ഇന്ത്യ കണ്ട ഏറ്റവും വലിയ ട്രെയിന്‍ അപകടങ്ങള്‍!

ഇന്ത്യ കണ്ട ഏറ്റവും വലിയ ട്രെയിന്‍ അപകടങ്ങള്‍!

ഇന്ത്യയിലെ ഏറ്റവും ജനകീയമായ യാത്രാ മാര്‍ഗമാണ് ട്രെയിന്‍ യാത്രകള്‍. കുറഞ്ഞ ചിലവും രാജ്യത്തിന്റെ ഗ്രാമങ്ങള്‍ വഴിയുള്ള സര്‍വീസും ക്ഷീണമില്ലാത്ത യാത്രയുമാണ് കൂടുതല്‍ ആളുകളെയും ട്രെയിന്‍ യാത്രയ്ക്ക് പ്രേരിപ്പിക്കുന്നത്. എന്നാല്‍ ട്രെയിന്‍ യാത്രകള്‍ ചിലപ്പോള്‍ വലിയ അപകടമായി മാറുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. പാളം തെറ്റുന്നതും ട്രെയനുകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നതുമല്ലാം ട്രെയിന്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഇന്ത്യയിലെ പ്രധാനപ്പെട്ട ചില ട്രെയിന്‍ അപകടങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

പത്ത് വര്‍ഷത്തിനിടയില്‍ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ അപകടമാണ് ഒഡിഷയിലേത്. ബലാസൂരയിലുണ്ടായ അപകടത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 280 ല്‍ അധികം ആയിരിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. 2010-ല്‍ മുംബൈയിലേക്കുള്ള ട്രെയിന്‍ പാളം തെറ്റി 148-പേര്‍ മരണപ്പെട്ടതാണ് രാജ്യത്തെ അവസാനത്തെ ഏറ്റവും വലിയ ദുരന്തം.

* ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ട്രെയിന്‍ അപകടം 1981 ജൂണ്‍ ആറിന് ബിഹാറിലായിരുന്നു. പാലം കടക്കുന്നതിനിടെ ബാഗ്മതി നദിയിലേയ്ക്ക് ട്രെയിന്‍ മറിഞ്ഞ് 750 ലധികം പേരാണ് അന്ന് മരിച്ചത്.

* ഉത്തര്‍പ്രദേശിലെ ഫിറോസാബാദിന് സമീപം 1995 ഓഗസ്റ്റ് 20 ന് കാളിന്ദി എക്സ്പ്രസുമായി പുരുഷോത്തം എക്സ്പ്രസ് കൂട്ടിയിടിച്ചു. ഔദ്യോഗിക കണക്കനുസരിച്ച് മരണസംഖ്യ 305 ആണ്.

*1998 നവംബര്‍ 26 ന്, ജമ്മു താവി-സീല്‍ദ എക്‌സ്പ്രസ് പഞ്ചാബിലെ ഖന്നയിലെ ഫ്രോണ്ടിയര്‍ ഗോള്‍ഡന്‍ ടെമ്പിള്‍ മെയിലിന്റെ പാളം തെറ്റിയ മൂന്ന് കോച്ചുകളുമായി കൂട്ടിയിടിച്ച് 212 പേരാണ് മരിച്ചത്.

*1999 ഓഗസ്റ്റ് രണ്ടിന് നോര്‍ത്ത് ഫ്രോണ്ടിയര്‍ റെയില്‍വേയുടെ കതിഹാര്‍ ഡിവിഷനിലെ ഗൈസാല്‍ സ്റ്റേഷനില്‍ ബ്രഹ്മപുത്ര മെയില്‍ അവധ് അസം എക്‌സ്പ്രസിലേക്ക് ഇടിച്ചുകയറി 285 ലധികം പേര്‍ മരണപ്പെടുകയും 300 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരണപ്പെട്ടവരില്‍ അധികവും ബിഎസ്എഫ് ഉദ്യോഗസ്ഥരും സിആര്‍പിഎഫ് ഉദ്യോഗസ്ഥരും ആയിരുന്നു.

*2002 സെപ്തംബര്‍ ഒന്‍പതിന് ഹൗറ രാജധാനി എക്‌സ്പ്രസ് റാഫിഗഞ്ചിലെ ധവേ നദിയിലെ പാലത്തിന് മുകളിലൂടെ പാളം തെറ്റി 140 ലധികം പേര്‍ മരണപ്പെട്ടു. സംഭവത്തിന് പിന്നില്‍ ഭീകരാക്രമണമാണെന്ന ആരോപണങ്ങള്‍ അന്നുയര്‍ന്നിരുന്നു.

