മാസങ്ങള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിയുമായുള്ള പോരാട്ടത്തിലാണ് ലോകം. പല രാജ്യങ്ങളിലും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും കൊറോണ വൈറസിന്റെ വ്യാപനത്തിന് പൂര്‍ണമായും തടയിടാന്‍ സാധിച്ചിട്ടില്ല. കൊവിഡ് 19 എന്ന ഈ മഹാമാരിയുടെ കാലത്ത് വൈദികരില്‍ നിന്നും അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങുന്ന വളര്‍ത്തു മൃഗങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.
ഫിലിപ്പിയന്‍സില്‍ നിന്നുള്ളതാണ് ഈ ചിത്രങ്ങള്‍. ഒക്ടോബര്‍ നാലിന് ലോക വളര്‍ത്തുമൃഗങ്ങളുടെ ദിനത്തോട് അനുബന്ധിച്ചാണ് ഉടമകള്‍ തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങള്‍ക്ക് ആയി ഇത്തരത്തിലൊരു അവസരം ഒരുക്കിയത്. ഫിലിപ്പിയന്‍സിലെ മനിലയിലുള്ള ഒരു കത്തോലിക്കാ വൈദികനാണ് വിശുദ്ധ ജലം തളിച്ച് വളര്‍ത്തുമൃഗങ്ങളെ അനുഗ്രഹിച്ചത്.
റോഡിലൂടെ വാഹനങ്ങളില്‍ ഉടമയ്‌ക്കൊപ്പം വന്ന പൂച്ചകളുടേയും നായ്ക്കളുടേയും പക്ഷികളുടേയും എല്ലാം ദേഹത്ത് വൈദികന്‍ വിശുദ്ധ ജലം തളിച്ച് അനുഗ്രഹിച്ചു. വളര്‍ത്തുമൃഗങ്ങള്‍ തങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ്. അതിനാലാണ് മഹാമാരിയുടെ ഈ സമയത്തും വളര്‍ത്തു മൃഗങ്ങള്‍ക്കായുളുള്ള പ്രത്യേക ദിനത്തില്‍ ഇത്തരത്തില്‍ അവയെ അനുഗ്രഹിക്കാന്‍ വൈദികന്റെ അടുക്കല്‍ കൊണ്ടുവന്നത്. പല ഉടമകളും പറയുന്നതാണ് ഇങ്ങനെ.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു മൃഗങ്ങള്‍ക്കായുള്ള പ്രത്യേക വെഞ്ചിരിപ്പ് ചടങ്ങുകള്‍ നടന്നതും. സാമൂഹിക അകലം പാലിച്ചാണ് ഉടമകള്‍ വളര്‍ത്തു മൃഗങ്ങളുമായെത്തിത്. ഫേസ് ഷീല്‍ഡ് ധരിച്ചാണ് വൈദികന്‍ ചടങ്ങില്‍ പങ്കെടുത്തതും. മൃഗങ്ങളുടെ ആരോഗ്യത്തിനുവേണ്ടിയാണ് ഇത്തരത്തിലൊരും പ്രാര്‍ത്ഥനാ ചടങ്ങ് സംഘടിപ്പിച്ചത്.
അതേസമയം ഒക്ടോബര്‍ നാലാണ് ലോക വളര്‍ത്തു മൃഗദിനമായി ആചരിക്കുന്നത്. മൃഗങ്ങളുടെ രക്ഷാധികാരിയായ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുന്നാളാണ് ഒക്ടോബര്‍ നാല്. മൃഗങ്ങളുടെ അന്താരാഷ്ട്ര അവകാശങ്ങള്‍ക്കും ക്ഷേമത്തിനുമായി ഈ ദിനം മാറ്റിവെച്ചിരിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26