തീവ്രവാദം വളർത്താനുള്ള ശക്തമായ ഉപകരണമായി സമൂഹ മാധ്യമങ്ങൾ മാറുന്നു: കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

തീവ്രവാദം വളർത്താനുള്ള ശക്തമായ ഉപകരണമായി സമൂഹ മാധ്യമങ്ങൾ മാറുന്നു: കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

ന്യൂഡല്‍ഹി: ഭീകരവാദം മനുഷ്യരാശിയുടെ തന്നെ ഏറ്റവും വലിയ ഭീഷണിയായി തുടരുന്നുവെന്ന് ന്യൂഡൽഹിയിൽ യുഎൻ സെക്യൂരിറ്റി കൗൺസിൽ അംഗങ്ങൾ പങ്കെടുത്ത ഭീകരവിരുദ്ധ സമിതിയുടെ പ്രത്യേക യോഗത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. തീവ്രവാദ ആവശ്യങ്ങൾക്കായി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത് പ്രതിരോധിക്കുക എന്നതായിരുന്നു യോഗത്തിന്റെ പ്രമേയം.

പുതിയ സാങ്കേതികവിദ്യകളുടെ ദുരുപയോഗം തടയാനായി ആഗോള തലത്തില്‍ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും ജയശങ്കര്‍ പറഞ്ഞു. എൻക്രിപ്റ്റ് ചെയ്ത സന്ദേശമയയ്ക്കൽ, ക്രിപ്‌റ്റോകറൻസി തുടങ്ങിയ പുതിയ സാങ്കേതികവിദ്യകളുടെ ദുരുപയോഗം തടയാനുള്ള ആഗോള ശ്രമങ്ങൾക്കായി വിദേശകാര്യ മന്ത്രി ആഹ്വാനം ചെയ്തു.

പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ മനുഷ്യരാശിയെ സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങളിലേക്ക് നയിക്കുമെങ്കിലും പ്രത്യേകിച്ച് തീവ്രവാദത്തെ സംബന്ധിച്ചിടത്തോളം ഇതിന് ഒരു മറുവശമുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

അടുത്ത വർഷങ്ങളിലായി തീവ്രവാദ ഗ്രൂപ്പുകളും അവരുടെ പ്രത്യയശാസ്ത്രത്തെ പിന്തുണക്കുന്ന സഹയാത്രികരും ഈ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിലൂടെ അവരുടെ കഴിവുകള്‍ ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. സമൂഹങ്ങളെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രചാരണത്തിനും സമൂലവൽക്കരണത്തിനും ഗൂഢാലോചന സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്നതിനുമുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ ടൂൾകിറ്റിലെ ശക്തമായ ഉപകരണങ്ങളായി ഇന്റർനെറ്റും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും മാറിയിരിക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സോഷ്യൽ മീഡിയ, ഓൺലൈൻ പേയ്‌മെന്റുകൾ, യു‌എ‌വികൾ എന്നിവ പോലുള്ള പുതിയതും കൂടുതൽ നൂതനവുമായ സാങ്കേതികവിദ്യകൾ ഉപയോ​ഗിച്ച് ശക്തി പ്രാപിക്കുന്ന തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള വഴികളെക്കുറിച്ച് കൂടുതൽ ചർച്ചകൾ അടുത്ത യോഗത്തിൽ നടക്കും. യുഎൻ രക്ഷാസമിതിയിലെ 15 അംഗരാജ്യങ്ങളുടെയും പ്രതിനിധികൾ രണ്ടാം ദിവസത്തെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

അതേസമയം മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരെ പാക്കിസ്ഥാൻ ഇപ്പോഴും സംരക്ഷിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. ചൈനക്കെതിരെയും അദ്ദേഹം നിശിത വിമർശനം ഉന്നയിച്ചു. കൂട്ടക്കൊലയുടെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞപ്പോഴും അവരെ യുഎൻ ഭീകരരുടെ പട്ടികയിൽ പെടുത്താനുള്ള ഇന്ത്യയുടെയും അമേരിക്കയുടെയും ശ്രമങ്ങളെ ചൈന തടഞ്ഞതും ജയശങ്കർ ചൂണ്ടിക്കാട്ടി.

കൂടാതെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരർ ഇപ്പോഴും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും ചില രാഷ്ട്രീയ ഇടപെടലുകൾ കാരണം തീവ്രവാദികൾക്കെതിരെ നടപടിയെടുക്കുന്നതിൽ യുഎൻ സുരക്ഷാ കൗൺസിൽ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിന് എത്രത്തോളം വില നൽകേണ്ടി വരുമെന്ന് മറ്റെല്ലാവരെക്കാളും ഇന്ത്യക്ക് മനസിലായതായും അദ്ദേഹം പറഞ്ഞു.

തീവ്രവാദ സംഘടനകൾക്ക് പ്രവർത്തിക്കാൻ ഫണ്ടും മറ്റു വിഭവങ്ങളും ആവശ്യമായതിനാൽ, ഭീകരവാദത്തിന് ധനസഹായം നൽകുന്ന കേന്ദ്രങ്ങളെ തടയേണ്ടതും പ്രധാനപ്പെട്ട കാര്യമാണെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. എല്ലാ ഭീകരപ്രവർത്തനങ്ങളും കുറ്റകരവും നീതീകരിക്കാനാവാത്തതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സും (എഫ്‌എടിഎഫ്), എഗ്‌മോണ്ട് ഗ്രൂപ്പും പോലുള്ള മറ്റ് ഫോറങ്ങളുമായുള്ള സഹകരണത്തിലൂടെ തീവ്രവാദത്തിനെതിരായ യുഎൻ ശ്രമങ്ങൾ ഏകോപിപ്പിക്കേണ്ടതുണ്ടെന്നും ജയശങ്കർ പറഞ്ഞു. ഭീകരർക്കും അവരുടെ സ്പോൺസർമാർക്കും എതിരായ നടപടികളെയും അവരുടെ സുരക്ഷിത താവളങ്ങളും പരിശീലന സ്ഥലങ്ങളും ലക്ഷ്യമിട്ടു നടത്തുന്ന നീക്കങ്ങളെ പ്രോത്സാഹിപ്പിക്കണം. ഇതിനായി സാമ്പത്തികവും പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ പിന്തുണ നൽകണണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭീകരവാദം മനുഷ്യരാശിയുടെ തന്നെ ഏറ്റവും വലിയ ഭീഷണിയായി തുടരുകയാണ്. യുഎൻ സെക്യൂരിറ്റി കൗൺസിൽ, കഴിഞ്ഞ രണ്ട് ദശകങ്ങളിലായി ഈ വിപത്തിനെ ചെറുക്കുന്നതിനായി മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാൽ ഇതൊക്കെ ചെയ്തിട്ടും തീവ്രവാദ ഭീഷണി വളരുകയും പ്രത്യേകിച്ച് ഏഷ്യയിലും ആഫ്രിക്കയിലും വികസിക്കുകയും ചെയ്യുന്നുവെന്നും ജയശങ്കര്‍ വ്യക്തമാക്കി. ഈ വർഷം തീവ്രവാദ വിരുദ്ധ യുഎൻ ട്രസ്റ്റ് ഫണ്ടിലേക്ക് ഇന്ത്യ അര മില്യൺ ഡോളർ സ്വമേധയാ സംഭാവന ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.