പൗവ്വത്തില്‍ പിതാവിന്റെ മൃതസംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ബുധനാഴ്ച; ചങ്ങനാശേരിയില്‍ വിപുലമായ ക്രമീകരണങ്ങള്‍

പൗവ്വത്തില്‍ പിതാവിന്റെ മൃതസംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ബുധനാഴ്ച; ചങ്ങനാശേരിയില്‍ വിപുലമായ ക്രമീകരണങ്ങള്‍

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്ത കാലം ചെയ്ത മാര്‍ ജോസഫ് പൗവ്വത്തില്‍ പിതാവിന്റെ മൃത സംസ്‌കാരം സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ബുധനാഴ്ച നടക്കും.

ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം ചൊവ്വാഴ്ച രാവിലെ 6.30 ന് ബിഷപ്പ് ഹൗസിലെത്തിക്കും. ഏഴിന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലി. ഒമ്പതിന് ഭൗതികദേഹം വിലാപ യാത്രയായി സെന്‍ട്രല്‍ ജംഗ്ഷന്‍ വഴി മാര്‍ക്കറ്റ് ചുറ്റി മെത്രാപ്പോലീത്തന്‍ പള്ളിയിലേയ്ക്ക് കൊണ്ടു പോകും.

തുടര്‍ന്ന് 11 മുതല്‍ ബുധനാഴ്ച രാവിലെ ഒമ്പതു വരെ മെത്രാപ്പോലീത്തന്‍ പള്ളിയില്‍ പൊതുദര്‍ശനം. ബുധനാഴ്ച രാവിലെ 9.30 ന് മൃത സംസ്‌കാര ശുശ്രൂഷയുടെ അടുത്ത ഘട്ടം ആരംഭിക്കും. വിശുദ്ധ കുര്‍ബാന, നഗരി കാണിക്കല്‍, സമാപന ശുശ്രൂഷ എന്നിങ്ങനെയാണ് ക്രമീകരണം.

സമാപന ശുശ്രൂഷകള്‍ക്ക് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാര്‍മികത്വം വഹിക്കും. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മറ്റ് മെത്രാപോലീത്തമാര്‍, മെത്രാന്‍മാര്‍ തുടങ്ങിയവര്‍ സഹ കാര്‍മികരാകും.

പൗവ്വത്തില്‍ പിതാവിന്റെ സംസ്‌കാര ദിനമായ ബുധനാഴ്ച ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. പരീക്ഷകള്‍ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കില്ല.

പിതാവിന്റെ ചരമ ദിനമായ മാര്‍ച്ച് 18 മുതല്‍ 24 വരെ ഏഴ് ദിവസം അതിരൂപതയില്‍ ദുഖാചരണമാണ്. ഏഴാം ചരമ ദിനമായ വെള്ളിയാഴ്ച രാവിലെ 9.30ന് മെത്രാപ്പോലിത്തന്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും അനുസ്മരണ സമ്മേളനവും ഉണ്ടായിരിക്കും.

മാര്‍ ജോസഫ് പൗവ്വത്തിലിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കുന്ന ചൊവ്വാഴ്ചയും സംസ്‌കാരം നടക്കുന്ന ബുധനാഴ്ചയും ചങ്ങനാശേരി നഗരത്തിലും സമീപ പ്രദേശങ്ങളിലും ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി.

ചൊവ്വാഴ്ച ഫാത്തിമാപുരം, തൃക്കൊടിത്താനം തിരുവല്ല ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ബൈപ്പാസ് റോഡിലൂടെ റെയില്‍വേ ജംഗ്ഷനില്‍ ആളുകളെ ഇറക്കിയ ശേഷം മോര്‍ക്കുളങ്ങര എകെഎം സ്‌കൂള്‍ ഗ്രൗണ്ടിലും സമീപ റോഡ് സൈഡുകളിലും പാര്‍ക്ക് ചെയ്യണം.

കുട്ടനാട് ഭാഗത്തു നിന്നും എത്തുന്നവര്‍ ബൈപ്പാസ് ജംഗ്ഷനില്‍ ആളുകളെ ഇറക്കിയശേഷം ചെറിയ വാഹനങ്ങള്‍ പാലാത്ര ബൈപ്പാസിലുള്ള ചാസ് ഗ്രൗണ്ടിലും വലിയ വാഹനങ്ങള്‍ എസ്.ബി കോളജ് ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യണം.

കോട്ടയം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ എസ്.ബി കോളജ് ഗ്രൗണ്ടില്‍ എത്തി ആളുകളെ ഇറക്കിയ ശേഷം അവിടെ തന്നെ പാര്‍ക്ക് ചെയ്യുക. പറാല്‍, കുമരംകരി പ്രദേശങ്ങളില്‍ നിന്നും വരുന്നവര്‍ മതുമൂല ജംഗ്ഷനിലെത്തി അവിടെ നിന്നും എസ്ബി കോളജ് ഗ്രൗണ്ടിലെത്തി ആളെ ഇറക്കിയ ശേഷം അവിടെ തന്നെ പാര്‍ക്ക് ചെയ്യണം.

കറുകച്ചാല്‍ ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങള്‍ എസ്.ബി ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ ആളുകളെ ഇറക്കി ചെറിയ വാഹനങ്ങള്‍ സ്‌കൂള്‍ ഗ്രൗണ്ടിലും വലിയ വാഹനങ്ങള്‍ ബൈപ്പാസ് റോഡിലും പാര്‍ക്ക് ചെയ്യണം.

സംസ്‌കാര ദിനമായ ബുധനാഴ്ച ഫാത്തിമാപുരം, തൃക്കൊടിത്താനം തിരുവല്ല ഭാഗങ്ങളില്‍ നിന്നും വരുന്ന ചെറിയ വാഹനങ്ങള്‍ മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ആളെ ഇറക്കി അവിടെ പാര്‍ക്ക് ചെയ്യുക. വലിയ വാഹനങ്ങള്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ ആളെ ഇറക്കിയ ശേഷം എസ്.ബി കോളജ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യുക

കോട്ടയം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ എസ്.ബി കോളജ് ഗ്രൗണ്ടില്‍ ആളെ ഇറക്കി അവിടെ തന്നെ പാര്‍ക്ക് ചെയ്യുക. കറുകച്ചാല്‍ പ്രദേശത്തു നിന്നും എത്തുന്നവര്‍ റെയില്‍വേ ജംഗ്ഷനിലെത്തി ബൈപ്പാസ് റോഡിലൂടെ മതുമൂല വന്ന് എസ്.ബി കോളജ് ഗ്രൗണ്ടില്‍ ആളെ ഇറക്കി വാഹനങ്ങള്‍ അവിടെ പാര്‍ക്ക് ചെയ്യണം.

കുട്ടനാട് ഭാഗത്തു നിന്നും എത്തുന്നവര്‍ എ.സി റോഡില്‍ നിന്നും ഇഎംഎസ് റോഡ് വഴി മാര്‍ക്കറ്റ് ഭാഗത്തെത്തി ആളുകളെ ഇറക്കി, ചെറിയ വാഹനങ്ങള്‍ വെജിറ്റബിള്‍ മാര്‍ക്കറ്റ് മൈതാനത്തും വലിയ വാഹനങ്ങള്‍ ചന്തക്കടവ് ഗ്രൗണ്ട് ബോട്ട് ജെട്ടി റോഡിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.