സംഭവ ബഹുലം 2021; പ്രതീക്ഷയോടെ 2022

സംഭവ ബഹുലം 2021; പ്രതീക്ഷയോടെ 2022

കോവിഡിനു മുന്നില്‍ വീണ്ടും ഭയന്നു വിറച്ചു കൊണ്ടാണ് 2021 കടന്നു പോകുന്നത്. സാര്‍സ് മുതല്‍ ഒമിക്രോണ്‍ വരെയുള്ള കോവിഡ് മഹാമാരിയുടെ വിവിധ വകഭേദങ്ങള്‍ മുന്‍ വര്‍ഷത്തേതു പോലെ മനുഷ്യരാശിയെ പ്രതിസന്ധിയിലാക്കിയ മറ്റൊരു വര്‍ഷം. അതിന്റെ ആശങ്കയില്‍ തന്നെയാണ് ലോകം 2022 നെ വരവേല്‍ക്കുന്നത്. പുതുവര്‍ഷം ആശ്വാസം തരുമോ, അതോ ആശങ്കയേറ്റുമോ എന്നതില്‍ ലോകാരോഗ്യ സംഘടനയ്ക്കു പോലും വ്യക്തതയില്ല.

2021 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 15 വരെ 33 ലക്ഷത്തിലേറെ ആളുകള്‍ കോവിഡിന് കീഴടങ്ങിയതായാണ് കണക്കുകള്‍. ഇക്കഴിഞ്ഞ ഡിസംബര്‍ 22 വരെയുള്ള കണക്കുകള്‍ പ്രകാരം കോവിഡ് മൂലം ലോകത്ത് 53.8 ലക്ഷം പേര്‍ മരിച്ചു. അമേരിക്കയാണ് കോവിഡിന്റെ ഏറ്റവും വലിയ ഇര. 5.25 കോടി ജനങ്ങള്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 8.28 ലക്ഷം പേര്‍ മരണത്തിനു കീഴടങ്ങി.

ഇന്ത്യയില്‍ നാശം വിതച്ചത് കോവിഡിന്റെ രണ്ടാം തരംഗമാണ്. മെയ് മൂന്നിന് രോഗികളുടെ എണ്ണം 27 ലക്ഷമായി ഉയര്‍ന്നു. 3.47കോടിയിലേറെ പേര്‍ക്ക് രോഗം ബാധിച്ചു. 4.78 ലക്ഷം പേര്‍ മരണമടഞ്ഞു.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ ബ്രസീലും പെറുവും മെക്‌സിക്കോയും ഉള്‍പ്പെടെ അതി രൂക്ഷമായ തരംഗം ഓഗസ്റ്റില്‍ നേരിട്ടു. യൂറോപ്പ് അതിന്റെ നാലാമത്തെ തരംഗത്തിലൂടെയാണ് കടന്നു പോകുന്നത്. നവംബറില്‍ ആദ്യമായി കണ്ടെത്തിയ വകഭേദമായ ഒമിക്രോണ്‍ അണുബാധയുടെ നാലാമത്തെ തരംഗം ദക്ഷിണാഫ്രിക്കയിലും ആഞ്ഞടിക്കുകയാണ്. ചുരുക്കത്തില്‍ ലോകമെമ്പാടും ഇപ്പോള്‍ ഒമിക്രോണിന്റെ ഭീഷണിയിലാണ്.

മഹാമാരിക്കെതിരെ വാക്സിനേഷന്‍

കോവിഡിനെതിരെയുള്ള രോഗപ്രതിരോധ കുത്തിവയ്പ്പ് കഴിഞ്ഞ വര്‍ഷത്തെ പ്രധാന സംഭവമാണ്. വാക്സിനുകള്‍ ഔദ്യോഗികമായി അംഗീകരിച്ച ലോകത്തിലെ ആദ്യ രാജ്യം ബ്രിട്ടനാണ്. പിന്നീട് ലോക വ്യാപകമായി കോവിഡ് വാക്‌സിനേഷനുകള്‍ ആരംഭിച്ചു. 2021 ജനുവരി ഒന്നിന് ആഗോള തലത്തില്‍ പത്തു ലക്ഷത്തിലധികം ഡോസുകള്‍ നല്‍കിയെങ്കില്‍ ഇപ്പോള്‍ ലോകമെമ്പാടും 840 കോടി ഡോസ് വാക്സിന്‍ നല്‍കപ്പെട്ടു.

