കൊല്‍ക്കത്തയിലെ ബലാത്സംഗ കൊല: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിബിഐക്ക് സുപ്രീം കോടതി നിര്‍ദേശം

കൊല്‍ക്കത്തയിലെ ബലാത്സംഗ കൊല: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിബിഐക്ക് സുപ്രീം കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ അര്‍.ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യാഴാഴ്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിബിഐയോട് സുപ്രീം കോടതി നിര്‍ദേശം.

ക്രമസമാധാനം പാലിക്കുന്നതില്‍ പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. ആശുപത്രി അടിച്ചു തകര്‍ത്ത സംഭവത്തിലെ അന്വേഷണ പുരോഗതി അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.

ബംഗാളിലും ബിഹാറിലും ഹൈദരാബാദിലും ഡ്യൂട്ടിക്കിടെ ഡോക്ടര്‍മാര്‍ക്കുനേരെയുണ്ടായ അതിക്രമങ്ങള്‍ സുപ്രീം കോടതി എചൂണ്ടിക്കാണിച്ചു. ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് രാജ്യത്തിന്റെ താല്‍പര്യമാണെന്നും ഇതിന് ആവശ്യമായ നടപടികളെടുക്കാന്‍ മറ്റൊരു ബലാത്സംഗംവരെ കാത്തിരിക്കാന്‍ കഴിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

മെഡിക്കല്‍ ജീവനക്കാര്‍ അനുഭവിക്കുന്ന സുരക്ഷാ പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി ദേശീയ ദൗത്യ സംഘത്തെ നിയോഗിച്ചു. ഒമ്പത് അംഗങ്ങളെയും നിയോഗിച്ച സുപ്രീം കോടതി കാബിനറ്റ്, ആഭ്യന്തര, ആരോഗ്യ സെക്രട്ടറിമാരേയും ദേശീയ മെഡിക്കല്‍ കമ്മിഷന്‍, നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഴ്സ് അധ്യക്ഷന്മാരേയും എക്സ് ഒഫിഷ്യോ അംഗങ്ങളായി നിയമിച്ചു.

ബംഗാള്‍ സര്‍ക്കാരിന്റെ അധികാരം സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ മേല്‍ അഴിച്ചു വിടരുതെന്ന് കോടതി പറഞ്ഞു. സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം. ജസ്റ്റിസുമാരായ ജെ.ബി പാര്‍ദിവാല, മനോജ് മിശ്ര എന്നിവരാണ് മറ്റംഗങ്ങള്‍. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.