കുടുംബസമേതം സൗദിയില്‍ പറന്നിറങ്ങി സൂപ്പര്‍ താരം; ക്രിസ്റ്റ്യാനോയ്ക്ക് ഇന്ന് വൈകുന്നേരം റിയാദില്‍ സ്വീകരണം

കുടുംബസമേതം സൗദിയില്‍ പറന്നിറങ്ങി സൂപ്പര്‍ താരം; ക്രിസ്റ്റ്യാനോയ്ക്ക് ഇന്ന് വൈകുന്നേരം റിയാദില്‍ സ്വീകരണം

റിയാദ്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കുടുംബവും ഇന്നലെ റിയാദിലെത്തി. നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ക്രിസ്റ്റ്യാനോ സൗദി ക്ലബ്ബായ അല്‍ നസ്റുമായി കരാറൊപ്പിട്ടത്. ഇന്നലെ രാത്രി പതിനൊന്നോടെ റിയാദിലെത്തിയ ക്രിസ്റ്റ്യാനോയെ സ്വീകരിക്കാന്‍ അല്‍ നസര്‍ ക്ലബ്ബ് അധികൃതരും സൗദി സ്പോര്‍ട്ട്സ് അധികൃതരും എത്തിയിരുന്നു.

ഇന്ന് റിയാദിലെ മന്‍സൂര്‍ പാര്‍ക്കില്‍ റൊണാള്‍ഡോക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. ക്ലബ്ബ് ഫുട്‌ബോള്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുക നല്‍കിയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അല്‍-നസ്ര്‍ സ്വന്തമാക്കിയത്. 200 മില്യന്‍ ഡോളര്‍(ഏകദേശം 1,950 കോടി രൂപ) ആണ് താരത്തിന് ക്ലബ് നല്‍കാനിരിക്കുന്ന വാര്‍ഷിക പ്രതിഫലം.

മാഞ്ചസ്റ്റര്‍ വിടുമ്പോള്‍ 100 മില്യന്‍ ഡോളറായിരുന്നു ക്രിസ്റ്റിയാനോയുടെ പ്രതിഫലം. ഒറ്റയടിക്കാണ് പ്രതിഫലത്തില്‍ ഇരട്ടിയോളം കുതിപ്പുണ്ടായത്. പി.എസ്.ജി താരം കിലിയന്‍ എംബാപ്പെയാണ് ക്രിസ്റ്റ്യാനോയ്ക്കു പിറകില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ താരം. 128 മില്യന്‍ ഡോളറാണ് താരത്തിനു ലഭിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ലയണല്‍ മെസിയുടെ പ്രതിഫലം 120 മില്യണ്‍ ഡോളറാണ്.

രണ്ടര വര്‍ഷത്തേക്കുള്ള കരാറിലാണ് ക്രിസ്റ്റ്യാനോ അല്‍-നസ്ര്‍ ക്ലബുമായി ഒപ്പിട്ടിരിക്കുന്നത്. 2025 വരെ ക്രസ്റ്റ്യാനോ സൗദിക്കായി കളിക്കേണ്ടി വരും. പരസ്യ വരുമാനമടക്കം 200 മില്യണ്‍ ഡോളര്‍ (ഏകദേശം 1,950 കോടി രൂപ) വാര്‍ഷിക വരുമാനത്തോടെ രണ്ടര വര്‍ഷത്തേക്കാണ് കരാര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.