മാനവ മഹത്വത്തെ ആദരിക്കുന്നതാകണം ജൈവ സാങ്കേതിക വിദ്യ; മാര്‍ച്ചിലെ പ്രാര്‍ത്ഥനാ നിയോഗം പങ്കിട്ട് ഫ്രാന്‍സിസ് പാപ്പ

മാനവ മഹത്വത്തെ ആദരിക്കുന്നതാകണം ജൈവ സാങ്കേതിക വിദ്യ; മാര്‍ച്ചിലെ പ്രാര്‍ത്ഥനാ നിയോഗം പങ്കിട്ട് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി:ജൈവ സാങ്കേതിക വിദ്യാ സ്‌ഫോടനത്തിന്റെ അനുബന്ധമായുയരുന്ന ധാര്‍മ്മിക വെല്ലുവിളികള്‍ക്ക് ക്രിസ്തീയമായ ഉത്തരം നല്കാന്‍ കഴിയുന്നതിനുള്ള ദൈവകൃപയ്ക്കായി പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പായുടെ ആഹ്വാനം. ഈ മാര്‍ച്ച് മാസത്തേക്കുള്ള പ്രാര്‍ത്ഥനാ നിയോഗം ഉള്‍ക്കൊള്ളിച്ച് ഇതു സംബന്ധിച്ച ഹ്രസ്വ വീഡിയൊ സന്ദേശം 'പാപ്പായുടെ ആഗോള പ്രാര്‍ത്ഥനാ ശൃംഖല' (Pope's Worldwide Prayer Network) പരസ്യപ്പെടുത്തി.

ശാസ്ത്രം പുരോഗമിച്ചുവെന്നത് സുവ്യക്തം. അതേസമയം, ജൈവധാര്‍മ്മികത പ്രശ്‌നങ്ങളുടെ ഒരു പരമ്പര തന്നെ അതോടൊപ്പം മാനവരാശിയെ ഗ്രസിക്കുന്നു. അവയോട് നമ്മള്‍ പ്രതികരിക്കേണ്ടത്, ഒട്ടകപ്പക്ഷിയെപ്പോലെ തല ഒളിപ്പിച്ചുകൊണ്ടായിരിക്കരുത് - വീഡിയൊ സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറയുന്നു. ജൈവസാങ്കേതിക വിദ്യയുടെ പ്രയോഗോപാധികള്‍, അഥവാ, ആപ്ലിക്കേഷനകള്‍ (Applications) മാനവാന്തസ്സിനോടുള്ള ആദരവില്‍ അധിഷ്ഠിതമായിട്ടായിരിക്കണം സദാ ഉപയോഗിക്കേണ്ടതെന്നും, മനുഷ്യ ഭ്രൂണങ്ങള്‍ പോലും 'ത്രോ എവേ' ശൈലിയുടെ ഇരകളായി മാറുന്ന നിഷ്ഠുര പ്രവണതയെ അപലപിച്ചുകൊണ്ട് മാര്‍പ്പാപ്പ പറഞ്ഞു.

ഉപയോഗിച്ചു വലിച്ചെറിയേണ്ട, പദാര്‍ത്ഥമായി കണക്കാക്കാനാവില്ല മനുഷ്യ ഭ്രൂണങ്ങളെ. ഈ വലിച്ചെറിയല്‍ സംസ്‌കൃതി മനുഷ്യകുലത്തിനു തന്നെ ഹാനികരമാകും. സാമ്പത്തിക നേട്ടം അനുവദിച്ചുകൊണ്ട് ജൈവവൈദ്യശാസ്ത്ര ഗവേഷണത്തിന് ഉപാധിവയ്ക്കുന്ന പ്രവണതയെയും പാപ്പാ അപലപിച്ചു. ലാഭ സാഹചര്യങ്ങള്‍ ലക്ഷ്യമാക്കിയുള്ള ബയോമെഡിക്കല്‍ ഗവേഷണങ്ങള്‍ ആശാസ്യമല്ല. ബയോടെക്നോളജി (Bio -T echnology) എപ്പോഴും 'മനുഷ്യന്റെ അന്തസ്സിനോടുള്ള ആദരവിന്റെ അടിസ്ഥാനത്തില്‍' ഉപയോഗിക്കണം.

