'സ്ത്രീകള്‍ പ്രസവിക്കാന്‍ തയ്യാറാകുന്നില്ല'; രാജ്യത്ത് ഹിന്ദു, ക്രിസ്ത്യന്‍ ജനസംഖ്യ കുറയുന്നുവെന്ന് പി.സി ജോര്‍ജ്

'സ്ത്രീകള്‍ പ്രസവിക്കാന്‍ തയ്യാറാകുന്നില്ല'; രാജ്യത്ത് ഹിന്ദു, ക്രിസ്ത്യന്‍ ജനസംഖ്യ കുറയുന്നുവെന്ന് പി.സി ജോര്‍ജ്

പത്തനംതിട്ട: രാജ്യത്ത് ഹിന്ദു, ക്രിസ്ത്യന്‍ ജനസംഖ്യ കുറയുന്നുവെന്ന് പി.സി ജോര്‍ജ്. ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളിലെ സ്ത്രീകള്‍ പ്രസവിക്കാന്‍ തയ്യാറാകാത്തതാണ് ഇതിന് കാരണമെന്നും അദേഹം പറഞ്ഞു. തിരുവല്ലയില്‍ സംഘടിപ്പിച്ച 'ഹമാസ് ഭീകരതയ്‌ക്കെതിരെ ജനകീയ കൂട്ടായ്മ' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പി.സി ജോര്‍ജ്.

മുസ്ലീം സ്ത്രീകള്‍ എട്ടും പത്തും പ്രസവിച്ചിട്ടും ഇനിയും പോരെന്ന് പറഞ്ഞ് നില്‍ക്കുകയാണ്. താന്‍ പങ്കെടുക്കുന്ന കല്യാണങ്ങളിലെല്ലാം വരനോടും വധുവിനോടും നാലില്‍ കൂടുതല്‍ മക്കള്‍ വേണമെന്ന് പറയാറുണ്ടെന്നും അദേഹം വ്യക്തമാക്കി. ഹിന്ദു, ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ നാല് കുട്ടികളെങ്കിലും വേണം. അതിന് സ്ത്രീകള്‍ പ്രസവിക്കാന്‍ തയ്യാറാകണം. ഇരാറ്റുപേട്ടയില്‍ ആകെയുള്ള ജനസംഖ്യ 40,000 ആണ്. അതില്‍ 38,500 പേരും മുസ്ലീങ്ങളാണ്.

ഹിന്ദു ജനസംഖ്യ പത്ത് വര്‍ഷം കൊണ്ട് ഒന്‍പത് ശതമാനം കുറഞ്ഞു. പതിനാറ് ശതമാനം മാത്രമായിരുന്ന മുസ്ലീങ്ങള്‍ 32 ശതമാനമായി. ഇത് അപകടകരമായ നിലയിലേയ്ക്ക് നീങ്ങുകയാണ്. മുസ്ലീം ഭീകരയ്‌ക്കെതിരെ ഹൈന്ദവ സമൂഹത്തെ മുന്നില്‍ നിര്‍ത്തി പോരാടണം. രാഷ്ട്രീയപരമായി ബിജെപിക്കാണ് ആ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയുക. അവരുടെ തണലില്‍ നിന്ന് ക്രിസ്ത്യാനികളും പിന്നോക്ക വിഭാഗക്കാരും മുന്നോട്ട് പോയില്ലെങ്കില്‍ കിടന്നുറങ്ങിയാല്‍ രാവിലെ തല കാണാത്ത നില വരുമെന്നും അദേഹം പറഞ്ഞു.

കേരളത്തില്‍ നൂറില്‍ കൂടുതല്‍ തീവ്രവാദ സ്‌ളീപ്പിങ് പോയിന്റുകളുണ്ടെന്ന് പറഞ്ഞത് മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയാണ്. മോഡി ഇപ്പോള്‍ ഭരണത്തിലില്ലായിരുന്നുവെങ്കില്‍ ഹമാസ് ഭീകരത ചോദ്യം ചെയ്യാന്‍ ആരുമില്ലെന്ന സ്ഥിതി വരുമായിരുന്നു. ഹിന്ദുക്കള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് പറഞ്ഞതിനാണ് തന്നെ അറസ്റ്റ് ചെയ്തു കൊണ്ട് പോയതെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.

കേരളത്തില്‍ മനസമാധാനത്തോടെ ജീവിക്കാനും പെണ്‍മക്കളെ ഈ കശ്മലന്‍മാര്‍ തട്ടിക്കൊണ്ടു പോകാത്ത സാഹചര്യം ഉണ്ടാകണമെങ്കില്‍ ഹിന്ദുക്കള്‍ ഒരുമിച്ച് നില്‍ക്കണം. പെണ്‍കുട്ടികളെ കൊണ്ടുപോകുന്നതിനെതിരെ സംസാരിച്ചതാണ് കല്ലറങ്ങാട്ട് പിതാവ് ചെയ്ത തെറ്റ്. 3000 ആള്‍ക്കാരാണ് അന്ന് അരമനയിലേയ്ക്ക് വന്നത്. അന്ന് ആര്‍എസ്എസുകാര്‍ എത്തിയതാണ് രക്ഷപ്പെടുത്തിയത്. വെടിവപ്പ് നടക്കട്ടെ എന്ന് വിചാരിച്ചാണ് താന്‍ നിന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

തന്നെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോള്‍ ആര്‍എസ്എസുകാര്‍ തടഞ്ഞു. അവരുടെ ക്യാമ്പില്‍ സംസാരിച്ചിട്ട് കൊണ്ടുപോയാല്‍ മതിയെന്നായിരുന്നു ആവശ്യം. അന്ന് പൊലീസുകാര്‍ക്ക് ഒന്നും ചെയ്യാനായില്ല. അവര്‍ ഭയന്ന് നില്‍ക്കുകയായിരുന്നു. ഒടുവില്‍ ആര്‍എസ്എസുകാരോട് പിരിഞ്ഞുപോകാന്‍ പറയണമെന്ന് പൊലീസ് തന്നോട് അഭ്യര്‍ത്ഥിച്ചു. താന്‍ പറഞ്ഞിട്ടാണ് അന്ന് ആര്‍എസ്എസുകാര്‍ പിരിഞ്ഞ് പോയത്.

2060 ഓടെ ഇന്ത്യ പിടിച്ചടക്കുമെന്ന അഹങ്കാരത്തിലാണ് മുസ്ലീം ഭീകരവാദികള്‍ പ്രവര്‍ത്തിക്കുന്നത്. ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുമിച്ച് നില്‍ക്കണം. എന്തെങ്കിലും പ്രശ്നം വന്നാല്‍ പൊലീസ് സ്റ്റേഷനില്‍ പോലും പോകരുത്. നമ്മുടെ ഉള്ളില്‍ തന്നെ തീര്‍ക്കണം. ബിജെപി നേതാക്കളും പിതാക്കളും എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും പി.സി ജോര്‍ജ് പ്രസംഗത്തില്‍ അഭ്യര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.