്ച് മഞ്ഞനിറമാകുന്നത്. കണ്ണുകള്‍ക്കു വിരുന്നൊരുക്കുന്ന ഈ സ്മൈലി കാണാനുള്ള ഏറ്റവും നല്ല സമയവും ശരത്കാലമാണ്. കണ്ണിനും വായയ്ക്കും വേണ്ടി ഡഗ്ലസ് ഫിര്‍ എന്ന മരങ്ങളും നട്ടു.
ഹാംപ്ടണ്‍ ലംബര്‍ പറയുന്നതനുസരിച്ച്, 2011-ല്‍ ഒരാഴ്ച്ച സമയമെടുത്താണ് സ്മൈലി നട്ടുപിടിപ്പിച്ചത്. കയര്‍ ഉപയോഗിച്ചാണ് സ്മൈലിക്കായി വൃത്തം അളന്നെടുത്തത്. കണ്ണിനും വായ്ക്കുമുള്ള ഡഗ്ലസ് ഫിര്‍ മരങ്ങളും ഇത്തരത്തില്‍ നിശ്ചിത അളവില്‍ നട്ടുപിടിപ്പിച്ചു.
ഹൈവേയിലൂടെ യാത്ര ചെയ്യുന്ന സഞ്ചാരികള്‍ക്ക് ഈ മലഞ്ചെരുവ് യാത്രികര്‍ക്ക് വിശാലമായ കാഴ്ച്ചയാണ് സമ്മാനിക്കുന്നതെന്ന് ഡെന്നിസിന് അറിയാമായിരുന്നു. ഒരു തമാശയും അത്ഭുതവും സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നു കമ്പനി വക്താവ് ക്രിസ്റ്റിന്‍ റാസ്മുസെന്‍ പറഞ്ഞു. ഇനി അധികം താമസിയാതെ ഈ സ്മൈലി മരങ്ങള്‍ ഏതെങ്കിലും ഒരു പ്രാദേശിക തടിമില്ലില്‍ സംസ്‌കരിക്കും.
അതേസമയം ഈ സ്മൈലി വനവല്‍കരണത്തിന്റെ ശരിയായ മാര്‍ഗമല്ലെന്നും ക്രിസ്റ്റിന്‍ റാസ്മുസെന്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26