എന്നിരുന്നാലും ലോകത്ത് വാക്സിനേഷനില്‍ അസമത്വം നിലനില്‍ക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ വേള്‍ഡ് ഇന്‍ ഡാറ്റ പ്രകാരം ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലെ ജനസംഖ്യയുടെ 75 ശതമാനം പേര്‍ക്ക് കുറഞ്ഞത് ഒരു ഡോസ് ലഭിച്ചിട്ടുണ്ട്. താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ 46 ശതമാനം ജനങ്ങളും ഒരു ഡോസെങ്കിലും വാക്സിന്‍ സ്വീകരിച്ചു. എന്നാല്‍ താഴ്ന്ന വരുമാനമുള്ള അവികസിത രാജ്യങ്ങളില്‍ വാക്‌സിനേഷന്‍ ലഭിച്ചവര്‍ വെറും ഏഴ് ശതമാം മാത്രമാണ്

ജോ ബൈഡന്‍ അമേരിക്കയുടെ 46-ാം പ്രസിഡന്റ്

ഏറെ നാടകീയമായ സംഭവ വികാസങ്ങള്‍ക്കൊടുവില്‍ അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേറ്റു. വൈസ് പ്രസിഡന്റായി കമലാ ഹാരിസ് സത്യപ്രതിജ്ഞ ചെയ്തു. ഈ പദവിയിലെത്തുന്ന ആദ്യ വനിത എന്നതു മാത്രമല്ല, കറുത്ത വര്‍ഗക്കാരും ഏഷ്യക്കാരുമായ ആദ്യ അമേരിക്കക്കാരി കൂടിയാണ് അവര്‍. പാരീസ് കാലാവസ്ഥാ ഉടമ്പടിയിലും ലോകാരോഗ്യ സംഘടനയിലും വീണ്ടും ചേരുന്നത് ഉള്‍പ്പെടെ സുപ്രധാന എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവെക്കുകയായിരുന്നു പ്രസിഡന്റ് ബൈഡന്റെ ആദ്യ നടപടി.

കാലാവസ്ഥാ ഉച്ചകോടി 2021

2021 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 12 വരെ യുകെയിലെ ഗ്ലാസ്‌ഗോയില്‍ നടന്ന 26-ാമത് യുഎന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തില്‍ പാരീസ് ഉടമ്പടിയുടെ അന്തിമ രൂപമായി. ഊഷ്മാവിന്റെ വര്‍ധനവും കാലാവസ്ഥാ മാറ്റങ്ങളും മനുഷ്യാരോഗ്യത്തിനും ജീവിതത്തിനും അപകടകരാം വിധം ഭീഷണിയാവുകയാണ് എന്ന തിരിച്ചറിവില്‍ ആഗോള താപനില വര്‍ധവ് 1.5 ഡിഗ്രി സെല്‍ഷ്യസായി നിലനിര്‍ത്താന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത 200 ലേറെ രാജ്യങ്ങള്‍ ധാരണയിലെത്തി.

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഇറാഖ് സന്ദര്‍ശനം

സമാധാനത്തിന്റെ സന്ദേശം പകര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ആദ്യ സന്ദര്‍ശനത്തിനായി മാര്‍ച്ച് അഞ്ചിന് ഇറാഖിലെത്തി. കോവിഡ് വ്യാപനത്തിന് ശേഷമുള്ള മാര്‍പാപ്പയുടെ ആദ്യ വിദേശ സന്ദര്‍ശനമായിരുന്നു.

നാല് ദിവസത്തെ സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ബര്‍ഹം സാലിഹും പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിയുമായി മാര്‍പ്പാപ്പ ചര്‍ച്ച നടത്തി. നജഫിലെത്തി ഗ്രാന്റ് ആയത്തുല്ല അല്‍ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തുകയും നസിറിയില്‍ സര്‍വമത സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തു. പിന്നിട് ബാഗ്ദാദിലും ഇര്‍ബിലിലും ദിവ്യബലി അര്‍പ്പിച്ചു. മൊസൂളിലും സന്ദര്‍ശനം നടത്തിയാണ് ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ മടങ്ങിയത്.

ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം

ഈ വര്‍ഷവും മധ്യപൂര്‍വ്വേഷ്യ സമാധാന പൂര്‍ണമായിരുന്നില്ല. ഹമാസും പലസ്തീന്‍ ഇസ്ലാമിക് ജിഹാദി സംഘങ്ങളും ചേര്‍ന്ന് ഇസ്രയേലിനെതിരെ നടത്തിയ റോക്കറ്റ് ആക്രമണങ്ങളും ഗാസ മുനമ്പിനെ ലക്ഷ്യമാക്കിയുള്ള ഇസ്രായേലി വ്യോമാക്രമണങ്ങളും ഈ വര്‍ഷം മെയില്‍ രൂക്ഷമായി. ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ ഇസ്രായേലിലെ മലയാളി നഴ്‌സായ സൗമ്യ എന്ന ഇടുക്കി സ്വദേശിനിയുടെ ദാരുണാന്ത്യം മലയാളികളെ വേദനിപ്പിച്ചു.

ഷെയ്ഖ് ജറയിലെ ആറ് പലസ്തീന്‍ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഇസ്രായേല്‍ സുപ്രീം കോടതിയുടെ മുന്‍കൂര്‍ തീരുമാനത്തിനെതിരെ പലസ്തീനികള്‍ കിഴക്കന്‍ ജെറുസലേമില്‍ പ്രതിഷേധം ആരംഭിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.

ടെമ്പിള്‍ മൗണ്ട് കോംപ്ലക്സില്‍ നിന്നും ഷെയ്ഖ് ജറാഹില്‍ നിന്നും മെയ് 10 ന് വൈകുന്നേരം ആറിന് സുരക്ഷാ സേനയെ പിന്‍വലിക്കാന്‍ ഹമാസ് ഇസ്രായേലിന് അന്ത്യശാസനം നല്‍കി. പക്ഷേ ഇസ്രായേല്‍ പ്രതികരിച്ചില്ല. തുടര്‍ന്ന് ഹമാസും പലസ്തീന്‍ ഇസ്ലാമിക് ജിഹാദും റോക്കറ്റാക്രമണം തുടങ്ങി. മറുപടി ഗാസയ്‌ക്കെതിരെ ഇസ്രായേല്‍ വ്യോമാക്രമണം ആരംഭിച്ചു.

11 ദിവസത്തെ പോരാട്ടം മെയ് 21 ന് അവസാനിപ്പിച്ചു. ജൂണ്‍ 16 ന് ഗാസയില്‍ നിന്ന് ഇസ്രായേലിലേക്ക് തീ ബലൂണുകള്‍ വിക്ഷേപിച്ചതോടെ ഗാസ മുനമ്പില്‍ ഇസ്രയേല്‍ വ്യോമാക്രണം നടത്തിയെങ്കിലും ഇപ്പോള്‍ താല്‍ക്കാലിക ശാന്തത തുടരുന്നു

ജീവന്റെ വിലയറിഞ്ഞ് ഗര്‍ഭച്ഛിദ്ര നിയമങ്ങളില്‍ മാറ്റം

ഗര്‍ഭച്ഛിദ്ര നിയമങ്ങളുടെ മാറ്റം ലോകത്ത് കഴിഞ്ഞ വര്‍ഷം പലപ്പോഴും ചര്‍ച്ചകള്‍ക്കു വിധേയമായി. സെപ്തംബര്‍ ഒന്നിന് യുഎസിലെ ടെക്സാസില്‍ ഏറ്റവും കര്‍ശനമായ അബോര്‍ഷന്‍ വിരുദ്ധ നിയമം (സെനറ്റ് ബില്‍ 8) നടപ്പിലാക്കി. ആറ് ആഴ്ച ഗര്‍ഭധാരണത്തിന് ശേഷം ഗര്‍ഭഛിദ്രം നിരോധിച്ചു. കൂടാതെ ഗര്‍ഭത്തിന്റെ ഏഴ് ആഴ്ചകള്‍ക്കുശേഷം ഗര്‍ഭഛിദ്രം പ്രേരിപ്പിക്കുന്ന മരുന്നുകളുടെ ഉപയോഗം നിരോധിക്കുന്ന നിയമം ഡിസംബര്‍ രണ്ടിന് ടെക്സാസില്‍ പ്രാബല്യത്തില്‍ വന്നു. മരുന്ന് പോസ്റ്റില്‍ അയക്കുന്നത് പോലും നിയമം ലംഘനമാണ്.

