ക്വാലാലംപൂർ: ഇന്ത്യൻ പൗരന്മാർക്ക് 30 ദിവസം വരെ വിസയില്ലാതെ മലേഷ്യയിൽ താമസിക്കാം. ഞായറാഴ്ച പുത്രജയയിൽ നടന്ന പീപ്പിൾസ് ജസ്റ്റിസ് പാർട്ടിയുടെ വാർഷിക കോൺഗ്രസിൽ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ആണ് ഇക്കാര്യം അറിയിച്ചത്. എങ്കിലും ഇന്ത്യൻ പൗരന്മാർ സുരക്ഷാ സ്‌ക്രീനിംഗിന് വിധേയരാകുമെന്നും അദേഹം പറഞ്ഞു.
ഇന്ത്യൻ പൗരന്മാർക്ക് മാത്രമല്ല ചൈനീസ് പൗരന്മാർക്കും ഡിസംബർ ഒന്നു മുതൽ വിസ രഹിത പ്രവേശനം അനുവദിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനാണ് മലേഷ്യ കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നത്. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള വിനോദ സഞ്ചാരികളുടെയും നിക്ഷേപകരുടെയും പ്രവേശനം പ്രോത്സാഹിപ്പിക്കുന്നതിന് അടുത്ത വർഷം വിസ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പദ്ധതികൾ അൻവർ ഇബ്രാഹിം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യൻ യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കി തായ്ലൻഡും ശ്രീലങ്കയും അടുത്തിടെ വിസ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. തായ്‌ലന്റിൽ 30 ദിവസമാണ് വിസയില്ലാതെ തങ്ങാനാവുക. ഈ അനുകൂല നയം അടുത്ത വർഷം മെയ് 10 വരെ നീണ്ടുനിൽക്കും. കൂടുതൽ ആവശ്യങ്ങളുണ്ടായാൽ തിയ്യതി നീട്ടാനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
2022ൽ 965,994 ഇന്ത്യൻ വിനോദ സഞ്ചാരികളാണ് തായ്‌ലന്റ് സന്ദർശിക്കാനെത്തിയത്. ഈ വർഷം ജനുവരി ഒന്നു മുതൽ ഒക്ടോബർ 31 വരെ ഈ എണ്ണം 1,302,483 ഇന്ത്യൻ വിനോദസഞ്ചാരികളായി ഉയർന്നു. ഇന്ത്യ, ചൈന, റഷ്യ എന്നിവയുൾപ്പെടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കായി ഒക്ടോബറിൽ ശ്രീലങ്കയും വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചിരുന്നു. 2024 മാർച്ച് 31 വരെ ഇത് തുടരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26