കോണ്‍റാഡ് സാംഗ്മ-നെഫ്യു റിയോ സര്‍ക്കാരുകള്‍ അധികാരത്തിലേറി; നാഗാലാന്‍ഡില്‍ ഇത്തവണയും പ്രതിപക്ഷമില്ല

 കോണ്‍റാഡ് സാംഗ്മ-നെഫ്യു റിയോ സര്‍ക്കാരുകള്‍ അധികാരത്തിലേറി; നാഗാലാന്‍ഡില്‍ ഇത്തവണയും പ്രതിപക്ഷമില്ല

ന്യൂഡല്‍ഹി: നാഗാലാന്റിലും മേഘാലയയിലും പുതിയ മന്ത്രി സഭ നിലവില്‍ വന്നു. നിലവിലുള്ള മുഖ്യമന്ത്രിമാരായ കോണ്‍റാഡ് സാംഗ്മ മേഘാലയയിലും നെഫ്യു റിയോ നാഗാലാന്‍ഡിലും അധികാരമേറ്റു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ബുധനാഴ്ച നടക്കുന്ന ത്രിപുര സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും.

60 അംഗ നിയമസഭയില്‍ 45 പേരുടെ പിന്തുണ ഉറപ്പാക്കിയാണ് കോണ്‍റാഡ് സാംഗ്മ സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചേക്കുമെന്ന് കരുതിയ യു.ഡി.പി കൂടി പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഗംഭീര ഭൂരിപക്ഷ പിന്തുണയുമായി സാംഗ്മ മന്ത്രിസഭ അധികാരത്തിലേറിയത്. യു.ഡി.പിക്ക് 11 എം.എല്‍.എമാരാണുള്ളത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് കോണ്‍റാഡ് സാംഗ് മ മുഖ്യമന്ത്രി കസേരയിലെത്തുന്നത്.

നാഗാലാന്‍ഡില്‍ നെഫ്യൂ റിയോ അഞ്ചാം തവണയാണ് മുഖ്യമന്ത്രി പദത്തിലെത്തുന്നത്. 72 കാരനായ നെഫ്യൂ റിയോ നയിക്കുന്ന എന്‍.ഡി.പി.പി-ബി.ജെ.പി മന്ത്രിസഭയില്‍ പ്രതിപക്ഷമില്ല എന്ന പ്രത്യേകതയുമുണ്ട്.

ഏഴ് അംഗങ്ങളുള്ള മൂന്നാമത്തെ വലിയ കക്ഷിയായ എന്‍.സി.പി കൂടി എന്‍.ഡി.പി.പി-ബി.ജെ.പി മന്ത്രിസഭയില്‍ ചേരാന്‍ തീരുമാനിച്ചതോടെ ഫലത്തില്‍ നാഗാലാന്‍ഡ് പ്രതിപക്ഷമില്ലാത്ത നിയമസഭയായി മാറും. 2015 ലും 2021 ലും പ്രതിപക്ഷമില്ലാത്ത നിയമസഭയായിരുന്നെങ്കിലും മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് പ്രതിപക്ഷമില്ലാതാകുന്നത് ആദ്യമായാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.