മാധ്യമ പ്രവര്‍ത്തകയായി ഇറാനിലെത്തി; ഖൊമേനിയുടെയും സുലൈമാനിയുടെയും 'സുഹൃത്താ'യി: സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തി ഇസ്രയേലിന്റെ ചാരവനിത

മാധ്യമ പ്രവര്‍ത്തകയായി ഇറാനിലെത്തി; ഖൊമേനിയുടെയും സുലൈമാനിയുടെയും  'സുഹൃത്താ'യി: സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തി ഇസ്രയേലിന്റെ ചാരവനിത

ടെഹ്റാന്‍: ലോക പ്രശസ്തമാണ് ഇസ്രയേലിന്റെ ചാര സംഘടനയായ മൊസാദ്. മാധ്യമ പ്രവര്‍ത്തകര്‍ മുതല്‍ ഹോട്ടല്‍ തൊഴിലാളികള്‍ വരെയായി ഒട്ടുമിക്ക രാജ്യങ്ങളിലും മൊസാദിന്റെ ചാരന്‍മാരുണ്ട്. എങ്കിലും തങ്ങളുടെ ശത്രുപക്ഷത്തുള്ള രാജ്യങ്ങളിലാണ് ഇസ്രയേല്‍ തങ്ങളുടെ ചാരന്‍മാരെ കൂടുതലായി വിന്യസിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ മൊസാദ് ചാരന്‍മാര്‍ തലങ്ങും വിലങ്ങും വിളയാടുന്ന രാജ്യമാണ് ഇറാന്‍. ഇറാന്‍ ഇപ്പോള്‍ നേരിടുന്ന വല്ലാത്തൊരു ഭീഷണിയും ചാര വേലയാണ്. അത്തരക്കാരെ പിടികൂടാനുള്ള ശക്തമായ നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അത് അത്ര എളുപ്പമല്ലെന്ന് ഭരണകൂടത്തിനറിയാം. ചാര പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്ന് പേരെ അടുത്തിടെ ഇറാന്‍ തൂക്കിലേറ്റിയിരുന്നു.

അതിനിടെ ഇറാനെതിരെ ഇസ്രയേലിന് വേണ്ടി പ്രവര്‍ത്തിച്ച ഒരു ചാര വനിതയുടെ പേരാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകയായ കാതറിന്‍ പെരേസ് ഷക്ദം ആണ് കക്ഷി. ഇറാന്റെ അതീവ രഹസ്യങ്ങള്‍ കൈമാറി ഇസ്രയേലിന്റെ ഓപ്പറേഷനുകള്‍ വിജയകരമാക്കാന്‍ സഹായിച്ചവരില്‍ പ്രധാനി കാതറിന്‍ ആയിരുന്നു.

ഫ്രാന്‍സിലെ ഒരു ജൂത കുടുംബത്തിലാണ് കാതറിന്റെ ജനനം. ലണ്ടന്‍ സര്‍വകലാശാലയിലെ പഠന കാലത്ത് ഒരു മുസ്ലീമായ യെമനി യുവാവുമായി അവള്‍ പ്രണയത്തിലായി. ഇസ്ലാമിലേയ്ക്ക് മത പരിവര്‍ത്തനം നടത്തി വിവാഹിതയായെങ്കിലും 2014 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.

പിന്നീട് 2017 ല്‍ ഇറാനിലെത്തിയ കാതറിന്‍ റഷ്യന്‍ ടെലിവിഷന്‍ സ്റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടെയാണ് പ്രമുഖ ഇറാനിയന്‍ നേതാക്കളുമായി പരിചയത്തിലാകുന്നത്. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖൊമേനി, മുന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി, അമേരിക്ക വധിച്ച മുന്‍ ക്വുഡ്സ് ഫോഴ്സ് കമാന്‍ഡര്‍ സുലൈമാനി എന്നിവരൊക്കെയുമായി കാതറിന്‍ ചങ്ങാത്തത്തിലായി.

ഖൊമേനിയുടെ വെബ്സൈറ്റായ ഖൊമേനി ഡോട്ട് ഐആറില്‍ ബ്‌ളോഗറാവുകയും ചെയ്തു. പിന്നീട് ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സുമായുണ്ടാക്കിയ ബന്ധമാണ് ഇറാന്റെ അതീവ രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ കാതറിനെ സഹായിച്ചത്. എന്നാല്‍ ചാരവൃത്തി ഇറാന്‍ കണ്ടെത്തിയപ്പോഴേക്കും കാതറിന്‍ തന്റെ ജോലി പൂര്‍ത്തിയാക്കി രാജ്യം വിട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.