ചരിത്രത്തിലേക്ക് സാനിയ മിര്‍സ; രാജ്യത്ത് യുദ്ധ വിമാന പൈലറ്റാകുന്ന ആദ്യ മുസ്ലീം വനിത

ചരിത്രത്തിലേക്ക് സാനിയ മിര്‍സ; രാജ്യത്ത് യുദ്ധ വിമാന പൈലറ്റാകുന്ന ആദ്യ മുസ്ലീം വനിത

ലക്‌നൗ: രാജ്യത്ത് ആദ്യമായി ഒരു മുസ്ലീം വനിത യുദ്ധ വിമാനത്തില്‍ പൈലറ്റാകുന്നു. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ നിന്നുള്ള സാനിയ മിര്‍സയ്ക്കാണ് ഈ അവസരം ലഭ്യമായിരിക്കുന്നത്. 149-ാം റാങ്കോടെയാണ് സാനിയ ഫ്‌ളൈയിങ് വിങ്ങില്‍ രണ്ടാം സ്ഥാനം നേടിയത്. ഉത്തര്‍പ്രദേശില്‍ നിന്ന് യുദ്ധവിമാന പൈലറ്റാകുന്ന ആദ്യ വനിത കൂടിയാണ് സാനിയ.

ഏപ്രില്‍ 10നാണ് സാനിയ എന്‍ഡിഎ പരീക്ഷ എഴുതിയത്. നവംബറില്‍ പുറത്തിറക്കിയ പട്ടികയിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഫ്ളൈയിങില്‍ തിരഞ്ഞെടുക്കപ്പെട്ട രണ്ട് വനിതകളില്‍ ഒരാളാണ് സാനിയ. ഡിസംബര്‍ 27ന് പൂനെയില്‍ നടക്കുന്ന എന്‍ഡിഎ പരിശീലനത്തില്‍ സാനിയ ചേരും.

ജസോവര്‍ ഗ്രാമത്തിലാണ് സാനിയ മിര്‍സയുടെ വീട്. അച്ഛന്‍ ഷാഹിദ് അലി ഒരു ടിവി മെക്കാനിക്കാണ്. ഗ്രാമത്തിലെ തന്നെ പണ്ഡിറ്റ് ചിന്താമണി ദുബെ ഇന്റര്‍ കോളജില്‍ പ്രൈമറി മുതല്‍ പത്താം ക്ലാസ് വരെ പഠിച്ചു. പ്ലസ് ടു വിന് യുപി ബോര്‍ഡില്‍ ജില്ലാ ടോപ്പറായി.

രാജ്യത്തെ ആദ്യ വനിതാ യുദ്ധവിമാന പൈലറ്റായ അവ്നി ചതുര്‍വേദിയെക്കുറിച്ച് അറിഞ്ഞതോടെ എന്‍ഡിഎയില്‍ ചേരാന്‍ തീരുമാനിച്ചു. പിന്നലെ സെഞ്ചൂറിയന്‍ ഡിഫന്‍സ് അക്കാദമിയില്‍ തയ്യാറെടുപ്പുകള്‍ നടത്തി.

'നമ്മുടെ സമൂഹത്തില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തേക്കാള്‍ ആവശ്യം സ്ത്രീധനമാണെന്ന് കരുതുന്നവരുണ്ട്. കൂടുതല്‍ ആളുകള്‍ക്ക്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാകാന്‍ എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ കരുതി. രാജ്യസേവനം ഒരു അഭിനിവേശം മാത്രമല്ല, ഒരു ജീവിതരീതിയാണ്.

നാഷണല്‍ ഡിഫന്‍സ് അക്കാദമി 2022 പരീക്ഷയില്‍ ഫൈറ്റര്‍ പൈലറ്റില്‍ സ്ത്രീകള്‍ക്കായി രണ്ട് സീറ്റുകള്‍ മാത്രമേ സംവരണം ചെയ്തിട്ടുള്ളൂ. ആദ്യ ശ്രമത്തില്‍ സീറ്റ് പിടിക്കാനായില്ലെങ്കിലും രണ്ടാം ശ്രമത്തില്‍ ഇടം കണ്ടെത്തി'-സാനിയ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.