അണ്ടര്‍ 17 ലോക കപ്പ് വേദി നഷ്ടമാകരുതെന്ന് സുപ്രീം കോടതി; സസ്പെന്‍ഷന്‍ നീക്കാന്‍ ഫിഫയുമായി ചര്‍ച്ച നടക്കുന്നുവെന്ന് കേന്ദ്രത്തിന്റെ മറുപടി

അണ്ടര്‍ 17 ലോക കപ്പ് വേദി നഷ്ടമാകരുതെന്ന് സുപ്രീം കോടതി; സസ്പെന്‍ഷന്‍ നീക്കാന്‍ ഫിഫയുമായി ചര്‍ച്ച നടക്കുന്നുവെന്ന് കേന്ദ്രത്തിന്റെ മറുപടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് ഏര്‍പ്പെടുത്തി വിലക്ക് നീക്കാന്‍ അന്താരാഷ്ട്ര ഫുട്ബോള്‍ അസോസിയേഷനുമായി (ഫിഫ) ചര്‍ച്ച നടത്തി വരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. രണ്ടുതവണ ചര്‍ച്ച നടത്തിയതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷനുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദേശിച്ചു.

ഫിഫയുമായുള്ള വിഷയത്തില്‍ പ്രശ്ന പരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കണം. ഇന്ത്യയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അണ്ടര്‍ 17 ലോകകപ്പ് നഷ്ടമാകരുതെന്നും അതിനു വേണ്ട നടപടികള്‍ സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു.

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് ഈ മാസം 22 ലേക്ക് മാറ്റി. ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഭരണത്തില്‍ പുറത്തു നിന്നുള്ള ഇടപെടല്‍ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഫിഫ വിലക്കേര്‍പ്പെടുത്തിയത്.

ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ കമ്മിറ്റിയെ പിരിച്ചുവിട്ട് സുപ്രീം കോടതി ഒരു താല്‍കാലിക ഭരണ സമിതി ഉണ്ടാക്കിയിരുന്നു. ഇത് ഫിഫയുടെ ചട്ടങ്ങള്‍ക്ക് എതിരാണ്. ഇതാണ് വിലക്കിന് കാരണമായത്. ഇതോടെ ഒക്ടോബറില്‍ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന അണ്ടര്‍ 17 വനിതാ ലോക കപ്പ് ഇന്ത്യക്ക് നഷ്ടമാകുന്ന അവസ്ഥയായി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.