സ്ത്രീ ശാക്തീകരണ പദ്ധതികള്‍ പലത് നടപ്പാക്കുന്നുണ്ടെങ്കിലും കേരളത്തില്‍ ഇപ്പോഴും ആകെ 29 ശതമാനം സ്ത്രീകള്‍ മാത്രമാണ് തൊഴിലെടുക്കുന്നുള്ളുവെന്നാണ് കണക്കുകള്‍ പറയുന്നത്. അഞ്ചാമത് ദേശീയ കുടുബാരോഗ്യ സര്‍വേയിലാണ് ഇക്കാര്യമുള്ളത്. അയല്‍ സംസ്ഥാനങ്ങളേക്കാള്‍ മോശമാണ് കേരളത്തിന്റെ കണക്കുകള്‍.
തൊഴിലെടുക്കുന്ന സ്ത്രീകളുടെ ശതമാനക്കണക്കില്‍ അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാടിനും കര്‍ണാടയ്ക്കും ആന്ധ്രയ്ക്കുമെല്ലാം പുറകിലാണ് സംസ്ഥാനം. ഇവിടങ്ങളിലെല്ലാം 40 ശതമാനത്തിന് മുകളില്‍ സ്ത്രീകള്‍ തൊഴിലെടുക്കുന്നുണ്ട്. ബീഹാറും ഉത്തര്‍ പ്രദേശും പോലെ ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണ് കേരളത്തിന് പുറകിലുള്ളത്.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ കണക്കുകള്‍ മെച്ചപ്പെട്ടതാണ്. മണിപ്പൂരിലും മേഘാലയയിലും 50 ശതമാനത്തിന് മുകളില്‍ സ്ത്രീകള്‍ക്കും തൊഴിലുണ്ട്.
അരുണാചല്‍ 43.1%,നാഗാലാന്റ് 41, മിസോറാം 31എന്നിങ്ങനെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 21 ശതമാനമുള്ള ആസാം മാത്രമാണ് ഈ മേഖലയില്‍ നിന്ന് കേരളത്തിന് പുറകിലുള്ള.
2015-16 വര്‍ഷത്തെ കുടുംബാരോഗ്യ സര്‍വേയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ എട്ട് ശതമാനത്തിന്റെ വര്‍ധന ഉണ്ടായിട്ടുണ്ട്. പക്ഷെ കേരളം പോലെ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ വിദ്യാസമ്പന്നരുള്ള നാട്ടില്‍ ആ വര്‍ധന വലിയ നേട്ടമൊന്നുമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്ത്രീകള്‍ക്ക് ജോലി കൊടുക്കാനുള്ള വൈമുഖ്യം തന്നെയാണ് പല രംഗങ്ങളിലും സ്ത്രീ തൊഴിലാളികളുടെ കുറവിന് കാരണവും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26