സെപ്തംബര്‍ 27 ന് പുറത്തിറക്കിയ സ്റ്റേറ്റ് കൗണ്‍സിലിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ജനസംഖ്യ കുറയുന്നതിനാല്‍ വൈദ്യശാസ്ത്ര പരമല്ലാത്ത കാരണങ്ങളാല്‍ ഗര്‍ഭഛിദ്രങ്ങളുടെ എണ്ണം കുറയ്ക്കാന്‍ ചൈന ലക്ഷ്യമിടുന്നു. കൂടാതെ കൂടുതല്‍ കുട്ടികള്‍ കുടുംബത്തില്‍ ഉണ്ടാവാന്‍ സര്‍ക്കാര്‍ പ്രോത്സാഹനവും നല്‍കുന്നു.

അതേസമയം, ഹോണ്ടുറാസ് ഗര്‍ഭച്ഛിദ്രം നിരോധിക്കുക മാത്രമല്ല, നിയമത്തില്‍ ഭാവിയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നതിന് കോണ്‍ഗ്രസിന്റെ മുക്കാല്‍ ഭാഗമെങ്കിലും അനുകൂലമായി വോട്ട് ചെയ്യണമെന്ന നിയമ നിര്‍മ്മാണത്തിന് അംഗീകാരം നല്‍കുകയും ചെയ്തു. നിയമം ലംഘിച്ചാല്‍ സ്ത്രീക്കോ, മെഡിക്കല്‍ പ്രാക്ടീഷണര്‍ക്കോ മൂന്നു മുതല്‍ 10 വര്‍ഷം വരെ തടവാണ് ശിക്ഷ. ഹോണ്ടുറാസില്‍ അടിയന്തര ഗര്‍ഭ നിരോധനവും നിരോധിച്ചു. എന്നാല്‍ ഇന്ത്യയില്‍ 24 ആഴ്ച (ആറ് മാസം) വരെ പ്രായമുള്ള ഗര്‍ഭസ്ഥ ശിശുക്കളെ വധിക്കാമെന്ന കരി നിയമം പാര്‍ലമെന്റ് പാസാക്കി.

തുടരുന്ന അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധി

'ലോകത്തിലെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധി' എന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ തലവന്‍ ഡേവിഡ് ബീസ്ലി അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിയെ വിശേഷിപ്പിച്ചത്. ഓഗസ്റ്റില്‍ യുഎസ് സൈനികരെ പിന്‍വലിച്ചതിനെത്തുടര്‍ന്ന് താലിബാന്‍ അഫ്ഗാനിസ്ഥാന്റെ അധികാരം പിടിച്ചെടുത്തു.

തുടര്‍ന്ന് യുഎസ് ഫെഡറല്‍ റിസര്‍വും യൂറോപ്പിലെ സെന്‍ട്രല്‍ ബാങ്കുകളും അഫ്ഗാനിസ്ഥാന്റെ സാമ്പത്തിക ആസ്തികള്‍ മരവിപ്പിച്ചു. വിദേശ ഗ്രാന്റുകളായിരുന്നു അഫ്ഗാനിസ്ഥാനിലെ പൊതുചെലവിന്റെ മുക്കാല്‍ ഭാഗവും നിര്‍വ്വഹിച്ചിരുന്നത്. ഇത് വളരെ കുറഞ്ഞു.

ജനസംഖ്യയുടെ 95 ശതമാനം പേര്‍ക്കും ആവശ്യത്തിന് ഭക്ഷണമില്ലാത്ത അവസ്ഥയിലെത്തി. സംഘര്‍ഷം, വരള്‍ച്ച, കോവിഡ്, സാമ്പത്തിക പ്രതിസന്ധി എന്നിവയും ഒന്നിച്ചു ബാധിച്ചതോടെ ഏകദേശം രണ്ടരക്കോടി ആളുകള്‍ കടുത്ത പട്ടിണിയിലേക്ക് വീണു.

