വാഷിങ്ടൺ : ആഗോള ഇന്ധന നീക്കത്തിന്റെ സിരയായ ഹോർമുസ് കടലിടുക്ക് സൈനിക ബലത്തിലൂടെ പിടിച്ചെടുത്ത് തുറക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധത്തെ തുടർന്ന് ഇറാൻ ഈ പാത അടച്ചത് രാജ്യാന്തര വിപണിയിൽ കനത്ത ഇന്ധന പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ നീക്കം.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച ട്രംപ് ഇതിനായി ബ്രിട്ടൺ ഉൾപ്പെടെയുള്ള സഖ്യ രാജ്യങ്ങളുടെ സൈനിക സഹായം ഔദ്യോഗികമായി അഭ്യർത്ഥിച്ചു. വിസ്മയിപ്പിക്കുന്ന നീക്കത്തിലൂടെ ഇന്ധന ഇറക്കുമതിക്കായി ഈ പാതയെ ആശ്രയിക്കുന്ന ചൈനയോടും സൈനിക സഹായം നൽകാനും യുദ്ധക്കപ്പലുകൾ അയക്കാനും ട്രംപ് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഹോർമുസ് അടഞ്ഞതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ എൽപിജി, ക്രൂഡ് ഓയിൽ വിതരണം അവതാളത്തിലായിരിക്കുകയാണ്. ഈ പ്രതിസന്ധി പരിഹരിക്കാൻ സൈനിക ഇടപെടലല്ലാതെ മറ്റ് മാർഗമില്ലെന്നാണ് യുഎസ് നിലപാട്.
അതിനിടെ ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചു. വീഡിയോ അടക്കം പുറത്തു വിട്ടുകൊണ്ടാണ് അമേരിക്ക ഇക്കാര്യം വ്യക്തമാക്കിയത്. ഊർജ സംവിധാനങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ മേഖലയിലാകെ ഇരുട്ടായിരിക്കും ഫലമെന്ന ഇറാന്റെ മുന്നറിയിപ്പ് വകവെക്കാതെയാണ് ഖാര്‍ഗ് ദ്വീപിലെ ഇറാന്‍റെ പ്രധാന എണ്ണ ഉൽപാദന കയറ്റുമതി കേന്ദ്രം അമേരിക്ക ആക്രമിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.