അഹമ്മദബാദ്: രാജ്യത്തെ ആദ്യ ഗ്രീന്‍ ഹൈഡ്രജന്‍ ബ്ലെന്‍ഡിങ് യൂണിറ്റ് സൂററ്റില്‍ കമ്മീഷന്‍ ചെയ്തു. ഗുജറാത്ത് ഗ്യാസ് ലിമിറ്റഡും നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനും (എന്‍ടിപിസി) സംയുക്തമായാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. ഇതോടെ യുകെ, ജര്‍മ്മനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഗ്രീന്‍ ഹൈഡ്രജന്‍ ലഭ്യമാക്കുന്ന രാജ്യമായി ഇന്ത്യമാറി. 
ആഗോള ഹൈഡ്രജന്‍ സാമ്പത്തിക വ്യവസ്ഥയുടെ മുഖ്യ ശക്തിയാകാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് രാജ്യത്തിന്റെ സുപ്രധാന ചുവടുവെപ്പ്. 2022 ജുലൈ നാലിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടക്കം കുറിച്ച പദ്ധതിയാണിത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഗ്രീന്‍ ഹൈഡ്രജന്‍ നയത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. 
കൂടുതല്‍ പരിസ്ഥിതി സൗഹൃദ ഊര്‍ജ്ജ സ്രോതസുകള്‍ പ്രോത്സാഹിപ്പിക്കുന്നതും പ്രധാന ലക്ഷ്യമാണ്. സൂറത്തിലെ ആദിത്യ നഗര്‍ കവാസ് ടൗണ്‍ ഷിപ്പിലെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് രാജ്യത്ത് ആദ്യമായി ഗ്രീന്‍ ഹൈഡ്രജനും പ്രകൃതി വാതകത്തിന്റെ മിശ്രിതം പാചകത്തിനായി ഉപയോഗിക്കാനും സാധിക്കുക. ഗാര്‍ഹിക പൈപ്പ് ലൈന്‍ സംവിധാനത്തിലൂടെയാണ് പാചകവാതകം വീടുകളിലെത്തുക.
സൗരോര്‍ജ്ജത്തിന്റെ കൂടി സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി എന്നതും പദ്ധതിയുടെ സുപ്രധാന നേട്ടമാണ്. ഇതിനായി ഒരു മെഗാവാട്ട് ഫ്ളോട്ടിങ് സോളാര്‍ പാനല്‍ മുന്‍കൂട്ടി സജ്ജീകരിച്ചിരുന്നു. ഈ ഊര്‍ജ്ജത്തിലൂടെയാണ് ഗ്രീന്‍ ഹൈഡ്രജന്‍ ബ്ലെന്‍ഡിങ് യൂണിറ്റ് പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്നത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.