ഈ ഭയാനകമായ സാഹചര്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനവിന് കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു. യൂറോപ്യന്‍ കമ്മീഷന്‍ സെപ്റ്റംബര്‍ 15 ന് 100 കോടി യൂറോയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.

ചെനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 100-ാം വാര്‍ഷികം

1921 ല്‍ സ്ഥാപിതമായതിന്റെ 100-ാം വാര്‍ഷികം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആഘോഷിച്ചു. ചൈനയെ ഒരു ചെറിയ, ദരിദ്ര സമ്പദ് വ്യവസ്ഥയില്‍ നിന്ന് ലോകത്തിലെ മുന്‍നിര സമ്പദ് വ്യവസ്ഥയിലേക്ക് മാറി. സമ്പൂര്‍ണ ദാരിദ്ര്യം ചൈനയില്‍ ഏതാണ്ട് പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യപ്പെട്ടു. ചൈന ഇപ്പോള്‍ ലോകത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന്റെ നായകരില്‍ ഒന്നായി മാറിയിരിക്കുന്നു.

എന്നാല്‍ രാഷ്ട്രീയമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിച്ഛായ മറ്റൊന്നാണ്. എപ്പോഴും പൗര സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന, മത സ്വാതന്ത്യത്തെ ഹനിക്കുന്ന, മനുഷ്യാവകാശങ്ങളെ മാനിക്കാത്ത പാര്‍ട്ടിയുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് ഒന്നും പറയാത്ത ഇരുമ്പു മറയ്ക്കുള്ളിലെ ഒരു രാജ്യമായി ചൈന തുടരുന്നു.

ടോക്കിയോ ഒളിമ്പിക്‌സ്

ലോകത്തിന്റെ കായികാവേശത്തെ കോവിഡിനും മുടക്കാനായില്ല.ജപ്പാനിലെ ടോക്കിയോയില്‍ ഒളിമ്പിക് ഗെയിംസിന്റെ വിജയകരമായ സംഘാടനം ലോകത്തിന് പകര്‍ന്നത് അളവില്ലാത്ത ആത്മ വിശ്വാസമാണ്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് കായികതാരങ്ങള്‍ക്ക് അത് ആവേശമായി. പകര്‍ച്ചവ്യാധികളുടെ മാനേജ്മെന്റില്‍ പുതിയ ഒരു വഴിത്തിരിവായിരുന്നു. പ്രതിസന്ധികളെ മനുഷ്യന്‍ മറികടന്നതിന്റെ വലിയ ഉദാഹരണമായിരുന്നു 2021 ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ടുവരെ ജപ്പാനില്‍ അരങ്ങേറിയ ഒളിംപിക്സ്.

ജര്‍മ്മനിയ്ക്ക് പുതിയ ചാന്‍സലര്‍

ഏഞ്ചല മെര്‍ക്കല്‍ ജര്‍മ്മനിയുടെ ചാന്‍സലര്‍ സ്ഥാനം ഒഴിഞ്ഞു. 2005 മുതല്‍ ചാന്‍സലറായി തുടരുന്ന ആംഗല മെര്‍ക്കല്‍ 16 വര്‍ഷത്തിന് ശേഷം വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് പ്രഖ്യാപിച്ചു. ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയുടെ നിലവിലെ ചാന്‍സലര്‍ വീണ്ടും തിരഞ്ഞെടുപ്പിന് ശ്രമിക്കാത്തത് ഇതാദ്യമാണ്. 2021 സെപ്റ്റംബര്‍ 26 നാണ് ജര്‍മ്മനിയില്‍ ഫെഡറല്‍ തിരഞ്ഞെടുപ്പ് നടന്നത്.

