ശ്രീനഗര്‍: പശ്ചിമ ബംഗാള്‍, പഞ്ചാബ്, ബീഹാര്‍ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ജമ്മു കശ്മീരിലും ഇന്ത്യ സഖ്യത്തിന് തിരിച്ചടി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അദേഹം അറിയിച്ചു. ഇതില്‍ രണ്ടാമതൊരു അഭിപ്രായമില്ല. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ജമ്മു കശ്മീര്‍ നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടന്നേക്കുമെന്നും അദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇതിനിടെ തനിക്ക് ഇ.ഡി സമന്‍സയച്ചത് സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. ഫാറൂഖ് അബ്ദുള്ളയ്ക്ക് സമന്‍സയച്ച് അറസ്റ്റ് ചെയ്താല്‍ നാഷണല്‍ കോണ്‍ഫറന്‍സ് ഇല്ലാതാകുമെന്ന് കരുതുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റിയെന്ന് അദേഹം പറഞ്ഞു.
'ഞാന്‍ ഇ.ഡി.ക്ക് മുമ്പാകെ ഹാജരാകും. എന്നാല്‍ ഈ പ്രവൃത്തിയിലൂടെ നാഷണല്‍ കോണ്‍ഫറന്‍സ് ഇല്ലാതാകുമെന്നാണ് അവര്‍ കരുതുന്നതെങ്കില്‍ തെറ്റിപ്പോയി'- ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
ഫാറൂഖ് അബ്ദുള്ളയുടെ പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസിന്റെ പ്രതികരണം വന്നു. 'ചര്‍ച്ചകള്‍ നടന്നു വരികയാണ്. എല്ലാ പാര്‍ട്ടികള്‍ക്കും അവരുടേതായ പരിമതികളുണ്ടാകും. നാഷണല്‍ കോണ്‍ഫറന്‍സും പി.ഡി.പിയും ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണ്'- ജയറാം രമേശ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26