ബൗളർമാരുടെ മികവിൽ കൊൽക്കത്തക്ക് 10 റൺസ് ജയം

ബൗളർമാരുടെ മികവിൽ കൊൽക്കത്തക്ക് 10 റൺസ് ജയം

ദുബായ്: ചെന്നൈ സൂപ്പർ കിങ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 10 റൺസ് ജയം. രാഹുൽ ത്രിപാഠി ആണ് മാൻ ഓഫ് ദി മാച്ച്. 168 വിജയലക്ഷ്യവുമായി ബാറ്റേന്തിയ ചെന്നൈയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 50 റൺസെടുത്ത വാട്സണാണ് ചെന്നൈയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത്.

 ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ ഫാഫ് ഡുപ്ലെസ്സിയും ഷെയ്ൻ വാട്സണും ചേർന്ന് നൽകിയത്. ഇരുവരും ആദ്യ വിക്കറ്റിൽ 30 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ഫോമിലുള്ള ഡുപ്ലെസ്സിയെ പുറത്താക്കി ശിവം മാവി കൊൽക്കത്തയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. പിന്നാലെ റായുഡു ക്രീസിലെത്തിയതോടെ ചെന്നൈ സ്കോർ കുതിച്ചു. റായുഡുവും വാട്സണും ചേർന്ന് 69 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ സ്കോർബോർഡ് 99-ൽ നിൽക്കെ ഈ കൂട്ടുകെട്ട് പൊളിച്ച് നാഗർകോട്ടി ചെന്നൈയ്ക്ക് പ്രഹരമേൽപ്പിച്ചു. 

അമ്പാട്ടി റായുഡുവിന് ശേഷം ധോണിയാണ് ക്രീസിലെത്തിയത്. ഈ സീസണിൽ ഇതാദ്യമായാണ് ധോണി നാലാമനായി ഇറങ്ങുന്നത്. ഇതിനിടയിൽ വാട്സൺ തുടർച്ചയായ രണ്ടാം അർധ സെഞ്ചുറി കണ്ടെത്തി. എന്നാൽ അർധസെഞ്ചുറി നേടിയതിന് തൊട്ടുപിന്നാലെ വാട്സണെ സുനിൽ നരെയ്ൻ വിക്കറ്റിന് മുന്നിൽ കുടുക്കി. 40 പന്തിൽ നിന്നാണ് വാട്സൺ 50 റൺസെടുത്തത്. 

പിന്നാലെയെത്തിയ സാം കറനും ധോണിയും ചേർന്ന് സ്കോർ മുന്നോട്ട് കൊണ്ടുപോകുന്നതിനിടെ ധോണിയെ വരുൺ ചക്രവർത്തി പുറത്താക്കി. ഇതോടെ അനായാസ വിജയത്തിലേക്ക് കുതിച്ച ചെന്നൈ പ്രതിരോധത്തിലായി. പിന്നാലെ സാം കറനെ ആന്ദ്രെ റസ്സൽ മടക്കി. ഇതോടെ ചെന്നൈ ശരിക്കും പരുങ്ങലിലായി. കേദാർ ജാദവിനും രവീന്ദ്ര ജഡേജയ്ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. ആന്ദ്രെ റസ്സൽ എറിഞ്ഞ അവസാന ഓവറിൽ 26 റൺസായിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. എന്നാൽ157 റൺസേ ടീമിന് എടുക്കാനായുള്ളൂ. കൊൽക്കത്തയ്ക്ക് സംഭവിച്ച അതേ കാര്യമാണ് ചെന്നൈ ബാറ്റിങ്ങിലുമുണ്ടായത്. മികച്ച തുടക്കം മുതലാക്കാൻ മറ്റ് ബാറ്റ്സ്മാൻമാർക്ക് കഴിഞ്ഞില്ല.  കൊൽക്കത്തയ്ക്ക് വേണ്ടി ആന്ദ്രെ റസ്സൽ, ശിവം മാവി, നാഗർകോട്ടി, നരെയ്ൻ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

നേരത്തെ, ഓപ്പണറായി ഇറങ്ങിയ രാഹുല്‍ ത്രിപാഠി ഒഴികെ മറ്റു താരങ്ങള്‍ എല്ലാം റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ 167 റണ്‍സ് നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു ആയുള്ളൂ. 51 പന്തില്‍ നിന്ന് 81 റണ്‍സാണ് രാഹുല്‍ ത്രിപാഠി ഇന്ന് നേടിയത്. അവസാന പന്തില്‍ കൊല്‍ക്കത്ത ഓള്‍ഔട്ട് ആകുകയായിരുന്നു. 