ഒറ്റകക്ഷിയ്ക്ക് ഭരണത്തിനുള്ള ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ നവംബര്‍ 23 ന് നടന്ന അവസാനവട്ട സഖ്യ ചര്‍ച്ചകള്‍ക്ക് ശേഷം എസ്പിഡി, എഫ്ഡിപി, ഗ്രീന്‍സ് എന്നിവ ചേര്‍ന്ന് സഖ്യം രൂപീകരിക്കപ്പെട്ടു. ഒലാഫ് ഷോള്‍സും അദ്ദേഹത്തിന്റെ മന്ത്രിസഭയും ഡിസംബര്‍ എട്ടിന് അധികാരമേറ്റു. ഏഞ്ചല മെര്‍ക്കല്‍ വേദി വിട്ടതോടെ യൂറോപ്പില്‍ സാമ്പത്തിക, വിദേശ നയത്തിന്റെ സ്ഥിരതയ്ക്ക് മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

ഇസ്രയേലില്‍ ബെഞ്ചമിന്‍ നെതന്യാഹു പുറത്ത്

ഇസ്രായേല്‍ പാര്‍ലമെന്റായ നെസെറ്റ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശം കൂട്ടുകക്ഷി സഖ്യത്തിന് നല്‍കി. ഇതോടെ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്റെ 12 വര്‍ഷത്തെ ഭരണം അവസാനിച്ചു.
സഖ്യകക്ഷികള്‍ തമ്മിലുള്ള അധികാരം പങ്കിടല്‍ കരാറിന്റെ ഭാഗമായി നെതന്യാഹുവിന്റെ പിന്‍ഗാമിയായി നഫ്താലി ബെന്നറ്റാണ് ആദ്യ രണ്ട് വര്‍ഷത്തെ പ്രധാനമന്ത്രി. ശേഷിക്കുന്ന രണ്ട് വര്‍ഷം യെയര്‍ ലാപിഡ് പ്രധാനമന്ത്രിയാകും.

ജപ്പാന്‍ പൊതു തിരഞ്ഞെടുപ്പ്

ജപ്പാന്‍ പൊതുതെരഞ്ഞെടുപ്പ് 2021 ഒക്ടോബര്‍ 31 ന് നടന്നു. ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് 2020 ല്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ പെട്ടെന്നുള്ള രാജിയും തുടര്‍ന്നുള്ള അനിശ്ചിതത്വവും അവസാനിച്ചു. മികച്ച ഭൂരിപക്ഷം ലഭിച്ച ലിബറല്‍ ഡെമോക്രാറ്റിക് നേതാവ് ഫ്യൂമിയോ കിഷിദ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റു.

എത്യോപ്യയിലെ മനുഷ്യക്കുരുതി

എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദിന് അയല്‍ രാജ്യമായ എറിത്രിയയുമായുള്ള സമാധാന മധ്യസ്ഥതയ്ക്ക് 2019 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചിരുന്നു. അതിനു ശേഷം രണ്ട് വര്‍ഷത്തിനുള്ളില്‍, എത്യോപ്യ കടുത്ത ആഭ്യന്തര യുദ്ധത്തില്‍ അകപ്പെട്ടിരിക്കുകയാണ്.

2020 നവംബറില്‍ ടൈഗ്രേ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ടുമായി (ടിപിഎല്‍എഫ്) ബന്ധമുള്ള സൈന്യം ഒരു ഫെഡറല്‍ ആര്‍മി ബേസ് കൊള്ളയടിച്ചതിനെത്തുടര്‍ന്ന് വടക്കന്‍ പ്രവിശ്യയായ ടിഗ്രേയില്‍ ആക്രമണം നടത്താന്‍ എത്യോപ്യന്‍ സൈന്യത്തോട് അബി ഉത്തരവിട്ടതാണ് പോരാട്ടത്തിന്റെ കാരണം.

പോരാട്ടം അവസാനിച്ചാലും അനന്തരഫലങ്ങള്‍ ഭയാനകമാണ്. ഏകദേശം 20 ലക്ഷം എത്യോപ്യക്കാര്‍ കുടിയൊഴിപ്പിക്കപ്പെട്ടു. വംശീയ ഉന്മൂലനം, കൂട്ടക്കൊലകള്‍, കൂട്ടബലാത്സംഗം തുടങ്ങിയ യുദ്ധക്കുറ്റങ്ങള്‍ എല്ലാ കക്ഷികളും ചെയ്തു. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ ഇതുവരെ എങ്ങുമെത്തിയിട്ടില്ല. വരാനിരിക്കുന്ന വര്‍ഷം എത്യോപ്യ നേരിടുക കൂടുതല്‍ കടുത്ത യാഥാര്‍ത്ഥ്യങ്ങളെയാവും.