ബയോ എത്തിക്സ് മേഖലയിലും ശാസ്ത്രം സമീപ വര്‍ഷങ്ങളില്‍ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. അതേസമയം, ജൈവ സാങ്കേതിക വിദ്യാ സ്‌ഫോടനത്തിന്റെ അനുബന്ധമായി ജീവിതത്തോടുള്ള അശ്രദ്ധാ മനോഭാവം ശക്തി പ്രാപിക്കുന്നതിനെതിരെ മുന്നറിയിപ്പു നല്‍കവേ മാര്‍പ്പാപ്പ പറഞ്ഞു: സംഭവിച്ചുകൊണ്ടിരിക്കുന്ന ആഴമേറിയ മാറ്റങ്ങളെ ഉപരിപ്ലവമായല്ലാതെ അതിസൂക്ഷ്മമായി നാം മനസ്സിലാക്കേണ്ടതുണ്ട്.സാങ്കേതിക മുന്നേറ്റങ്ങളെ തടയുകയല്ല ആവശ്യം. മറിച്ച്, നാം അവയ്ക്ക് അകമ്പടി സേവിക്കണം; മാനവാന്തസ്സും വികസനവും സംരക്ഷിക്കുന്നുവെന്ന് ഉറപ്പ് വരുത്തിക്കൊണ്ട്. വികസനത്തിനു വേണ്ടി മാനവ ഔന്നത്യം വിലയായി നല്‍കാനാകില്ല. ഇവ രണ്ടും ഏകതാനമായി കൈകോര്‍ത്തു നീങ്ങണം.
പുതിയ ജൈവധാര്‍മ്മിക വെല്ലുവിളികള്‍ നേരിടുന്ന ക്രൈസ്തവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കാന്‍ മാര്‍പ്പാപ്പ അഭ്യര്‍ത്ഥിച്ചു. എല്ലാ മനുഷ്യജീവന്റെയും അന്തസ്സ് പ്രാര്‍ത്ഥനയിലൂടെയും പ്രവര്‍ത്തനത്തിലൂടെയും സംരക്ഷിക്കുന്നത് തുടരാനാകട്ടെയെന്ന ആശംസയോടയാണ് സന്ദേശം ഉപസംഹരിക്കുന്നത്.

ജൈവ നൈതിക വെല്ലുവിളികളോടുള്ള ക്രിസ്ത്യന്‍ പ്രതികരണം ഊട്ടിയുറപ്പിക്കാനുള്ള ഈ മാസത്തെ പ്രാര്‍ത്ഥനാ ഉദ്ദേശ്യം പങ്കിടുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശ വീഡിയോയ്ക്കൊപ്പമുള്ള പത്രക്കുറിപ്പ് പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫിന്റെ സഹായത്തോടെ തയ്യാറാക്കിയതാണെന്ന് മാർപാപ്പയുടെ വേൾഡ് വൈഡ് പ്രയർ നെറ്റ്‌വർക്ക് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഫാ. ഫ്രെഡറിക് ഫോര്‍നോസ് എസ്.ജെ.അറിയിച്ചു. ജനനം മുതല്‍ സ്വാഭാവിക മരണം വരെയുള്ള ജീവിതത്തോടുള്ള ആദരവും മനുഷ്യ ജീവനോടുള്ള സമഗ്രമായ ബഹുമാനവും സഭ എപ്പോഴും പ്രോത്സാഹിപ്പിക്കുന്നുവെന്ന് പ്രാര്‍ത്ഥനാ ഉദ്ദേശ്യം വിശദീകരിക്കവേ അദ്ദേഹം പറഞ്ഞു.

ജനുവരി മാസത്തെ പ്രർത്ഥന നിയോഗം

ഫെബ്രുവരി മാസത്തെ പ്രർത്ഥന നിയോഗം



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.