ആക്രമണം കടുപ്പിച്ചാല്‍ പശ്ചിമേഷ്യയിലെ എണ്ണപ്പാടങ്ങള്‍ക്ക് തീയിടും: പുതിയ ഭീഷണിയുമായി ഇറാന്‍

ആക്രമണം കടുപ്പിച്ചാല്‍ പശ്ചിമേഷ്യയിലെ എണ്ണപ്പാടങ്ങള്‍ക്ക് തീയിടും: പുതിയ ഭീഷണിയുമായി ഇറാന്‍

ടെഹ്‌റാന്‍: അമേരിക്കയുടെയോ ഇസ്രയേലിന്റെയോ ഭാഗത്തു നിന്ന് ഇറാന്റെ എണ്ണ-വാതക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ പശ്ചിമേഷ്യയിലെ മുഴുവന്‍ എണ്ണപ്പാടങ്ങള്‍ക്കും തീയിടുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (ഐആര്‍ജിസി) ഭീഷണി.

ഇറാന്റെ ഇന്ധന കേന്ദ്രങ്ങള്‍ക്കോ തുറമുഖങ്ങള്‍ക്കോ നേരെ ചെറിയ തോതിലുള്ള ആക്രമണം ഉണ്ടായാല്‍ പോലും അതിശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ മറ്റൊരു സൈനിക വിഭാഗമായ ഖാതം അല്‍ അന്‍ബിയയും ഭീഷണി മുഴക്കി. തിരിച്ചടി ഇറാന്റെ അതിര്‍ത്തിക്കുള്ളില്‍ മാത്രം ഒതുങ്ങില്ലെന്നും അന്‍ബിയ വക്താവ് വ്യക്തമാക്കി.

അമേരിക്കയ്ക്കും അവരുടെ പാശ്ചാത്യ സഖ്യകക്ഷികള്‍ക്കും താല്‍പര്യമുള്ള മേഖലയിലെ എല്ലാ എണ്ണ-വാതക കേന്ദ്രങ്ങളും അഗ്‌നിക്കിരയാക്കുമെന്നാണ് ഇറാന്റെ ഭീഷണി. ഫെബ്രുവരി 28 ന് ആരംഭിച്ച യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോള്‍ സംഘര്‍ഷം കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുമെന്ന ആശങ്ക ശരി വെക്കുന്നതാണ് ഇറാന്റെ പുതിയ നീക്കങ്ങള്‍.

ഇറാന്റെ വൈദ്യുതി നിലയങ്ങള്‍ ലക്ഷ്യമിട്ടാല്‍ വെറും മുപ്പത് മിനിറ്റിനുള്ളില്‍ പശ്ചിമേഷ്യന്‍ മേഖല മുഴുവന്‍ ഇരുട്ടിലാകുമെന്ന് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി പറഞ്ഞു. സുരക്ഷിത സ്ഥാനങ്ങള്‍ തേടി ഓടുന്ന അമേരിക്കന്‍ സൈനികരെ വേട്ടയാടാന്‍ ഇരുട്ട് അവസരമൊരുക്കുമെന്നും അദേഹം പരിഹസിച്ചു.

അതിനിടെ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്താബ ഖൊമേനി രാജ്യത്ത് ഐക്യത്തിന് ആഹ്വാനം ചെയ്തു. ശത്രുരാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് മൊജ്താബ ആവര്‍ത്തിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.