മ്യാന്‍മറിലെ അട്ടിമറി

ഫെബ്രുവരി ഒന്നിന് പുലര്‍ച്ചെ നടന്ന അട്ടിമറിയിലൂടെ മ്യാന്‍മറിന്റെ നിയന്ത്രണം സൈന്യം പിടിച്ചെടുത്തു. ഓങ് സാന്‍ സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച 2020ലെ പൊതുതെരഞ്ഞെടുപ്പ് അസാധുവാണെന്ന് ഭരണകൂടം പ്രഖ്യാപിച്ചു. തത്മദവ് എന്നറിയപ്പെടുന്ന സൈന്യത്തിന്റെ മേധാവി സീനിയര്‍ ജനറല്‍ മിന്‍ ഓങ് ഹ്ലിങ് സ്വയം പ്രധാനമന്ത്രിയായി അധികാരമേറ്റു. രാജ്യത്ത് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

പ്രസിഡന്റ് വിന്‍ മിന്റും സൂചിയും മന്ത്രിമാരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സൈന്യത്തിന്റെ തടവിലായി. സൂചിയ്ക്കെതിരേ ഒട്ടേറെ കുറ്റങ്ങള്‍ ചുമത്തപ്പെട്ടു. 2021 ഡിസംബര്‍ ആറിന് അവയില്‍ രണ്ടെണ്ണത്തിന് സൂചിയെ നാല് വര്‍ഷം തടവിന് ശിക്ഷിച്ചു. സൈനിക അടിച്ചമര്‍ത്തല്‍ ക്രൂരമായി തുടരുകയാണ്. ഇതുവരെ കുട്ടികളടക്കം 700 ലധികം പേരാണ് കൊല്ലപ്പെട്ടത്.

ബിറ്റ്കോയിന്‍ നിയമപരമാക്കിയ ആദ്യ രാജ്യമായി എല്‍ സാല്‍വഡോര്‍

ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ നിയമപരമായ ടെന്‍ഡറായി സ്വീകരിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി തെക്കേ അമേരിക്കന്‍ രാജ്യം എല്‍സാല്‍വഡോര്‍ മാറി. ബിറ്റ്‌കോയിന്റെ സ്വീകാര്യത 'പരമ്പരാഗത സാമ്പത്തിക സേവനങ്ങള്‍' ഇല്ലാതെ ഭൂരിപക്ഷം പൗരന്മാരെയും സഹായിക്കുമെന്ന് പ്രസിഡന്റ് നയിബ് ബുകെലെ പറഞ്ഞിരുന്നു.
'പണ്ടത്തെ മാതൃകകളെ നമ്മള്‍ തകര്‍ക്കണം. ഒന്നാം ലോകത്തേക്ക് മുന്നേറാന്‍ എല്‍ സാല്‍വഡോറിന് അവകാശമുണ്ട്'- ബുകെലെ പ്രസ്താവനയില്‍ പറഞ്ഞു.

സിവിലിയന്‍ ബഹിരാകാശ യാത്രകള്‍ക്ക് തുടക്കം

ലോകത്ത് ആദ്യമായി സിവിലിയന്‍ ബഹിരാകാശ യാത്ര യാഥാര്‍ത്ഥ്യമായി. സ്‌പേസ് എക്‌സിന്റെ ഇന്‍സ്പിരേഷന്‍ 4 ന്റെ വിജയ യാത്രയോടെ മുഴുവന്‍ സിവിലിയന്‍ ക്രൂവുമൊത്തുള്ള ലോകത്തിലെ ആദ്യത്തെ ബഹിരാകാശ യാത്ര അരങ്ങേറി. യുഎസിലെ ഫ്ളോറിഡയിലെ കേപ് കനാവറലിലുള്ള നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് റീസൈക്കിള്‍ ചെയ്ത ഫാല്‍ക്കണ്‍ റോക്കറ്റിലാണ് ക്രൂ ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ ഉയര്‍ത്തിയത്.

