ഇന്ത്യൻ ടെക്കികൾക്ക് വീണ്ടും തിരിച്ചടി; ഐ.ടി മേഖലയിലടക്കം തൊഴിൽ വിസാ നടപടി കടുപ്പിക്കാൻ ബ്രിട്ടൻ

ഇന്ത്യൻ ടെക്കികൾക്ക് വീണ്ടും തിരിച്ചടി; ഐ.ടി മേഖലയിലടക്കം തൊഴിൽ വിസാ നടപടി കടുപ്പിക്കാൻ ബ്രിട്ടൻ

ലണ്ടൻ: കുടിയേറ്റ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി ഐടി മേഖലയിലടക്കം തൊഴിൽ വിസകളിൽ നിയമങ്ങൾ കടുപ്പിക്കാൻ ബ്രിട്ടൻ. ടെക്, എൻജിനീയറിങ് മേഖലകൾ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികളെ ആ​ശ്രയിക്കുന്നത് പുനപരിശോധിക്കാൻ കുടിയേറ്റ ഉപദേശക സമിതിയോട് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ ആവശ്യപ്പെട്ടു. ചില പ്രത്യേക മേഖലകളിലേക്ക് മാത്രം മറ്റ് രാജ്യങ്ങളിൽ നിന്ന് കൂടുതൽ ആളുകളെ റിക്രൂട്ട് ചെയ്യുന്നത് എന്തിനാണെന്നും സമിതിക്ക് നൽകിയ കത്തിൽ കൂപ്പർ ചോദിച്ചു.

തൊഴിൽ വിസയിൽ യു.കെയിലെത്തുന്നവരിൽ കൂടുതലും ഐ.ടി ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ്, എൻജിനീയറിങ് പ്രഫഷണലുകളാണെന്നും കൂപ്പർ സൂചിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗത്തുള്ള പ്രഫഷണലുകളുടെ സേവനം രാജ്യം അംഗീകരിക്കുന്നുണ്ടെങ്കിലും അത് നിയന്ത്രിക്കേണ്ട ആവശ്യമുണ്ടെന്നും കൂപ്പർ ചൂണ്ടിക്കാട്ടി.

ഓരോ വർഷവും ഇന്ത്യയിൽ നിന്ന് ആയിരത്തിലേറെ പേരാണ് ഈ മേഖലയിലെ തൊഴിലുകൾക്കായി ബ്രിട്ടനിലേക്ക് ചേക്കേറുന്നത്. ഇവർക്കെല്ലാം തിരിച്ചടിയാവുന്നതാണ് പുതിയ നീക്കം. കുടിയേറ്റം നിയന്ത്രിക്കാനുള്ള നടപടികൾ ​ഋഷി സുനക് പ്രധാനമന്ത്രിയായിരുന്നപ്പോൾ മുതൽ തുടങ്ങിയതാണ്. കുടുംബാംഗത്തിന്റെ വിസ സ്​പോൺസർ ചെയ്യാനുള്ള കുറഞ്ഞ വരുമാനപരിധി ഇരട്ടിയിലേറെയാക്കിയിരുന്നു. കുടിയേറ്റം യു.കെക്ക് ഒരുപാട് നേട്ടങ്ങൾ നൽകുന്നുണ്ട്. എന്നാൽ അതിൽ നിയന്ത്രണം അനിവാര്യമാണെന്ന് യു.കെ ആഭ്യന്തര സെക്രട്ടറിയുടെ ഓഫിസ് വക്താവ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.