അദാനി-മോഡി ബന്ധത്തെപ്പറ്റി ഇനിയും ചോദ്യങ്ങള്‍ തുടരും; മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കറല്ല: രാഹുല്‍ ഗാന്ധി

അദാനി-മോഡി ബന്ധത്തെപ്പറ്റി ഇനിയും ചോദ്യങ്ങള്‍ തുടരും; മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കറല്ല: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: അദാനി-മോഡി ബന്ധത്തെപ്പറ്റിയുള്ള തന്റെ ചോദ്യങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും പ്രസംഗത്തിന്റെ പേരില്‍ മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ലെന്നും രാഹുല്‍ ഗാന്ധി.

അദാനിയെക്കുറിച്ച് ഇനി എന്താവും താന്‍ പറയുകയെന്ന ഭയത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ആ ഭയം അദ്ദേഹത്തിന്റെ കണ്ണുകളില്‍ കണ്ടതാണ്. അതുകൊണ്ടാണ് ധൃതിപിടിച്ച് തന്നെ അയോഗ്യനാക്കിയതെന്നും രാഹുല്‍ പറഞ്ഞു.

അദാനി ബന്ധത്തെപ്പറ്റി പാര്‍ലമെന്റില്‍ ഞാന്‍ ഒരു ചോദ്യമേ ഉന്നയിച്ചുള്ളൂ. അദാനിയുടെ ഷെല്‍ കമ്പനിയില്‍ നിക്ഷേപിച്ച 20,000 കോടി ആരുടെയാണ്? അത് അദാനിയുടേതല്ല.

മോഡി-അദാനി ബന്ധത്തിന്റെ തെളിവുകളും പാലമെന്റില്‍ സമര്‍പ്പിച്ചു. ഇരുവരും ഒന്നിച്ച് വിമാനത്തില്‍ പോകുന്ന ഫോട്ടോ അടക്കം. അദാനിയുടെ ഇടപാടുകളിലെ ചൈനീസ് പൗരന്‍ ആരാണെന്നും ചോദിച്ചു. പക്ഷേ, തന്റെ പ്രസംഗം രേഖയില്‍ നിന്നു പോലും നീക്കിയെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

അദാനിക്ക് വിമാനത്താവളങ്ങള്‍ നല്‍കാനായി നിയമങ്ങള്‍ മാറ്റിയത് ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് കത്തു നല്‍കിയെങ്കിലും മറുപടി കിട്ടിയില്ല. പകരം മന്ത്രിമാര്‍ കള്ള പ്രചാരണങ്ങള്‍ നടത്തി. പാര്‍ലമെന്റില്‍ അതിന് മറുപടി പറയാന്‍ അനുവദിക്കാന്‍ സ്പീക്കര്‍ക്ക് കത്തു നല്‍കി. അദ്ദേഹത്തെ നേരിട്ടു കണ്ടു.

സംസാരിക്കാന്‍ അനുവദിക്കാനാവില്ലെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഒ.ബി.സി വിഭാഗത്തെ അപമാനിച്ചെന്ന പ്രചാരണം. 'എനിക്ക് എല്ലാ സമുദായങ്ങളും തുല്യമാണ്. ഭാരത് ജോഡോ യാത്രയിലെ പ്രസംഗങ്ങളിലെല്ലാം ഞാന്‍ ആവര്‍ത്തിച്ചു പറഞ്ഞതും അതാണ്.'

ലണ്ടനില്‍ ഇന്ത്യാവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് മന്ത്രിമാര്‍ പറഞ്ഞത് കള്ളമാണ്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടണമെന്ന് പറഞ്ഞിട്ടില്ല. ജനാധിപത്യത്തിനു നേരെയുള്ള കടന്നാക്രമണങ്ങള്‍ ഇന്ത്യയുടെ പ്രശ്‌നമാണെന്നും അത് നമ്മള്‍ തന്നെ കൈകാര്യം ചെയ്യുമെന്നുമാണ് താന്‍ പറഞ്ഞതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.