* 2010 മെയ് 28 ന് ജ്ഞാനേശ്വരി എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. മുംബൈയിലേക്കുള്ള ട്രെയിന്‍ ജാര്‍ഗ്രാമിന് സമീപത്ത് വെച്ചാണ് അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് എതിരെ വന്ന ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ച് 148 യാത്രക്കാര്‍ മരിച്ചു.

*2012 സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ട്രെയിന്‍ അപകടങ്ങളില്‍ ഒന്നായിരുന്നു ഹുബ്ലി-ബാംഗ്ലൂര്‍ ഹംപി എക്സ്പ്രസിനുണ്ടായ അപകടം. 2012 മെയ് 22 ന് ആന്ധ്രാപ്രദേശില്‍ പെനുകോണ്ട റെയില്‍വേ സ്റ്റേഷനു സമീപം ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അതോടെ നാല് ബോഗികള്‍ പാളം തെറ്റുകയും അതിലൊരു ബോഗി തീ പിടിച്ചതും അപകടത്തിന്റെ വ്യാപ്തി കൂട്ടി. 25 യാത്രക്കാര്‍ മരിക്കുകയും 43 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

*2012 ജൂലൈ 30 ന് ഉണ്ടായ തമിഴ്‌നാട് എക്‌സ്പ്രസ് തീപിടുത്തത്തില്‍ മരിച്ചത് 47 പേര്‍ ആയിരുന്നു. ഡല്‍ഹിയില്‍ നിന്നും ചെന്നൈയിലേക്കുള്ള യാത്രയില്‍ ആന്ധ്രാപ്രദേശിലെ നെല്ലൂരിനടുത്ത് വെച്ച് ട്രെയിനിന്റെ ഒരു സ്ലീപ്പര്‍ കോച്ചിന് തീപിടുത്തം ഉണ്ടാവുകയായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. അതിവേഗം പടര്‍ന്ന തീയില്‍ രക്ഷാപ്രവര്‍ത്തനം വൈകിപ്പോയി. സംഭവത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. എഴുപതോളം പേര്‍ ഈ ബോഗിയില്‍ ഉണ്ടായിരുന്നു.

*2013 ഓഗസ്റ്റ് 19 ന് സംഭവിച്ച അപകടമാണിത്. ബിഹാറിലെ ധമാര ഘട്ട് റെയില്‍വേ സ്റ്റേഷനില്‍ സഹര്‍സ പട്ന രാജ്യ റാണി എക്സ്പ്രസ് ഒരു കൂട്ടം തീര്‍ത്ഥാടകരെ ഇടിച്ചാണ് അപകടമുണ്ടായത്. സമീപത്തുള്ള കാത്യായനി മന്ദിറില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുന്ന തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ 35 പേര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തെത്തുടര്‍ന്ന് വലിയ പ്രതിഷേഷങ്ങളും സംഭവ സ്ഥലത്ത് രൂപപ്പെട്ടിരുന്നു.

*2013 നവംബര്‍ 13 ന് നടന്ന ട്രെയിന്‍ അപകടമാണിത്. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലെ ചപ്രമാരി വന്യജീവി സങ്കേതത്തിന്റെ കിഴക്കന്‍ പ്രദേശത്ത് നടന്ന അപകടത്തില്‍ ഏഴ് ഇന്ത്യന്‍ ആനകള്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉദയ്പൂര്‍ സിറ്റി-കാമാഖ്യ കവി ഗുരു എക്‌സ്പ്രസ് ആയിരുന്നു അപകടത്തില്‍പ്പെട്ടത്. ചപ്രമാരി വനത്തിലൂടെ ആസാമിലേക്ക് പോകുകയായിരുന്ന ഈ പാസഞ്ചര്‍ ട്രെയിന്‍ ജലധാക നദി പാലത്തിന് സമീപത്ത് വെച്ചാണ് 40 മുതല്‍ 50 ആനകള്‍ വരെ വരുന്ന കൂട്ടത്തെ ഇടിച്ചത്. അഞ്ച് മുതിര്‍ന്ന ആനകളും രണ്ട് കുട്ടിയാനകളും കൊല്ലപ്പെടുകയും മറ്റ് പത്ത് ആനകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

