'തീവ്രവാദ നിലപാടുകളുള്ളവരുമായി ചര്‍ച്ച പോലുമില്ല'; എസ്ഡിപിഐ സഖ്യവാര്‍ത്ത തള്ളി പ്രതിപക്ഷ നേതാവ്

  'തീവ്രവാദ നിലപാടുകളുള്ളവരുമായി ചര്‍ച്ച പോലുമില്ല'; എസ്ഡിപിഐ സഖ്യവാര്‍ത്ത തള്ളി പ്രതിപക്ഷ നേതാവ്

തിരുവല്ല: ലോക്സഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുമായി യുഡിഎഫിന് യാതൊരു സഖ്യവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തീവ്രവാദ നിലപാടുകളുള്ള ഒരു സംഘടനയുമായി കോണ്‍ഗ്രസിന് ബന്ധമില്ലെന്നും അവരുമായി ചര്‍ച്ച നടത്തില്ലെന്നും അദേഹം തിരുവല്ലയില്‍ വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.

ജമാ അത്തെ ഇസ്ലാമിയും ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയത് സിപിഎം ആണ്. കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുമായി സഖ്യം ഉണ്ടാക്കിയതും സിപിഎം ആണ്.

ബിജെപിക്ക് രാജ്യത്ത് ബദല്‍ എന്ന നിലയില്‍ കോണ്‍ഗ്രസിന് പലരും പിന്തുണ നല്‍കുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു. സിപിഎമ്മിന് പിന്തുണ നല്‍കുമ്പോള്‍ മതേതരവാദിയാകുന്നു, യുഡിഎഫിന് പിന്തുണയെന്ന് പറഞ്ഞാല്‍ തീവ്രവാദിയാകുന്നു. സിപിഎം ആണോ ഈ സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നതെന്നും സതീശന്‍ പരിഹസിച്ചു.

ആര്‍എസ്എസ് നേതാക്കളുമായി ശ്രീ എംമ്മിന്റെ നേതൃത്വത്തില്‍ മസ്‌കറ്റ് ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തിയത് സിപിഎമ്മുകാരാണ്. അതിന് പിന്നാലെ ശ്രീ എമ്മിന് നാലേക്കര്‍ പതിച്ചു നല്‍കി. സിപിഎം നേതാക്കളും ബിജെപി നേതാക്കളും തമ്മില്‍ ബിസിനസ് പാര്‍ട്ട്ണര്‍ഷിപ്പുണ്ടെന്നും സതീശന്‍ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് ഇന്നലെ എസ്ഡിപിഐ നേതാക്കള്‍ അറിയിച്ചിരുന്നു. ദേശീയ തലത്തില്‍ മത്സരിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് മത്സരിക്കാനില്ലെന്നും അധ്യക്ഷന്‍ മൂവാറ്റുപുഴ അഷറ്ഫ് മൗലവി പറഞ്ഞു.

ദേശീയ തലത്തില്‍ ബിജെപി വിരുദ്ധ ഇന്ത്യാ മുന്നണിക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സിഎഎ പിന്‍വലിക്കുമെന്നും ജാതിസെന്‍സസ് നടപ്പാക്കുമെന്നുമുള്ള കോണ്‍ഗ്രസിന്റെ നിലപാടും ദേശീയ സാഹചര്യവും പരിഗണിച്ചാണ് യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള തീരുമാനമെന്നും അദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.