എന്‍സിഇആര്‍ടി പാഠപുസ്തക സമിതി പുനസംഘടിപ്പിച്ചു; പുതിയ പാനലില്‍ നാല് പേര്‍ ആര്‍.എസ്.എസ്, ബി.ജെ.പി ബന്ധമുള്ളവര്‍

എന്‍സിഇആര്‍ടി പാഠപുസ്തക സമിതി പുനസംഘടിപ്പിച്ചു; പുതിയ പാനലില്‍ നാല് പേര്‍ ആര്‍.എസ്.എസ്, ബി.ജെ.പി ബന്ധമുള്ളവര്‍

ന്യൂഡല്‍ഹി: പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നതിനുള്ള വിദഗ്ധ സമിതിയെ എന്‍സിഇആര്‍ടി പുനസംഘടിപ്പിച്ചു. ഇരുപതംഗ സമിതിയില്‍ നാല് പേര്‍ ആര്‍.എസ്.എസ്, ബി.ജെ.പി ബന്ധമുള്ളവരാണ്.

പാഠപുസ്തകങ്ങള്‍ കാവിവല്‍ക്കരിക്കുന്നു എന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് ഈ നടപടി. സര്‍വകലാശാലാ അക്കാദമിക് വിദഗ്ധര്‍, സ്‌കൂള്‍ അധ്യാപകര്‍, എന്‍സിഇആര്‍ടി ഫാക്കല്‍റ്റി അംഗങ്ങള്‍ എന്നിവരുള്‍പ്പെടുന്നതാണ് സമിതി.

ജെഎന്‍യു, ഡല്‍ഹി യൂണിവേഴ്സിറ്റി, ഇഗ്നൗ, നാഷണല്‍ ലോ യൂണിവേഴ്സിറ്റി ഡല്‍ഹി, ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ സ്‌കൂള്‍, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി, ഉത്കല്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഫാക്കല്‍റ്റി അംഗങ്ങളും സ്‌കൂള്‍ അധ്യാപകരും എന്‍സിഇആര്‍ടി അക്കാദമിക് വിദഗ്ധരും അടങ്ങുന്നതാണ് 20 അംഗ സമിതി.

മുന്‍ എബിവിപി ദേശീയ സെക്രട്ടറിയും ജെഎന്‍യു പ്രൊഫസറുമായ വന്ദന മിശ്ര, ബിജെപി രാഷ്ട്രീയ ഉപദേഷ്ടാവായി വിശേഷിപ്പിക്കപ്പെടുന്ന വിദ്യാഭ്യാസ വിദഗ്ധന്‍ യദുനാഥ് ദേശ്പാണ്ഡെ, പൂനെ ആസ്ഥാനമായുള്ള ജ്ഞാന പ്രബോധിനിയിലെ പ്രശാന്ത് ദിവേക്കര്‍, റാംഭാവു മല്‍ഗി പ്രബോധിനിയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രാറ്റിക് ലീഡര്‍ഷിപ്പ് പ്രസിദ്ധീകരിച്ച ഒരു ജേണലിന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജെഎന്‍യു വിദ്യാഭ്യാസ വിദഗ്ധന്‍ രവി രമേശ് ചന്ദ്ര ശുക്ല എന്നിവരുടെ നിയമനമാണ് വിവാദമായത്.

2025 ജൂണ്‍അഞ്ചിന് വിജ്ഞാപനം ചെയ്ത മുന്‍ പാഠപുസ്തക വികസന സമിതിക്ക് പകരമാണ് പുതിയ സമിതിയെ നിയോഗിച്ചിട്ടുള്ളത്. പുതിയ സംഘമാകും 2020 ലെ ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി), 2023 ലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എന്‍സിഎഫ്-എസ്ഇ) എന്നിവയ്ക്ക് അനുസൃതമായി സിലബസുകള്‍ അന്തിമമാക്കി പാഠപുസ്തകങ്ങള്‍ തയ്യാറാക്കുക.

പ്രൊഫസര്‍ സന്ദീപ് ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിയോട് 2026 നവംബര്‍ മുപ്പതിനകം പതിനൊന്നാം ക്ലാസ് പാഠപുസ്തകവും 2027 ജൂലൈ മുപ്പതിനകം പന്ത്രണ്ടാം ക്ലാസ് പുസ്തകവും തയ്യാറാക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.