തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തം: മരണം 34 ആയി; ഒന്‍പത് പേരുടെ നില ഗുരുതരം

തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തം: മരണം 34 ആയി; ഒന്‍പത് പേരുടെ നില ഗുരുതരം

ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചിയില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി. 60 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒമ്പതുപേരുടെ നില ഗുരുതരമാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിസിഐഡി അന്വേഷണം ഇന്ന് ആരംഭിക്കും.

വ്യാജമദ്യം വിറ്റയാള്‍ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. വ്യാജമദ്യം വിറ്റെന്ന് കരുതുന്ന ഗോവിന്ദരാജില്‍ നിന്നും 200 ലിറ്റര്‍ മദ്യം കണ്ടെടുത്തു. പിടിച്ചെടുത്ത മദ്യത്തില്‍ മെഥനോളിന്റെ അംശം സ്ഥിരീകരിച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. ചെന്നൈയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ കള്ളക്കുറിച്ചി പട്ടണത്തിനടുത്തുള്ള കരുണാപുരത്താണ് ദുരന്തം ഉണ്ടായത്.

ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പകലുമായി വ്യാജമദ്യ വില്‍പനക്കാരില്‍ നിന്ന് പാക്കറ്റ് ചാരായം വാങ്ങിക്കഴിച്ച കൂലിവേല എടുക്കുന്നവരാണ് ദുരന്തത്തിന് ഇരയായത്. ചൊവ്വാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ചിലര്‍ക്ക് തലകറക്കം, തലവേദന, ഛര്‍ദി, വയറുവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുകയും നാല് പേര്‍ മരിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.

ബുധനാഴ്ച കൂടുതല്‍ പേര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തി. വിദഗ്ധ ചികിത്സ വേണ്ടവരെ പുതുച്ചേരി ജിപ്മര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കള്ളക്കുറിച്ചി ജില്ലാ കളക്ടര്‍ ശ്രാവണ്‍ കുമാറിനെ സ്ഥലം മാറ്റി. ജില്ലാ പൊലീസ് സൂപ്രണ്ട് സമയ് സിങ് മീണയെയും മുതിര്‍ന്ന എക്സൈസ് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തു. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.