വീണ്ടും താമരയുടെ തണ്ടൊടിച്ച് മമത: ഭവാനിപ്പൂരില്‍ ദീദിക്ക് ചരിത്ര വിജയം; പച്ച തൊടാതെ ബിജെപി, തകര്‍ന്നടിഞ്ഞ് സിപിഎം

വീണ്ടും താമരയുടെ തണ്ടൊടിച്ച് മമത:  ഭവാനിപ്പൂരില്‍ ദീദിക്ക് ചരിത്ര വിജയം; പച്ച തൊടാതെ ബിജെപി, തകര്‍ന്നടിഞ്ഞ് സിപിഎം

കൊല്‍ക്കത്ത: സര്‍വ്വ സന്നാഹങ്ങളും ഉപയോഗപ്പെടുത്തി ബിജെപി ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച് ഭവാനിപ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ചരിത്ര വിജയം.

മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 58,389 വോട്ടിനാണ് ബിജെപി നേതാവ് പ്രിയങ്ക ട്രിബ്രവാളിനെ മമത പരാജയപ്പെടുത്തിയത്. മമതയ്ക്ക് 84,709വോട്ടാണ് ലഭിച്ചത്. വെറും 26320 വോട്ടുമാത്രമാണ് ബിജെപിക്ക് ലഭിച്ചത്. സിപിഎം കനത്ത പരാജയം ഏറ്റു വാങ്ങി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്നും മത്സരിച്ച മമതാ ബാനര്‍ജി ബിജെപിയിലേക്ക് കളം മാറിയ മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മമതയ്ക്ക് ഉപതിരഞ്ഞെടുപ്പ് നിര്‍ണായകമായിരുന്നു.

വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവരുമായിരുന്നു. മമതയെ തോല്‍പ്പിക്കാന്‍ ബിജെപി ശക്തമായ പ്രചരണമാണ് നടത്തിയത്. അതൊന്നും ഫലിച്ചില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. മമതയ്ക്ക് വേണ്ടി എംഎല്‍എ സ്ഥാനം രാജിവച്ച ശോഭന്‍ദേബ് ചതോപാധ്യേയ ജയിച്ചത് 29,000വോട്ടിനായിരുന്നു.

ബംഗാളില്‍ വിജയാഘോഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിട്ടുണ്ട്. ആഹ്ലാദപ്രകടനങ്ങള്‍ അനുവദിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പു വരുത്തണം. അക്രമങ്ങള്‍ ഉണ്ടാകാതെ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.

എന്നാല്‍, കമ്മീഷന്റെ നിര്‍ദേശം ലംഘിച്ച് തൃണമൂല്‍ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനവുമായി തെരുവിലിറങ്ങി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ബംഗാളില്‍ അരങ്ങേറിയ വ്യാപക അക്രമങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.