*2015 മാര്‍ച്ച് 20 ന് ഡെറാഡൂണ്‍ വാരണാസി ജനത എക്സ്പ്രസ് ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ബച്രാവനു സമീപം പാളം തെറ്റി ഉണ്ടായ അപകടമാണ് ഉത്തര്‍ പ്രദേശ് ട്രെയിന്‍ അപകടം. ഇതില്‍ അമ്പത്തിയെട്ട് പേര്‍ മരിക്കുകയും 150 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്‍ജിനും രണ്ട് ബോഗികളും ആണ് പാളം തെറ്റിയത്. അപകടം നടക്കുമ്പോള്‍ 400 ലധികം യാത്രക്കാരും 85 ജീവനക്കാരും ട്രെയിനില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബ്രേക്ക് തകരാറിനെത്തുടര്‍ന്ന് ആയിരുന്നു അപകടം.

*2016 നവംബര്‍ 20 ന് ഉണ്ടായ പുഖ്രായന്‍ ട്രെയിന്‍ അപകടത്തില്‍ ഇന്‍ഡോര്‍-പാട്‌ന എക്‌സ്പ്രസ് പാളം തെറ്റി 150 പേര്‍ മരിക്കുകയും അത്ര തന്നെ യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ തീവണ്ടി അപകടങ്ങളില്‍ ഒന്നാണിത്.
കാണ്‍പൂര്‍ നഗരത്തിനടുത്തുള്ള പുഖ്രായന്‍ പട്ടണത്തില്‍ വെച്ച് 14 ബോഗികള്‍ പാളം തെറ്റിയാണ് അപകടം.

*2017 ജനുവരി 21 ന് ഹിരാഖണ്ഡ് എക്‌സ്പ്രസ് ആന്ധ്രാപ്രദേശിലെ വിജയ നഗരത്തിലെ കുനേരു ഗ്രാമത്തിന് സമീപം പാളം തെറ്റിയുണ്ടായ അപകടമാണിത്. ഇതില്‍ 41 പേര്‍ മരിക്കുകയും 68 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ട്രെയിനിന്റെ ഡീസല്‍ എന്‍ജിനും ഒന്‍പത് ബോഗികളുമാണ് രാത്രി 11 മണിയോടെ പാലം തെറ്റിയത്.

*2018 ഒക്ടോബര്‍ 19 നാണ് അമൃത്സര്‍ ട്രെയിന്‍ അപകടം ഉണ്ടാകുന്നത്. അമൃത്സര്‍ ട്രെയിന്‍ അപകടം. ഇവിടെ ജോദ ഫഠക്കില്‍ നടന്ന ദസറ ആഘോഷങ്ങളിലെ രാവണ്‍ ദഹന്‍ എന്ന ചടങ്ങു കാണുവാനയി റെയില്‍വേ ട്രാക്കില്‍ കാത്തിനിന്നിരുന്ന ജനക്കൂട്ടത്തിലേക്ക് ട്രെയിന്‍ പാഞ്ഞുകയറുകയായിരുന്നു, പഠാന്‍കോട്ട് നിന്ന് അമൃത്സറിലേക്ക് വരികയായിരുന്ന ജലന്ധര്‍ എക്‌സ്പ്രസാണ് അപകടമുണ്ടാക്കിയത്.

*2022 ജനുവരി 13 നാണ് ബംഗാളില്‍ ജല്‍പായ്ഗുഡി ജില്ലയില്‍ ന്യു ദൊഹോമണിക്കു സമീപം ബിക്കാനിര്‍- ഗുവാഹത്തി എക്‌സ്പ്രസ് പാളം തെറ്റി അപകടമുണ്ടായത്. ഒന്‍പത് പേര്‍ ഈ അപകടത്തില്‍ മരിച്ചു. 12 കോച്ചുകള്‍ പാളം തെറ്റിയിരുന്നു.

*പാളം തെറ്റിയ കോറോമന്‍ഡല്‍ എക്‌സ്പ്രസ് പാളം തെറ്റി ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് ഒഡിഷ ട്രെയിന്‍ അപകടമുണ്ടായത്. ഒഡിഷയിലെ ബാലസോര്‍ ജില്ലയിടെ ബഹനാഗ റെയില്‍വേ സ്റ്റേഷന് സമീപമാണ് ട്രെയിന്‍ അപകടം നടന്നത്. ഇന്ത്യ അടുത്തകാലത്ത് കണ്ട ഏറ്റവും വലിയ ട്രെയിന്‍ അപകടമാണ് ഒഡിഷയിലെ ട്രെയിന്‍ അപകടം.

ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലയായ ഇന്ത്യന്‍ റെയില്‍വേയ്ക്ക് വളരെക്കാലമായി മോശം അടിസ്ഥാന സൗകര്യങ്ങളാണ് ഉള്ളത്. ഇത് വര്‍ഷങ്ങളായി റെയില്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു. പ്രതിദിനം 1.25 കോടിയിലധികം ആളുകളാണ് ഇന്ത്യന്‍ റെയില്‍വേയില്‍ ഉപയോഗിക്കുന്നു. പുറത്തുവന്ന ഒരു കണക്കനുസരിച്ച്, രാജ്യത്ത് പ്രതിവര്‍ഷം ശരാശരി 300 ചെറുതും വലുതുമായ റെയില്‍ അപകടങ്ങള്‍ നടക്കുന്നു. റെയില്‍വേയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 5 വര്‍ഷത്തിനിടെ 586 ട്രെയിന്‍ അപകടങ്ങളാണ് ഉണ്ടായത്.

2014-15ല്‍ ഇന്ത്യയില്‍ 131 ട്രെയിന്‍ അപകടങ്ങളുണ്ടായി അതില്‍ 168 പേര്‍ മരിച്ചു. 2013-14 വര്‍ഷത്തില്‍ 117 ട്രെയിന്‍ അപകടങ്ങളില്‍ 103 പേര്‍ മരിച്ചു. 2014-2015 വര്‍ഷത്തില്‍ 60% റെയില്‍ അപകടങ്ങള്‍ക്കും കാരണം ട്രെയിനുകള്‍ പാളം തെറ്റിയാണ്. ഇതില്‍ 53 ശതമാനം അപകടങ്ങളും ട്രെയിന്‍ പാളം തെറ്റിയാണ് സംഭവിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ട്രെയിന്‍ അപകടത്തിന്റെ കാരണങ്ങള്‍:

എല്ലാത്തിനുമുപരി, എന്തുകൊണ്ടാണ് ഇന്ത്യയില്‍ ട്രെയിനുകള്‍ പാളം തെറ്റുന്നത്, അതിനാലാണ് ഇനിപ്പറയുന്ന രണ്ട് പ്രധാന കാരണങ്ങള്‍:-
ഇന്ത്യന്‍ റെയില്‍വേ അപകടങ്ങളില്‍ ഭൂരിഭാഗവും ഉണ്ടായിരിക്കുന്നത് ട്രാക്കുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതും തിരക്ക് കാരണം ട്രെയിനുകള്‍ പാളം തെറ്റിയതുമൂലവുമാണ്. ചില ട്രെയിനുകള്‍ കടന്നുപോകുമ്പോള്‍ റെയില്‍പ്പാതയിലെ വിള്ളലുകള്‍ ഒടിവുകളായി മാറുന്നു. ഇത് തീവണ്ടികള്‍ പാളം തെറ്റുകയും ജീവനും സ്വത്തിനും നാശമുണ്ടാക്കുകയും ചെയ്യുന്നു.

റെയില്‍വേ ജീവനക്കാരുടെ അനാസ്ഥയാണ് റെയില്‍വേ അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും പ്രധാന കാരണം. മിക്ക ട്രെയിന്‍ അപകടങ്ങള്‍ക്കും കാരണം മനുഷ്യ പിഴവുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പലപ്പോഴും റെയില്‍വേ ജീവനക്കാര്‍ കുറുക്കുവഴികള്‍ ശ്രദ്ധിക്കുന്നില്ല അല്ലെങ്കില്‍ സുരക്ഷാ നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കുന്നില്ല. ഇത് വിനാശകരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നു. അതേസമയം ഉപകരണങ്ങളുടെ തകരാര്‍, തേയ്മാനം, കോച്ചുകളിലെ തിരക്ക്, പഴയ കോച്ചുകള്‍ തുടങ്ങി ഇത്തരം അപകടകരമായ പല ഘടകങ്ങളും ട്രെയിന്‍ അപകടങ്ങളിലേക്ക് നയിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.