മുഖ്യമന്ത്രി ചികിത്സ തേടിയ അമേരിക്കയിലെ മയോ ക്ലിനിക്ക് ഇന്ത്യയിലേക്ക്; വിവിധ നിക്ഷേപ പദ്ധതികള്‍ ലക്ഷ്യം

മുഖ്യമന്ത്രി ചികിത്സ തേടിയ അമേരിക്കയിലെ മയോ ക്ലിനിക്ക് ഇന്ത്യയിലേക്ക്; വിവിധ നിക്ഷേപ പദ്ധതികള്‍ ലക്ഷ്യം

കൊച്ചി: അമേരിക്കയിലെ പ്രശസ്തമായ മയോ ക്ലിനിക് ഇന്ത്യയില്‍ നിക്ഷേപമിറക്കുന്നു. കാന്‍സര്‍ നിര്‍ണയ, ചികിത്സാ മേഖലകളില്‍ മയോ ക്ലിനിക് കൂടുതല്‍ നിക്ഷേപം നടത്തുന്നത്. ടാറ്റാ ഗ്രൂപ്പ് പിന്തുണയ്ക്കുന്ന കര്‍ക്കിനോസ് ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിലാണ് നിക്ഷേപിക്കുക.

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സ നേടിയ അമേരിക്ക ആസ്ഥാനമായ മയോ ക്ലിനിക് അബുദാബി, ലണ്ടന്‍ എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. തന്ത്രപരമായ പങ്കാളിയെന്ന നിലയില്‍ കര്‍ക്കിനോസില്‍ നിക്ഷേപിച്ചെങ്കിലും തുക വെളിപ്പെടുത്തിയിട്ടില്ല.

കൂടുതല്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമുണ്ടെന്ന് മയോ ക്ലിനിക്കിന്റെ കോര്‍പ്പറേറ്റ് ഡെവലപ്മെന്റ് വിഭാഗം ചെയര്‍മാന്‍ മനു നായര്‍ പറഞ്ഞു. കാന്‍സറുമായി ബന്ധപ്പെട്ട പരിശോധനാ സംവിധാനങ്ങള്‍, സാങ്കേതിക വിദ്യ, വിവരങ്ങളുടെ വിശകലനം എന്നിവയിലാണ് താല്‍പര്യം. നേരിട്ട് ആശുപത്രി തുടങ്ങാന്‍ ഇപ്പോള്‍ ലക്ഷ്യമില്ലെങ്കിലും ഭാവി സാധ്യതകള്‍ പഠിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കര്‍ക്കിനോസിന്റെ കൊച്ചിയിലെ ലബോറട്ടറിയും ചികിത്സാ കേന്ദ്രവും അദ്ദേഹം സന്ദര്‍ശിച്ചു. ബംഗളൂരു, മുംബൈ, ഭുവനേശ്വര്‍ കേന്ദ്രങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. മയോ ക്ലിനിക് വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ക്കിനോസിന്റെ ലബോറട്ടറികളില്‍ പരിശോധനകള്‍ നടത്തുന്നുണ്ട്.

പ്രവര്‍ത്തനം മനസിലാക്കി കൂടുതല്‍ നിക്ഷേപ സാധ്യത വിലയിരുത്താനാണ് മനു നായരുടെ സന്ദര്‍ശനമെന്നാണ് സൂചന. ഹൈദരാബാദിലെ എ.ഐ.ജി ആശുപത്രിയുമായും മയോ ക്ലിനിക് സഹകരിക്കുന്നുണ്ട്. കാന്‍സര്‍ ഉള്‍പ്പെടെ വിവിധ രോഗങ്ങളുടെ ചികിത്സയും ഗവേഷണവും വികസനവും നടത്തുന്ന സ്ഥാപനമാണ് മയോ ക്ലിനിക്.

കാന്‍സര്‍ നിര്‍ണയത്തിന് അമേരിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ ലബോറട്ടറി ശൃംഖലയാണ് മയോ ക്ലിനിക്. അമേരിക്കയില്‍ മൂന്ന് ആശുപത്രികളുമുണ്ട്. മയോ ക്ലിനിക് കെയര്‍ നെറ്റ് വര്‍ക്ക് എന്ന പേരില്‍ നിരവധി ക്ലിനിക്കുകളുണ്ട്. മയോയില്‍ നിലവില്‍ 76,000 ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.