തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പില്‍ പി.കെ. ശ്യാമളയെയും പയ്യന്നൂരില്‍ ടി.ഐ മധുസൂദനനെയും സ്ഥാനാര്‍ത്ഥികളാക്കിയതില്‍ വീഴ്ച സംഭവിച്ചതായി സിപിഎം നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് മുന്‍പാകെ സമ്മതിച്ചു.
ഈ പിഴവുകള്‍ വ്യക്തമാക്കി നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് പുതുക്കാന്‍ സംസ്ഥാന കമ്മിറ്റി നേതൃത്വത്തോട് ആവശ്യപ്പെടുകയും ഭേദഗതി വരുത്തിയ പതിപ്പ് മാത്രമേ പ്രാദേശിക അവലോകന യോഗങ്ങളില്‍ അവതരിപ്പിക്കാവൂ എന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഓഗസ്റ്റില്‍ സംസ്ഥാന കമ്മിറ്റിയുടെ വിപുലമായ യോഗം വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു.
തളിപ്പറമ്പില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യയായ പി.കെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് നിര്‍ദേശിച്ചിരുന്നത്. പയ്യന്നൂരില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ടി.ഐ മധുസൂദനന്‍ സിറ്റിംഗ് എം.എല്‍.എ എന്ന നിലയിലാണ് മത്സരരംഗത്തിറങ്ങിയത്.
എന്നിരുന്നാലും ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെ ബന്ധുജനപക്ഷപാത ആരോപണങ്ങള്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ടി.കെ ഗോവിന്ദന്‍ ഉന്നയിക്കുകയും തുടര്‍ന്ന് അദേഹം യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് വിജയിക്കുകയും ചെയ്തു.
പയ്യന്നൂരില്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനും രക്തസാക്ഷി ഫണ്ടും പാര്‍ട്ടി ഓഫീസ് നിര്‍മ്മാണ ഫണ്ടും വകമാറ്റി ചിലവഴിച്ചുവെന്ന ആരോപണങ്ങള്‍ മധുസൂദനന് എതിരെ ഉന്നയിച്ചിരുന്നു.
തങ്ങളുടെ ഉറച്ച കോട്ടകളിലുണ്ടായ ഈ ഇരട്ട പരാജയം സിപിഎമ്മിനെ പിടിച്ചുകുലുക്കിയപ്പോഴും സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തതില്‍ യാതൊരു തെറ്റും സംഭവിച്ചിട്ടില്ലെന്ന നിലപാടാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തങ്ങളുടെ അവലോകന റിപ്പോര്‍ട്ടില്‍ സ്വീകരിച്ചിരുന്നത്.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ അസാധാരണമായ ഒരു നീക്കത്തിലൂടെ സംസ്ഥാന കമ്മിറ്റി നിരവധി തിരുത്തലുകള്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് ഇതിനകം എത്തിയ നിഗമനങ്ങളില്‍ ഇത്രയധികം ഭേദഗതികള്‍ വരുത്താന്‍ സംസ്ഥാന കമ്മിറ്റി നിര്‍ദേശിക്കുന്നത് അസാധാരണമാണ്.
മുന്‍കാലങ്ങളില്‍ സംസ്ഥാന കമ്മിറ്റി ചര്‍ച്ചകളെ തുടര്‍ന്ന് ചെറിയ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടെങ്കിലും ഇത്രയും വലിയ മാറ്റങ്ങള്‍ ആവശ്യപ്പെടുന്നത് ഇതാദ്യമായാണ്. തിങ്കളാഴ്ച സമാപിച്ച രണ്ട് ദിവസത്തെ സംസ്ഥാന കമ്മിറ്റി എസ്എന്‍ഡ.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് എതിരെ നടത്തിയതായി പറയപ്പെടുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ പോലുള്ള വിഷയങ്ങളില്‍ അവലോകന റിപ്പോര്‍ട്ടിലെ 'സ്വയം വിമര്‍ശനത്തിന്' മൂര്‍ച്ചയില്ലെന്ന് നിരവധി അംഗങ്ങള്‍ വാദിച്ചു.
വെള്ളാപ്പള്ളിയോട് നേതൃത്വം മൃദു സമീപനമാണ് സ്വീകരിക്കുന്നതെന്ന് അവര്‍ വിമര്‍ശിച്ചു. വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ വര്‍ഗീയ സ്വഭാവമുള്ളതാണെന്നും മുസ്ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്നും പലരും നിലപാടെടുത്തു.
വിട്ടുവീഴ്ചയ്ക്ക് ഇട നല്‍കാതെ പാര്‍ട്ടിയും വെള്ളാപ്പള്ളിയെ കൂടുതല്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കണമെന്ന് ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന അഭിപ്രായങ്ങള്‍ക്ക് അനുസൃതമായി ആവശ്യമായ ഭേദഗതികള്‍ വരുത്തുമെന്ന് സംസ്ഥാന സെക്രട്ടറി നിലപാടെടുത്തു.
ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനോട് കൂടുതല്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം സിപിഎം സ്വീകരിക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ലീഗിന്റെ വര്‍ഗീയ രാഷ്ട്രീയത്തെയും ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്നുള്ള അവരുടെ പ്രചാരണങ്ങളെയും കൂടുതല്‍ ശക്തമായി നേരിടണം.
എല്ലാത്തരം വര്‍ഗീയതകളോടും ഇതേ സമീപനം തന്നെ പാര്‍ട്ടി സ്വീകരിക്കണം. സംസ്ഥാന സെക്രട്ടറിയുടെ പ്രവര്‍ത്തന ശൈലിയെയും വാര്‍ത്താ സമ്മേളനങ്ങളിലെ അദേഹത്തിന്റെ പെരുമാറ്റത്തെയും നിരവധി നേതാക്കള്‍ വിമര്‍ശിച്ചു. ഈ വിമര്‍ശനങ്ങള്‍ അംഗീകരിച്ച എം.വി ഗോവിന്ദന്‍ തന്റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് അറിയിച്ചതായാണ് സൂചന.
ചര്‍ച്ചകളില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ നേരിട്ടുള്ള വിമര്‍ശനങ്ങള്‍ ഒന്നും ഉണ്ടായില്ല. പ്രതിപക്ഷ നേതാവായ ശേഷം പിണറായില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് ചില നേതാക്കള്‍ നിരീക്ഷിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമവും വിമര്‍ശനത്തിന് വിധേയമായി.
ചടങ്ങിന്റെ ഉദ്ഘാടനത്തിനിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചു കേള്‍പ്പിച്ച അന്നത്തെ ദേവസ്വം മന്ത്രി വി.എന്‍ വാസവന്റെ നടപടിയെ നിരവധി നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.