കാലിഫോര്‍ണിയ: ലോകമെമ്പാടും വലിയൊരു മാറ്റത്തിന് വഴിതെളിയിച്ച് കഴിഞ്ഞ നവംബറില്‍ എത്തിയ ചാറ്റ്ജിപിടി എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതിക വിദ്യയുടെ പരിഷ്‌കരിച്ച പതിപ്പിനെക്കുറിച്ച് സൂചന നല്‍കി ഓപ്പണ്‍എഐ മേധാവി സാം ആള്‍ട്ട്മാന്‍. ജിപിടി 5 ന് വേണ്ടിയുള്ള ജോലികളിലാണ് ഓപ്പണ്‍എഐ എന്ന് അദ്ദേഹം പറഞ്ഞു. അതിന് ചിലപ്പോള്‍ 'സൂപ്പര്‍ ഇന്റലിജന്‍സ്' കൈവരുമെന്നും അദ്ദേഹം പറയുന്നു. 
മനുഷ്യന്റെ സാധ്യമായ ബൗദ്ധിക ശേഷിക്കും അപ്പുറം കഴിവുകളുള്ളതായിരിക്കും ഇതെന്നും സാം ആള്‍ട്ട്മാന്‍ അവകാശപ്പെടുന്നു. ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 
മനുഷ്യരുടെയും മൃഗങ്ങളുടെയും ബുദ്ധിക്കൊപ്പം നില്‍ക്കാന്‍ കഴിവുള്ള ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് നിര്‍മിക്കാന്‍ മൈക്രോസോഫ്റ്റില്‍ നിന്ന് പണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. മൈക്രോസോഫ്റ്റും ഓപ്പണ്‍എഐയും തമ്മിലുള്ള പങ്കാളിത്തം മികച്ച രീതിയിലാണ് പോവുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. 
2022 ല്‍ ജിപിടി-3 എന്ന ലാര്‍ജ് ലാംഗ്വേജ് മോഡല്‍ അടിസ്ഥാനമാക്കിയാണ് ചാറ്റ്ജിപിടി പ്രവര്‍ത്തിച്ചിരുന്നത്. 2023 ല്‍ ഓപ്പണ്‍എഐ ജിപിടി-4 അവതരിപ്പിച്ചു. മുന്‍ പതിപ്പിനേക്കാള്‍ സുരക്ഷിതത്വവും കൃത്യതയും വാഗ്ദാനം നല്‍കിക്കൊണ്ടാണ് മുന്‍ പതിപ്പില്‍ നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെ ജിപിടി 4 അവതരിപ്പിച്ചത്. 
ജിപിടി5 പുറത്തിറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് സാം ആള്‍ട്ട്മാന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ വേര്‍ഷന്‍ അധികം വൈകാതെ തന്നെ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ചാറ്റ്ജിപിടി ഉപയോക്താക്കള്‍.
ജിപിടി 5 എന്ന് പുറത്തിറങ്ങുമെന്ന് ആള്‍ട്ട്മാന്‍ വ്യക്തമാക്കിയിട്ടില്ല. അതിഭീമമായ അളവിലുള്ള ഡാറ്റ ഉപയോഗിച്ചുള്ള പരിശീലനം ആവശ്യമായതിനാല്‍ ചാറ്റ് ജിപിടിയെ പോലെ ഒരു എഐ മോഡല്‍ നിര്‍മിച്ചെടുക്കുക നൂറുകോടിക്കണക്കിന് ഡോളര്‍ ചിലവും വലിയ അളവില്‍ കംപ്യൂട്ടര്‍ വിഭവങ്ങളും ആവശ്യമായി വരുന്ന ജോലിയാണ്. എങ്കിലും ഈ വേര്‍ഷന്‍ അധികം വൈകാതെ തന്നെ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ചാറ്റ്ജിപിടി ഉപയോക്താക്കള്‍.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.