അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ 'കുറഞ്ഞ തിന്മയെ' തിരഞ്ഞെടുക്കാന്‍ വിശ്വാസികളോട് ഫ്രാന്‍സിസ് പാപ്പ; ട്രംപിനും കമല ഹാരിസിനും പരോക്ഷ വിമര്‍ശനം

അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ 'കുറഞ്ഞ തിന്മയെ' തിരഞ്ഞെടുക്കാന്‍ വിശ്വാസികളോട് ഫ്രാന്‍സിസ് പാപ്പ; ട്രംപിനും കമല ഹാരിസിനും പരോക്ഷ വിമര്‍ശനം

റോം: അേമരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപിനെയും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിനെയും പരോക്ഷമായി വിമര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പ. യു.എസ് വോട്ടര്‍മാര്‍ 'കുറഞ്ഞ തിന്മയെ' തിരഞ്ഞെടുക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. രണ്ടാഴ്ച ദൈര്‍ഘ്യമുള്ള 45-ാമത് അപ്പസ്‌തോലിക സന്ദര്‍ശനത്തിന്റെ സമാപന യാത്രയില്‍ സിംഗപ്പൂരില്‍ നിന്ന് റോമിലേക്കുള്ള യാത്രമധ്യേ പരിശുദ്ധ പിതാവ് വിമാനത്തില്‍ നടത്തിയ വാര്‍ത്താ സസമ്മേളനത്തിലാണ് ഇപ്രകാരം പറഞ്ഞത്.

സ്വന്തം മനസാക്ഷിക്ക് അനുസൃതമായി വോട്ടുചെയ്യാന്‍ വിശാസികേളാട് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. 'നിങ്ങള്‍ വോട്ട് ചെയ്യണം, കുറഞ്ഞ തിന്മ തിരഞ്ഞെടുക്കണം. ഏതാണ് കുറഞ്ഞ തിന്മ? ആ സ്ത്രീയോ പുരുഷനോ?' കമല ഹാരിസിനെയും ഡൊണാള്‍ഡ് ട്രംപിനെയും പരാമര്‍ശിച്ച് പാപ്പാ ചോദിച്ചു. 'ഓരോ വ്യക്തിയും അവരുടെ മനസാക്ഷിക്കനുസരിച്ച് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. കുടിയേറ്റക്കാരെ പുറത്താക്കുന്നതും കുഞ്ഞുങ്ങളെ കൊല്ലുന്നതും ഈ രണ്ടു കാര്യങ്ങളും ജീവന് വിരുദ്ധമാണ്.' - പാപ്പാ കൂട്ടിച്ചേര്‍ത്തു.

കുടിയേറ്റക്കാരെ പുറത്താക്കുമെന്ന നയം സ്വീകരിച്ചതിനാണ് ഡോണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ചത്. ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്ന കമല ഹാരിസിന്റെ നിലപാടാണ് മാര്‍പാപ്പയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്. ഡോണാള്‍ഡ് ട്രംപിന്റെയും കമല ഹാരിസിന്റെയും പേരു പരാമര്‍ശിക്കാതെയായിരുന്നു മാര്‍പാപ്പയുടെ വിമര്‍ശനം.

'കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാതിരിക്കുന്നത് മഹാപാപമാണ്. ഗര്‍ഭഛിദ്രം കൊലപാതകമാണ്. കുടിയേറ്റക്കാരെ ഓടിച്ചുവിടുന്നയാളായാലും കുഞ്ഞുജീവനുകളെ കൊല്ലുന്നതിനെ പിന്തുണയ്ക്കുന്നയാളായാലും അവര്‍ ജീവനെതിരാണ്. ഇവയില്‍ ചെറിയ തിന്മയെ നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കണം.

'ബൈബിളിലെ കാലഘട്ടം മുതല്‍ കുടിയേറ്റം ഒരു മൗലികാവകാശമാണ്. അനാഥനെയും വിധവയെയും അപരിചിതനെയും പരിപാലിക്കാന്‍ ജനത ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നു.
അതുപോലെ തന്നെ ഒരു കുഞ്ഞിനെ അമ്മയുടെ ഉദരത്തില്‍ വെച്ച് ഇല്ലാതാക്കുന്നത് കൊലപാതകമാണ്. ഗര്‍ഭച്ഛിദ്രം നടത്താന്‍ സഭ അനുവദിക്കുന്നില്ല, കാരണം അത് കൊലപാതകമാണ്. ഇക്കാര്യങ്ങള്‍ നാം വ്യക്തമായി സംസാരിക്കണം- ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും യു.എസില്‍ ഇപ്പോള്‍ താമസിക്കുന്ന കുടിയേറ്റക്കാരെ രാജ്യത്തു നിന്ന് പുറത്താക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഗര്‍ഭഛിദ്ര അവകാശങ്ങള്‍ക്കുള്ള ദേശീയ സംരക്ഷണം പുനഃസ്ഥാപിക്കാന്‍ യു.എസ് കോണ്‍ഗ്രസ് പാസാക്കുന്ന ഏത് നിയമനിര്‍മ്മാണത്തിലും ഒപ്പിടാന്‍ തയാറാണെന്ന് കമല ഹാരിസ് വ്യക്തമാക്കിയിരുന്നു. 2022-ല്‍ സുപ്രീം കോടതി അസാധുവാക്കിയ നിയമമായിരുന്നു ഇത്. ഇരുവരുടെയും ഈ നയത്തിന് മറുപടിയെന്ന നിലയിലാണ് മാര്‍പാപ്പയുടെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.