കടലില്‍ മുക്കിയ കപ്പലില്‍ നിന്ന് ആന്‍ഡമാന്‍ തീരത്ത് ലഹരി നുരയുന്നു; പിടികൂടി നശിപ്പിച്ചത് 100 കോടിയുടെ മയക്കുമരുന്ന്

കടലില്‍ മുക്കിയ കപ്പലില്‍ നിന്ന് ആന്‍ഡമാന്‍ തീരത്ത് ലഹരി നുരയുന്നു; പിടികൂടി നശിപ്പിച്ചത് 100 കോടിയുടെ മയക്കുമരുന്ന്

പോര്‍ട്ട് ബ്ലെയര്‍: കേരളത്തില്‍ നിന്നുള്ള കസ്റ്റംസ് പ്രിവന്റീവ്-എക്‌സൈസ് സംയുക്ത സംഘം ആന്‍ഡമാനില്‍ 100 കോടി രൂപയുടെ മാരക ലഹരിമരുന്ന് പിടികൂടി നശിപ്പിച്ചു. കടലോരത്ത് ബങ്കറില്‍ സൂക്ഷിച്ച 50 കിലോ മെത്താംഫെറ്റമീന്‍ ആണ് പ്രാദേശിക സഹായത്തോടെ പിടികൂടിയത്.

കഴിഞ്ഞ ജൂണില്‍ 500 ഗ്രാം മെത്താം ഫെറ്റമീനുമായി മൂന്ന് മലയാളികള്‍ മഞ്ചേരിയില്‍ പിടിയിലായതോടെയാണ് മാരക ലഹരി വസ്തുക്കളില്‍ അധികവും എത്തുന്നത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ നിന്നാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായത്.

തുടര്‍ന്ന് എക്‌സൈസ് മന്ത്രി എം.ബി രാജേഷിന്റെ നിര്‍ദേശ പ്രകാരം വിവരം കൊച്ചി കസ്റ്റംസ് പ്രിവന്ര്‍റീവിന് കൈമാറിയാണ് സംയുക്ത ഓപ്പറേഷന് തീരുമാനിച്ചത്. കേരളത്തില്‍ പിടിയിലായവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആന്‍ഡമാനിലെത്തിയ ഉദ്യോഗസ്ഥര്‍ ആദിവാസി വിഭാഗത്തിലുള്ള യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആന്‍ഡമാനിലെ മലാക്കയില്‍ ജപ്പാന്‍ സൈന്യം കടലോരത്ത് നേരത്തെ ഉപേക്ഷിച്ച ബങ്കറില്‍ ഇയാള്‍ സൂക്ഷിച്ച 50 കിലോ മെത്താംഫെറ്റമീന്‍ സംയുക്ത സംഘം കണ്ടെത്തി. രണ്ട് കിലോയുടെ 25 പാക്കറ്റുകളിലായിരുന്നു ലഹരി മരുന്ന്. ബങ്കറില്‍ വെള്ളം കയറിയതിനാല്‍ ഇത് പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. തുര്‍ന്ന് സ്ഥലത്ത് തന്നെ നശിപ്പിച്ചു.

പ്രദേശവാസികളുടെ കൈയ്യില്‍ വ്യാപകമായി മയക്ക് മരുന്ന് ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് സംയുക്ത സംഘം ആന്‍ഡമാന്‍ കളക്ടര്‍ ഹരി കള്ളിക്കാട്ടിന്റെ സഹായത്തോടെ വിവിധ സ്ഥലങ്ങളില്‍ ക്ലാസുകള്‍ നടത്തി. ഇതിന് പിന്നാലെ 2 കിലോയോളം മയക്ക് മരുന്ന് പ്രദേശവാസികള്‍ ജില്ലാ ഭരണകൂടത്തെ തിരിച്ചേല്‍പ്പിച്ചു.

ഇനിയും നൂറ് കണക്കിന് കിലോ മെത്താംഫെറ്റമീന്‍ പ്രദേശവാസികളുടെ കൈയ്യിലുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. 2019 ല്‍ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിന്റെ പിടിയിലാകുമെന്ന് ഉറപ്പായപ്പോള്‍ മ്യാന്‍മറില്‍ നിന്നുള്ള ലഹരി സംഘം മയക്ക് മരുന്ന് സഹിതം കപ്പല്‍ മുക്കിയിരുന്നു.

വായുകടക്കാത്ത കവറിലുള്ള ലഹരി മരുന്ന് തീരത്ത് അടിയുകയുകയായിരുന്നു. ഇതാണ് ഇപ്പോള്‍ കേരളത്തിലേക്ക് എത്തിക്കുന്നതെന്നും കസ്റ്റംസ് പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.