കണ്ണൂര്‍: വിവാഹ പൂര്‍വ കൗണ്‍സലിങ് നിര്‍ബന്ധമാക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായി വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കണ്ണൂരില്‍ നടത്തിയ വനിത കമ്മിഷന്‍ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ.
അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് വിവാഹ പൂര്‍വ കൗണ്‍സലിങിന് വിധേയമായതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ കൂടി വിവാഹ രജിസ്‌ട്രേഷന്‍ സമയത്ത് പരിഗണിക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. കമ്മിഷന്‍ സിറ്റിങിലും ഹെഡ് ഓഫീസിലും എറണാകുളം റിജിയണല്‍ ഓഫീസിലും കൗണ്‍സലിങ് സൗകര്യങ്ങളുണ്ട്.
വനിത- ശിശുവികസന വകുപ്പ് കൗണ്‍സലര്‍മാരുടെ സേവനവും പ്രയോജനപ്പെടുത്താം. ഭാര്യാ-ഭര്‍തൃബന്ധങ്ങള്‍ വളരെയേറെ ശിഥിലമാവുകയാണ്. പങ്കാളികള്‍ക്കിടയില്‍ പരസ്പര വിശ്വാസമില്ലായ്മയുടെ പ്രശ്‌നങ്ങളാണ് ദാമ്പത്യ ബന്ധങ്ങളെ കൂടുതല്‍ ശിഥിലമാക്കുന്നത്. വിവാഹം കഴിഞ്ഞ് ചുരുങ്ങിയ കാലയളവില്‍ തന്നെ പ്രശ്‌നങ്ങള്‍ തുടങ്ങുന്നതായി കമ്മിഷനു മുമ്പില്‍ വരുന്ന പരാതികളില്‍ നിന്നും വ്യക്തമാകുന്നതായി അധ്യക്ഷ കൂട്ടിച്ചേര്‍ത്തു.
കുടുംബങ്ങളില്‍ ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ ശക്തിപ്പെടണം. മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ ജാഗ്രതാ സമിതികള്‍ക്ക് 50,000 രൂപ പുരസ്‌കാരം നല്‍കുമെന്നും കമ്മിഷന്‍ അധ്യക്ഷ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26