'കെ റെയില്‍ അനുയോജ്യമല്ലെന്ന് പറഞ്ഞിട്ടില്ല': മുന്‍ നിലപാടില്‍ വിശദീകരണവുമായി ഇ.ശ്രീധരന്‍

'കെ റെയില്‍ അനുയോജ്യമല്ലെന്ന് പറഞ്ഞിട്ടില്ല': മുന്‍ നിലപാടില്‍ വിശദീകരണവുമായി ഇ.ശ്രീധരന്‍

പൊന്നാനി: കെ റെയില്‍ പദ്ധതി കേരളത്തിന് അനുയോജ്യമല്ലെന്ന് പറഞ്ഞിട്ടില്ലെന്നും നിലവിലെ രീതിയില്‍ പ്രായോഗികമല്ലെന്നാണ് പറഞ്ഞതെന്നും മെട്രോമാന്‍ ഇ.ശ്രീധരന്‍. പൊന്നാനിയിലെ വീട്ടില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം. ഞായറാഴ്ച ഉച്ചയ്ക്ക് നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു.

സില്‍വര്‍ ലൈന്‍ യാഥാര്‍ഥ്യമായാല്‍ കേരളം രണ്ടായി പിളരുമെന്നാണ് ഇ.ശ്രീധരന്‍ കഴിഞ്ഞ വര്‍ഷം അഭിപ്രായപ്പെട്ടിരുന്നത്. പദ്ധതി പൂര്‍ത്തിയാകാന്‍ 15 വര്‍ഷമെങ്കിലും വേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാല്‍ലക്ഷം കുടുംബങ്ങളെങ്കിലും കുടിയൊഴിക്കപ്പെടും. പരിസ്ഥിതി പ്രശ്‌നങ്ങള്‍ വേറെ. എണ്ണൂറിലേറെ മേല്‍പാലങ്ങളാണു വേണ്ടിവരിക. ഒരു പാലത്തിനു മാത്രം 20 കോടി രൂപ വേണം. ചെറിയ പാലങ്ങളെക്കുറിച്ചു പദ്ധതിരേഖയില്ലില്ലെങ്കിലും 5,000 പാലങ്ങള്‍ വേണ്ടി വരും.

ഒരു കോടിയോളം രൂപയാണ് ഓരോന്നിനും ചെലവ്. വരുമാനത്തിന്റെ കാര്യത്തില്‍ പദ്ധതി പരാജയമാകും. അറ്റകുറ്റപ്പണികള്‍ക്കു മാത്രം ദിവസം ആറ് മണിക്കൂറോളം വേണ്ടിവരുമെന്നതിനാല്‍ രണ്ടോ മൂന്നോ സര്‍വീസുകള്‍ മാത്രമേ പ്രതിദിനം സാധിക്കൂ.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്ത് ഇത്തരമൊരു പദ്ധതി വേണമോ എന്ന് അധികൃതര്‍ ചിന്തിക്കണമെന്നുമാണ് ശ്രീധരന്‍ അന്ന് അഭിപ്രായപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.