ഫാത്തിമ മാതാവിന്റെ സന്നിധിയിൽ വികാരനിർഭരനായി ഫ്രാൻസിസ് മാർപ്പാപ്പ; കണ്ണീരോടെ ജപമാലയിൽ പങ്കുചേർന്ന് യുവജനങ്ങൾ

ഫാത്തിമ മാതാവിന്റെ സന്നിധിയിൽ വികാരനിർഭരനായി ഫ്രാൻസിസ് മാർപ്പാപ്പ; കണ്ണീരോടെ ജപമാലയിൽ പങ്കുചേർന്ന് യുവജനങ്ങൾ

ലിസ്ബൺ: ഫാത്തിമാ മാതാവിന്റെ സന്നിധിയിലെത്തി യുവ ജനതക്കൊപ്പം ജപമാല ചൊല്ലി പ്രാർത്ഥിച്ച് വികാരനിർഭരനായി ഫ്രാൻസിസ് മാർപ്പാപ്പ. ലിസ്ബണിൽ നിന്നും 103 കിലോമീറ്റർ അകലെയുള്ള ഫാത്തിമയിൽ ഹെലികോപ്ടർ മാർ​ഗമെത്തിയ പാപ്പായെ “വിവാ പാപ്പ” ആർപ്പു വിളികളോടെയും കരങ്ങൾ വീശിയുമാണ് ജനം എതിരേറ്റത്. രണ്ടു ലക്ഷത്തോളം വരുന്ന തീർത്ഥാടകർ ഫാത്തിമയിൽ തടിച്ചുകൂടിയിരിന്നു.


പരിശുദ്ധ ദൈവമാതാവിന്റെ ദർശനമുണ്ടായ തീർത്ഥാടന കേന്ദ്രത്തിൽ രോഗികളും അംഗവിഹീനരും തടവുകാരുമായ തിരഞ്ഞെടുക്കപ്പെട്ട ഏതാനും യുവാക്കൾക്കൊപ്പമാണ് മാർപാപ്പ ജപമാലയിൽ പങ്കെടുത്തത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നെത്തിയ യുവതീ യുവാക്കൾ പാപ്പയോടൊപ്പം ജപമാല ചൊല്ലി.

പോർച്ചുഗീസ് ഭാഷയിൽ ചൊല്ലിയ ജപമാലയുടെ ആദ്യ രഹസ്യം സമർപ്പിച്ചത് ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്കു വേണ്ടിയായിരുന്നു. രണ്ടാം രഹസ്യം സ്പാനിഷ് ഭാഷയിലായിരുന്നു. ലോക യുവജന സംഗമത്തിൽ പങ്കെടുക്കുന്നവർക്കുവേണ്ടിയാണ് രണ്ടാം രഹസ്യം സമർപ്പിച്ചത്.


ഭിന്നശേഷിക്കാരിയായ യുവതിയാണ് ഇറ്റാലിയൻ ഭാഷയിൽ അർപ്പിച്ച മൂന്നാം രഹസ്യത്തിന് നേതൃത്വം നൽകിയത്. ഇംഗ്ലീഷ്, ജർമൻ ഭാഷകളിൽ ചൊല്ലിയ നാലാം രഹസ്യത്തിന്റെ നിയോഗം ലോക സമാധാനമായിരുന്നു. പോളിഷ്, ഫ്രഞ്ച് ഭാഷകളിലാണ് അഞ്ചാം രഹസ്യം ചൊല്ലിയത്. ലോക സമാധാനം, ജനങ്ങളുടെ മാനസാന്തരം, പാപ്പയുടെ നിയോഗങ്ങൾ എന്നിവ സമർപ്പിച്ച് മൂന്ന് തവണ ‘ആവേ മരിയ’ എന്നാരംഭിക്കുന്ന മരിയൻ സ്തുതി ഗീതം ആലപിച്ചുകൊണ്ടാണ് ജപമാല സമാപിപ്പിച്ചത്.

യുക്രൈൻ ഉൾപ്പെടെ യുദ്ധക്കെടുതിയിലായ സകല രാജ്യങ്ങൾക്കുംവേണ്ടി ദൈവമാതാവിന്റെ മാധ്യസ്ഥം തേടാൻ വേണ്ടിക്കൂടിയായിരുന്നു പാപ്പയുടെ ഫാത്തിമാ സന്ദർശനം. ദൈവമാതാവിന് സമ്മാനിക്കാൻ സ്വർണത്തിൽ നിർമിച്ച കൊന്തയും പാപ്പ കൊണ്ടുവന്നിരുന്നു.

പ്രിയ സഹോദരീ സഹോദരന്മാരേ 'യേശു പറയുന്നതെന്തും ചെയ്യൂ' എന്ന് എപ്പോഴും നമ്മോട് പറയുന്ന ദൈവ മാതാവിന്റെ സാന്നിധ്യം ഇന്ന് നമുക്ക് അനുഭവിക്കാമെന്നും അവൾ നമ്മെ യേശുവിലേക്ക് ചൂണ്ടിക്കാണിക്കുകയാണെന്നും മാർപാപ്പ പറഞ്ഞു. നാം ജപമാല ചൊല്ലി പ്രാർത്ഥിച്ചു. ഈശോയുമായും പരിശുദ്ധ കന്യകാ മാതാവുമായും നമ്മെ കൂടുതൽ അടുപ്പിക്കുന്ന പ്രാർത്ഥനയാണിത്. സന്തോഷകരമായ രഹസ്യങ്ങളെക്കുറിച്ച് നാം ധ്യാനിച്ചു. സന്തോഷം നിറഞ്ഞ വീടാണു സഭയെന്ന് ഇതു നമ്മെ ഓർമിപ്പിക്കുന്നുവെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.

ഇത് രണ്ടാം വട്ടമാണ് പാപ്പ ഫാത്തിമയിൽ എത്തുന്നത്. പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാർഷികത്തിൽ 2017 മെയ്‌ മാസം, ഇതുമായി ബന്ധപ്പെട്ട ഫ്രാൻസിസിന്റെയും, ജസീന്തയുടെയും നാമകരണച്ചടങ്ങുകളുടെ ഭാഗമായി ഫ്രാൻസിസ് പാപ്പ ഫാത്തിമയിൽ എത്തിയിരുന്നു. 1917 മേയ് 13ന് ആയിരുന്നു ഇടയ ബാലകരായ ലൂസിയാ ഡേ ലോസ് സാന്റോസ്, സഹോദരങ്ങളായ ഫ്രാൻസിസ്കോ ഡേ ലോസ് സാന്റോസ്, ജസീന്താ ഡേ ലോസ് സാന്റോസ് എന്നിവർക്കു പരിശുദ്ധ ദൈവമാതാവിന്റെ ആദ്യ ദർശനം ലഭിക്കുന്നത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.