എല്‍ദോസ് കുന്നപ്പിള്ളി എല്ലാ ദിവസവും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം: ഹൈക്കോടതി

എല്‍ദോസ് കുന്നപ്പിള്ളി എല്ലാ ദിവസവും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം: ഹൈക്കോടതി

കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി ചൊവ്വാഴ്ച വീണ്ടും ഹര്‍ജി പരിഗണിക്കുന്നത് വരെ എല്ലാ ദിവസവും രാവിലെ ഒമ്പതിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവ്. അന്വേഷണവുമായി സഹകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജാമ്യം റദ്ദാക്കണമെന്നും എല്‍ദോസിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. എംഎല്‍എ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

ഇതിനിടെ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിക്കാരി നല്‍കിയ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിന് പരാതിക്കാരിയെ കാണാതായ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടുതലായി നല്‍കിയ മൊഴിയുടെ വിവരങ്ങളാണ് പുറത്തുവന്നത്.

തന്നെ ഫോണില്‍ വിളിച്ച് എംഎല്‍എയ്‌ക്കെതിരായ പരാതി പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ മകനെയും അമ്മയെയും അപായപ്പെടുത്തുമെന്നും എംഎല്‍എയുടെ സുഹൃത്ത് ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു. ഇതിന് പുറമെ അഭിഭാഷകര്‍ക്കെതിരെ കേസെടുക്കാന്‍ കാരണമായ വിവരങ്ങളും മൊഴിയിലുണ്ട്.

മൂന്ന് അഭിഭാഷകര്‍ക്കെതിരെ ഗുരുതരമായ ആരോപണമാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. ഇവരുടെ മുന്നില്‍ വെച്ച് പരാതി പിന്‍വലിക്കാന്‍ എല്‍ദോസ് കുന്നപ്പിള്ളി തന്നെ മര്‍ദിച്ചതായും അതിന് ശേഷം തന്നെ അഭിഭാഷകര്‍ കാറില്‍ നിര്‍ബന്ധിച്ച് കയറ്റി വഴിയില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞതായും മൊഴിയില്‍ പറയുന്നു. അതിനൊപ്പം എംഎല്‍എയ്ക്ക് വേണ്ടി തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനെ പറ്റിയും പരാമര്‍ശമുണ്ട്.

എംഎല്‍എയ്‌ക്കെതിരെ കോവളം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ 30 ലക്ഷം രൂപ നല്‍കാമെന്ന് അഭിഭാഷകര്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും വഴങ്ങാതെ വന്നപ്പോള്‍ അഭിഭാഷകരുടെ മുന്നില്‍ വെച്ച് എല്‍ദോസ് വസ്ത്രം വലിച്ച് കീറി ക്രൂരമായി മര്‍ദ്ദിച്ചെന്നും പരാതിക്കാരി പറയുന്നു. തന്നെ കാണാതായ കേസില്‍ അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥന് മുന്നില്‍ എംഎല്‍എയെയും കൂട്ടരെയും പേടിച്ചിട്ടാണ് ആ വിവരം പറയാതിരുന്നതെന്നും പരാതിക്കാരി പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.