ടെക് സംരംഭകനായ ജാരെഡ് ഐസക്മാന്‍, ജിയോ സയന്റിസ്റ്റ് സിയാന്‍ പ്രോക്ടര്‍, എയ്‌റോസ്‌പേസ് ഡാറ്റാ എഞ്ചിനീയര്‍ ക്രിസ് സെംബ്രോസ്‌കി, ഫിസിഷ്യന്‍ അസിസ്റ്റന്റ് ഹെയ്‌ലി ആര്‍സെനോക്‌സ് എന്നിവരായിരുന്നു യാത്രക്കാര്‍. അവരാരും പ്രൊഫഷണല്‍ ബഹിരാകാശ യാത്രികരായിരുന്നില്ല. ഏകദേശം 575 കിലോമീറ്റര്‍ ഉയരത്തില്‍ മൂന്ന് ദിവസം ഭൂമിയെ വലംവെച്ച ശേഷം ക്യാപ്‌സ്യൂള്‍ ഫ്ളോറിഡ തീരത്ത് അറ്റ്ലാന്റിക് സമുദ്രത്തില്‍ സുരക്ഷിതമായി തിരിച്ചിറങ്ങി.

ബ്ലൂ ഒറിജിന്റെ ബഹിരാകാശ ദൗത്യം

ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസിന്റെ ബഹിരാകാശ യാത്രാ കമ്പനിയായ ബ്ലൂ ഒറിജിന്‍ കോടീശ്വരനെയും മറ്റ് മൂന്ന് പേരെയും ഉപഭ്രമണ പഥത്തിലേക്ക് കൊണ്ടുപോയി അതിന്റെ ആദ്യത്തെ ക്രൂഡ് ദൗത്യത്തിന്റെ ചരിത്രം രചിച്ചു. ബഹിരാകാശ അതിര്‍ത്തിയായ കര്‍മാന്‍ രേഖ മറികടന്ന് 100 കിലോ മീറ്റര്‍ ഉയരത്തില്‍ 11 മിനിറ്റ് യാത്ര പൂര്‍ത്തിയാക്കിയ ശേഷം യാത്രക്കാരുമായി ക്യാപ്‌സ്യൂള്‍ സുരക്ഷിതമായി ടെക്‌സാസില്‍ തിരിച്ചെത്തി.

മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ദൗത്യം

1995 മുതല്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്ന ബ്രൗസര്‍ ഈവര്‍ഷം പിന്‍വലിക്കപ്പെട്ടു. പുതിയ ബ്രൗസറായ മൈക്രോസോഫ്റ്റ് എഡ്ജിന് വഴിമാറുകയായിരുന്നു അത്. വിന്‍ഡോസിന്റെ ദീര്‍ഘകാല ലൈഫ് സൈക്കിള്‍ പതിപ്പുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ കുറഞ്ഞത് 2029 വരെ ഇതിന് സുരക്ഷാ അപ്‌ഡേറ്റുകള്‍ ലഭിക്കും. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 2022 ജൂണ്‍ 15-ന് നിര്‍ത്തലാക്കും.

മലേറിയ വാക്സിന്‍ അംഗീകാരം

ലോകത്തിലെ ആദ്യത്തെ മലേറിയ വാക്സിന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അംഗീകാരം ലഭിച്ചു. ആഫ്രിക്കയിലുള്ള കുട്ടികളില്‍ ഈ വാക്സിന്‍ അടിയന്തര ഉപയോഗത്തിന് ഡബ്ല്യുഎച്ച്ഒ ശുപാര്‍ശ ചെയ്തു. ഘാന, കെനിയ, മലാവായ് എന്നിവിടങ്ങളിലെ ഗവേഷണം 2019 മുതല്‍ ലോകാരോഗ്യ സംഘടന ഏകോപിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി എട്ട് ലക്ഷത്തിലധികം കുട്ടികള്‍ക്ക് മലേറിയ വാക്സിന്‍ നല്‍കുകയും ചെയ്തു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.