നൈജീരിയയിലെ ക്രിസ്ത്യന്‍ പെണ്‍കുട്ടിയുടെ മരണം: പ്രതികള്‍ക്കെതിരെ നിസാര വകുപ്പുകള്‍; കൂടുതല്‍ പേര്‍ കാണാമറയത്തെന്ന് ആക്ഷേപം

നൈജീരിയയിലെ ക്രിസ്ത്യന്‍ പെണ്‍കുട്ടിയുടെ മരണം: പ്രതികള്‍ക്കെതിരെ നിസാര വകുപ്പുകള്‍; കൂടുതല്‍ പേര്‍ കാണാമറയത്തെന്ന് ആക്ഷേപം

നൈജീരിയ: മതനിന്ദ ആരോപിച്ച് നൈജീരിയയില്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പ്രതികളെ മാത്രം അറസ്റ്റ് ചെയ്ത് തലയൂരാനുള്ള പോലീസിന്റെ നീക്കത്തില്‍ ശക്തമായ വിമര്‍ശനവുമായി യു.കെ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ്‌വൈഡ് (സി.എസ്.ഡബ്ല്യൂ). ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് രണ്ടു പ്രതികള്‍ക്കെതിരേ നൈജീരിയ പോലീസ് കുറ്റം ചുമത്തിയത്.

ബില്യമിനു അലിയു, അമിനു ഹുകുഞ്ചി എന്നിവരാണ് അറസ്റ്റിലായത്. ഗൂഢാലോചന, സമാധാനം തകര്‍ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റിലായവരെ സോകോട്ടോ ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. കേസില്‍നിന്ന് എളുപ്പം ഊരിപ്പോകാവുന്ന വിധമുള്ള വകുപ്പുകള്‍ പ്രതികള്‍ക്കെതിരേ ചുമത്തിയ നടപടി അംഗീകരിക്കാനാവില്ലെന്ന് സംഘടന പറഞ്ഞു.

നിലവിലെ വകുപ്പുകള്‍ ജാമ്യം ലഭിക്കുന്നവയാണെന്ന് സി.എസ്.ഡബ്ല്യൂ അംഗങ്ങള്‍ പറഞ്ഞു. ക്രിസ്തീയ വിശ്വാസം ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരില്‍ ദബോറ യാക്കൂബ് എന്ന പെണ്‍കുട്ടിയെ ആക്രമിച്ചുകൊന്ന സംഭവത്തെക്കുറിച്ച് സൊകോട്ടോ ഭരണകൂടം സമഗ്രമായി അന്വേഷിക്കണമെന്നും പ്രതികള്‍ക്കെതിരേയുള്ള വകുപ്പുകള്‍ പുനപരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

പെണ്‍കുട്ടിയെ കൊലപ്പെടുത്തുന്നത് ചിത്രീകരിച്ച വീഡിയോ ക്ലിപ്പുകളില്‍ നിന്ന് കൂടുതല്‍ കുറ്റവാളികളെ തിരിച്ചറിയണമെന്നും അവരെ പിടികൂടണമെന്നും രാജ്യാന്തര തലത്തില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

പെണ്‍കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തുന്നതിന്റെ ഓരോ ഘട്ടവും ചിത്രീകരിക്കുന്ന ധാരാളം വീഡിയോ ക്ലിപ്പുകള്‍ ഉണ്ടായിരുന്നിട്ടും അക്രമികളെ പോലീസ് തിരിച്ചറിയാത്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് സി.എസ്.ഡബ്ല്യൂ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്‌കോട്ട് ബോവര്‍ പറയുന്നു.

പിടികൂടിയ പ്രതികള്‍ക്കെതിരേ കൊലപാതകക്കുറ്റം ചുമത്തിയിട്ടില്ലാത്തതിനാല്‍ ഇരുവരും ഉടന്‍ ജാമ്യത്തിലിറങ്ങും. ഇത് ഇത്തരം ഹീനമായ ആക്രമണങ്ങള്‍ തുടരാനുള്ള സാധ്യത വര്‍ധിപ്പിക്കും. ആരും നിയമത്തിന് അതീതരായിരിക്കരുത്.

പരീക്ഷയില്‍ മികച്ച പ്രകടനം നടത്താന്‍ യേശുക്രിസ്തു തന്നെ സഹായിച്ചെന്ന് സാക്ഷ്യപ്പെടുത്തിയതിനാണ് ദബോറയെ കൊലപ്പെടുത്തിയത്. എന്നാല്‍ മതനിന്ദ നടത്തിയെന്ന് തെറ്റായി വ്യഖ്യാനിച്ചാണ് പെണ്‍കുട്ടിയെ ഇസ്ലാം മത വിശ്വാസികളായ ആണ്‍കുട്ടികള്‍ കൊലപ്പെടുത്തിയത്.

കൂടുതല്‍ വായനയ്ക്ക്:

മത നിന്ദ ആരോപിച്ച് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ രണ്ട് പേർ അറസ്റ്റിൽ

നൈജീരിയയില്‍ മതനിന്ദ ആരോപിച്ച് ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതികളെ മോചിപ്പിക്കാന്‍ അക്രമിസംഘം കത്തീഡ്രല്‍ ദേവാലയം അടിച്ചു തകര്‍ത്തു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.