കല്ലിടലിനെതിരായ ജനകീയ സമരം വിജയിച്ചു; സര്‍ക്കാര്‍ തെറ്റ് സമ്മതിക്കണമെന്ന് പ്രതിപക്ഷ നേതാവ്

 കല്ലിടലിനെതിരായ ജനകീയ സമരം വിജയിച്ചു; സര്‍ക്കാര്‍ തെറ്റ് സമ്മതിക്കണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കെ റെയില്‍ കല്ലിടലിനെതിരായ ജനങ്ങളുടെ സമരം വിജയിച്ചു. സര്‍ക്കാര്‍ തങ്ങളുടെ തെറ്റ് സമ്മതിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സില്‍വര്‍ലൈന്‍ കല്ലിടല്‍ നിറുത്തിയത് സംബന്ധിച്ച വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇനി ജിപിഎസ് വഴിയായിരിക്കും സാമൂഹികാഘാത പഠനം നടത്തുക.

കല്ലിടലിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് കല്ലിടല്‍ നിറുത്താനുള്ള തീരുമാനവുമായി അധികൃതര്‍ രംഗത്തെത്തിയത്. കേരള റെയില്‍വെ ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ആവശ്യപ്രകാരം റവന്യൂ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. കുറച്ചു ദിവസങ്ങളായി കല്ലിടലും സര്‍വേയും നിറുത്തിവച്ചിരിക്കുയായിരുന്നു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പായതിനാലാണ് ഇതെന്നാണ് പ്രതിപക്ഷം പരിഹസിച്ചിരുന്നത്. നേരത്തേ സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന സമയത്തും കല്ലിടല്‍ നിറുത്തിവച്ചിരുന്നു.

അതിര്‍ത്തിക്കല്ലിടലിന് ചെലവാക്കിയത് എണ്‍പത്തിരണ്ട് ലക്ഷത്തോളം രൂപയാണെന്നുള്ള വിവരാവകാശ രേഖ നേരത്തേ പുറത്തു വന്നിരുന്നു. ഉദ്യോഗസ്ഥരുടെ ചെലവും ഓരോ പ്രദേശത്തും കല്ല് എത്തിച്ച് സ്ഥാപിക്കാനായി കഴിഞ്ഞ ഫെബ്രുവരി വരെ 81.60 ലക്ഷം രൂപയാണ് കെ റെയില്‍ ചെലവാക്കിയത്. കൊച്ചിയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ കെ ഗോവിന്ദന്‍ നമ്പൂതിരിക്ക് കെ റെയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞിരുന്നത്.

വിവിധ സര്‍വേകള്‍ക്കായി ഇതുവരെ 3.23 കോടി രൂപ ചെലവാക്കി. അലൈന്‍മെന്റ് തയാറാക്കാനുള്ള ലിഡാര്‍ ആകാശ സര്‍വേയ്ക്ക് 2.08 കോടി രൂപ, ട്രാഫിക്, ട്രാന്‍സ്പോര്‍ട്ടേഷനായി 23.75 ലക്ഷം രൂപ, ഭൂപ്രകൃതിയെ കുറിച്ചു കൃത്യമായി മനസിലാക്കാനുള്ള ടോപോഗ്രഫിക്കല്‍ സര്‍വേയ്ക്കായി 8.27 ലക്ഷം രൂപയും ചെലവായി. ഡി പി ആര്‍ തയാറാക്കാന്‍ മാത്രം 22 കോടി രൂപ ചെലവു വന്നു. എന്നാല്‍ ഈ ഡി പി ആര്‍ പൂര്‍ണമല്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

കെ റെയിലിന്റെ പ്രതിച്ഛായ കൂട്ടാനായി 59.47 ലക്ഷം രൂപ ചെലവാക്കി. സില്‍വര്‍ ലൈനിനെതിരെ ഹൈക്കോടതിയില്‍ എത്തിയ 12 കേസുകള്‍ വാദിക്കാനായി അഭിഭാഷകര്‍ക്ക് 6.11 ലക്ഷം രൂപയാണ് നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.