ചെന്നൈ: സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും സംരക്ഷണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും വന്‍ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സര്‍ക്കാര്‍. നിയമസഭയില്‍ വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെ ന്യൂനപക്ഷ ക്ഷേമ മന്ത്രി എ.എം ഷാജഹാന്‍ പ്രഖ്യാപിച്ച സമഗ്ര പദ്ധതികളില്‍ ക്രിസ്ത്യന്‍ സമുദായത്തിനും സ്ഥാപനങ്ങള്‍ക്കും പ്രത്യേക പരിഗണനയും സാമ്പത്തിക പിന്തുണയുമാണ് ഉറപ്പ് നല്‍കുന്നത്.
ക്രിസ്ത്യന്‍ മത സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ വാണിജ്യ സമുച്ചയങ്ങള്‍, കല്യാണ മണ്ഡപങ്ങള്‍ തുടങ്ങിയ വരുമാനദായക പദ്ധതികള്‍ നിര്‍മ്മിച്ച് സ്ഥിര വരുമാനം കണ്ടെത്തുന്നതിനായി 100 കോടി രൂപയുടെ പ്രത്യേക റിവോള്‍വിങ് ഫണ്ട് സര്‍ക്കാര്‍ രൂപീകരിക്കും. ഈ ഫണ്ടില്‍ നിന്ന് സ്ഥാപനങ്ങള്‍ക്കും സ്വത്തുക്കള്‍ക്കും പലിശരഹിത വായ്പകള്‍ ലഭ്യമാക്കും. സ്ഥാപനങ്ങളെ സാമ്പത്തികമായി സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പഴക്കമുള്ളതും ചരിത്ര പ്രാധാന്യമുള്ളതുമായ പള്ളികളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ഈ സാമ്പത്തിക വര്‍ഷം 10 കോടി രൂപയുടെ പ്രത്യേക ഗ്രാന്റും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പള്ളികളുടെ തനിമയ്ക്കോ പാരമ്പര്യ നിര്‍മ്മാണ രീതികള്‍ക്കോ യാതൊരു മാറ്റവും വരുത്താതെയായിരിക്കും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക. കൂടാതെ തമിഴ്നാട് സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ വഴി അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ പരിശീലനം നല്‍കുന്ന 10,000 ന്യൂനപക്ഷ യുവാക്കളില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും വലിയ തൊഴില്‍ സാധ്യതകള്‍ തുറന്നുകിട്ടും.
ഐ.ടി, ഓട്ടോമൊബൈല്‍, വസ്ത്ര രൂപകല്‍പ്പന, ബ്യൂട്ടി ആന്‍ഡ് വെല്‍നസ്, എംബ്രോയ്ഡറി, കൃഷി തുടങ്ങിയ പ്രായോഗിക മേഖലകളിലാണ് സൗജന്യ പരിശീലനം ലഭ്യമാക്കുന്നത്. വിദ്യാഭ്യാസ, സാമൂഹിക മേഖലകളില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ നല്‍കുന്ന സംഭാവനകളെ മാനിച്ച് അവരുടെ ആരാധനാലയങ്ങളും സ്വത്തുക്കളും സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കുന്നതാണ് തമിഴ്നാട് സര്‍ക്കാറിന്റെ ഈ പുതിയ പദ്ധതികള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.