അതിര്‍ത്തി സംഘര്‍ഷം: അടിയന്തരമായി ഗതാഗതം പുനസ്ഥാപിക്കണമെന്ന് മിസോറാം

അതിര്‍ത്തി സംഘര്‍ഷം: അടിയന്തരമായി ഗതാഗതം പുനസ്ഥാപിക്കണമെന്ന് മിസോറാം

ന്യുഡല്‍ഹി: അസം-മിസോറാം അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്രസര്‍ക്കാരിനോട് മിസോറാം ആവശ്യപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലേയും അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മേഖലയില്‍ സിആര്‍പിഎഫിനെ വിന്യസിച്ചിട്ടുണ്ട്. പൊലീസുകാരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ മിസോറാം എംപിയെ അസം പൊലീസ് ഉടന്‍ ചോദ്യം ചെയ്യും.

അസമില്‍ നിന്നുള്ള അക്രമികള്‍ റെയില്‍ ട്രാക്കുകള്‍ എടുത്തുമാറ്റിയതും ദേശീയ പാത 306 തടസ്സപ്പെടുത്തിയതും സംസ്ഥാനത്തെ ഗതാഗതത്തെ ആകെ ബാധിച്ചെന്നാണ് മിസോറാം സര്‍ക്കാരിന്റെ ആരോപണം. ഇത് പുനസ്ഥാപിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാണ് സംസ്ഥാനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മിസോറാമിലെ ഏറ്റവും പ്രധാനപ്പെട്ട റെയില്‍വേ പാതയാണ് തടസ്സപ്പെട്ടതെന്ന് മിസോറാം ആഭ്യന്തര സെക്രട്ടറി പറഞ്ഞു.

സംസ്ഥാന ഏജന്‍സികള്‍ക്കോ ജനങ്ങള്‍ക്കോ റോഡ് റെയില്‍ ഗതാഗതം തടസ്സപ്പെടുത്താനുള്ള അധികാരമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇന്നലെ അസം- മിസോറാം സംസ്ഥാനങ്ങള്‍ ഇടക്കാല കരാറില്‍ എത്തിചേര്‍ന്നിരിന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരു സംസ്ഥാനങ്ങളും പൊലീസ് സേനയെ പിന്‍വലിച്ചു. ഇപ്പോള്‍ കേന്ദ്ര അര്‍ധസൈനിക വിഭാഗത്തെ തര്‍ക്കപ്രദേശത്ത് വിന്യസിച്ചിരിക്കുകയാണ്.

ഇതിനിടെ അസം പൊലീസുകാരെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ മിസോറാം എംപി കെ വന്‍ലവേനയെ ഡല്‍ഹിയില്‍ എത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തില്‍ ആണ് അസം പൊലീസ്. ഏകപക്ഷീയമായി വെടിവെപ്പ് ആരംഭിച്ചത് അസം പൊലീസ് ആണെന്നും ഇനിയും അതിക്രമിച്ച് കയറിയാല്‍ എല്ലാവരെയും കൊലപ്പെടുത്തുമെന്നുമായിരുന്നു എംപിയുടെ പരാമര്‍ശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.