തണുത്തുറഞ്ഞ നിലയില്‍ ഒരു മാസം പ്രായമുള്ള കുഞ്ഞുമാമത്തിന്റെ 'മമ്മി'; പഴക്കം 35000 വര്‍ഷം

തണുത്തുറഞ്ഞ നിലയില്‍ ഒരു മാസം പ്രായമുള്ള കുഞ്ഞുമാമത്തിന്റെ 'മമ്മി'; പഴക്കം 35000 വര്‍ഷം

ഒട്ടാവ: വടക്കു പടിഞ്ഞാറന്‍ കാനഡയില്‍ ശീതികരിച്ച നിലയിലുള്ള കുഞ്ഞു പെണ്‍ മാമത്തിനെ കണ്ടെത്തി. വടക്കേ അമേരിക്കയില്‍നിന്ന് ആദ്യമായാണ് ഇത്തരമൊരു മാമത്തിനെ കണ്ടെത്തിയത്. ഹിമയുഗത്തില്‍ ജീവിച്ചിരുന്നതെന്ന് കരുതുന്ന ഈ പെണ്‍ മാമത്തിന് 35,000 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് കരുതുന്നത്.

'ബിഗ് ബേബി ആനിമല്‍' എന്ന് അര്‍ത്ഥം വരുന്ന 'നന്‍ ചോ ഗാ' എന്നാണ് ഈ മാമത്ത് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. വടക്കേ അമേരിക്കയിലെ ഗോത്രവര്‍ഗക്കാര്‍ സംസാരിക്കുന്ന ഹാന്‍ ഭാഷയില്‍ നന്‍ ചോ ഗാ എന്നാല്‍ വലിയ കുഞ്ഞുമൃഗം എന്നാണര്‍ഥം.

മാമത്തിന് ജീവന്‍ നഷ്ടപ്പെടുമ്പോള്‍ ഒരു മാസത്തിലധികം പ്രായമുണ്ടായിരുന്നുവെന്നാണ് നിഗമനം. 140 സെന്റീമീറ്റര്‍ നീളമുണ്ട്. 2007-ല്‍ സൈബീരിയയില്‍ കണ്ടെത്തിയ കുഞ്ഞ് മാമത്തിനേക്കാള്‍ അല്‍പം നീളമുള്ളതാണ്.

ത്വക്കും മുടിയും കേടുകൂടാതെയിരിക്കുന്നതിനാല്‍ ഭൂഖണ്ഡത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച രീതിയില്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ള ഹിമയുഗ മൃഗങ്ങളിലൊന്നാണിത്. കാനഡയിലെ യുകോണ്‍ പ്രദേശത്ത് ക്ലോണ്ടൈക്ക് മേഖലയില്‍ സ്വര്‍ണ്ണ ഖനിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് ഖനനത്തിനിടെ ഇത് കണ്ടെത്തിയത്. മാമത്തിന് ചെറിയ തുമ്പിക്കൈയും വാലും ചെവികളുമുണ്ട്. യുകോണ്‍ സര്‍ക്കാരും ഇക്കാര്യം സ്ഥിരീകരിച്ചു.

നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും കുഞ്ഞന്‍ മാമത്തിന്റെ രോമങ്ങളും തോലും കേടുകൂടാതെയിരിക്കുന്നത് ഗവേഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 30,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിമയുഗത്തില്‍ കുഞ്ഞന്‍ മാമത്ത് തണുത്തുറഞ്ഞതാകാം. കാട്ട് കുതികരളോടൊപ്പവും ഗുഹാ സിംഹങ്ങളോടൊപ്പവും കുഞ്ഞന്‍ മാമത്ത് യുകോണില്‍ ചുറ്റി കറങ്ങിയിരിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. കുഞ്ഞന്‍ മാമത്തിന്റെ ചിത്രങ്ങള്‍ പ്രൊഫസര്‍ ഡാന്‍ ഷുഗര്‍ ട്വീറ്റ് ചെയ്തു.

2007-ല്‍ സൈബീരിയയില്‍ കണ്ടെത്തിയ മാമത്തിന് ല്യൂബ എന്നാണ് പേരിട്ടിരിക്കുന്നത്. അതിനേക്കള്‍ അല്‍പം നീളം കൂടുതല്‍ ഈ മാമത്തിനുണ്ട്. ല്യൂബയ്ക്ക് ഏകദേശം 42,000 വര്‍ഷമാണ് പഴക്കം.

ഇത്രയധികം മികച്ച രീതിയില്‍ മമ്മിഫൈ ചെയ്തിരിക്കുന്ന മറ്റൊരു മാമത്ത് ജഡം വടക്കേ അമേരിക്കയില്‍ കണ്ടെത്തിയിട്ടില്ലെന്നും ഗവേഷകര്‍ പറയുന്നു. നേരത്തെ 1948-ല്‍ അയല്‍രാജ്യമായ അലാസ്‌കയിലെ ഒരു സ്വര്‍ണ്ണ ഖനിയില്‍ നിന്ന് എഫി എന്ന് പേരുള്ള ഒരു മാമോത്ത് കുഞ്ഞിന്റെ ഭാഗിക അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.