സുനില്‍ നരൈന് പകരം രാഹുല്‍ ത്രിപാഠിയെ ഓപ്പണിംഗില്‍ പരീക്ഷിച്ചാണ് കൊല്‍ക്കത്ത ഇന്ന് ചെന്നൈയ്ക്കെതിരെ ഇറങ്ങിയത്. രാഹുല്‍ ഈ അവസരം മുതലാക്കി യഥേഷ്ടം റണ്‍സ് കണ്ടെത്തിയപ്പോള്‍ ശുഭ്മന്‍ ഗില്‍ സിംഗിളുകള്‍ നേടി കൂടുതല്‍ സ്ട്രൈക്ക് രാഹുലിന് നല്‍കുവാന്‍ തീരുമാനിക്കുകയായിരുന്നു. 

എന്നാല്‍ മികച്ച ഫോമിലുള്ള ശുഭ്മന്‍ ഗില്ലിനെയാണ് കൊല്‍ക്കത്തയ്ക്ക് ഇന്ന് ആദ്യം നഷ്ടമായത്.  11 റണ്‍സാണ് ഗില്‍ നേടിയത്. ശര്‍ദ്ധുല്‍ താക്കൂറിനാണ് വിക്കറ്റ് ലഭിച്ചത്. പവര്‍പ്ലേ അവസാനിക്കുമ്ബോള്‍ 52 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. ഗില്‍ മടങ്ങിയെങ്കിലും രാഹുല്‍ ത്രിപാഠി സ്വസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശി തന്റെ അര്‍ദ്ധ ശതകം നേടുകയായിരുന്നു. ഇതിനിടെ നിതീഷ് റാണയെയും(9) കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. 31 പന്തില്‍ നിന്നാണ് ത്രിപാഠി തന്റെ അര്‍ദ്ധ ശതകം നേടിയത്. 

ടോപ് ഓര്‍ഡറില്‍ നിന്ന് സുനില്‍ നരൈനെ നാലാം നമ്ബറില്‍ കൊല്‍ക്കത്ത പരീക്ഷിച്ചപ്പോള്‍ ഡ്വെയിന്‍ ബ്രോവോയുടെ ഓവറില്‍ ഒരു സിക്സും ഫോറം അടക്കം കൊല്‍ക്കത്തയ്ക്ക് 19 റണ്‍സ് നേടുവാന്‍ സാധിച്ചു. എന്നാല്‍ മികച്ച ഒരു ക്യാച്ചിലൂടെ നരൈനെ ജഡേജയും ഡു പ്ലെസിയും ചേര്‍ന്ന് പിടിച്ച്‌ പുറത്താക്കിയപ്പോള്‍ കരണ്‍ ശര്‍മ്മയ്ക്ക് രണ്ടാം വിക്കറ്റ് ലഭിച്ചു. കൊല്‍ക്കത്തയുടെ പ്രതീക്ഷയായിരുന്ന ഓയിന്‍ മോര്‍ഗനെ(7) പുറത്താക്കി സാം കറന്‍ എതിരാളികള്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്. 14 ഓവറുകള്‍ അവസാനിക്കുമ്ബോള്‍ 114/4 എന്ന നിലയിലായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 

ത്രിപാഠി 81 റണ്‍സ് നേടി പുറത്തായ ശേഷം 9 പന്തില്‍ 17 റണ്‍സ് നേടിയ പാറ്റ് കമ്മിന്‍സിന്റെ മികവിലാണ് കൊല്‍ക്കത്ത 167 റണ്‍സിലേക്ക് എത്തിയത്. ചെന്നൈയ്ക്കായി ഡ്വെയിന്‍ ബ്രാവോ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ കരണ്‍ ശര്‍മ്മ, സാം കറന്‍, ശര്‍ദ്ധുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.