ഡല്‍ഹി വിമാനത്താവളത്തില്‍ മനുഷ്യ ബോംബെന്ന് സന്ദേശം; അമ്മായിമ്മയെ കുടുക്കാന്‍ മരുമകന്റെ വ്യാജ ഭീഷണി

ഡല്‍ഹി വിമാനത്താവളത്തില്‍ മനുഷ്യ ബോംബെന്ന് സന്ദേശം; അമ്മായിമ്മയെ കുടുക്കാന്‍ മരുമകന്റെ വ്യാജ ഭീഷണി

മുംബൈ: ഡല്‍ഹി വിമാനത്താവളത്തില്‍ വ്യാജ മനുഷ്യ ബോംബ് ഭീഷണി. ശരീരത്തില്‍ ബോംബ് ധരിച്ച ഒരു യാത്രക്കാരി മുംബൈ- ഡല്‍ഹി വിമാനത്തില്‍ യാത്ര ചെയ്യുന്നുണ്ടെന്നായിരുന്നു സന്ദേശം. വെള്ളിയാഴ്ചയായിരുന്നു ഭീഷണി സന്ദേശം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഭീഷണി വ്യാജമാണെന്നും അന്ധേരി സ്വദേശിയായ ഒരാളാണ് ഭീഷണിയ്ക്ക് പിന്നിലെന്നും കണ്ടെത്തുകയായിരുന്നു.

വിമാനത്തില്‍ 90 ലക്ഷം രൂപയുമായി ആണ്‍ സുഹൃത്തിനെ കാണാന്‍ പോകുന്ന ബോംബ് ധാരിയായ ഒരു സ്ത്രീ ഉണ്ടെന്നായിരുന്നു ഡല്‍ഹി എയര്‍പോര്‍ട്ട് കണ്‍ട്രോള്‍ റൂമില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 ന് ലഭിച്ച ഭീഷണി സന്ദേശം. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ബോംബ് ധാരിയായ സത്രീ യാത്ര ചെയ്യുന്നുണ്ട്. അവിടെ നിന്ന് അവര്‍ ഉസ്ബെക്കിസ്ഥാനിലേക്ക് പോകും. കൈവശം 90 ലക്ഷം രൂപയുമായാണ് അവരുടെ യാത്ര എന്നായിരുന്നു ഫോണ്‍ സന്ദേശം.

ഈ സന്ദേശം ഉടന്‍ തന്നെ മുബൈയിലെ അധികാരികള്‍ക്ക് കൈമാറുകയും അവിടെ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 1:30 നും ഉച്ചയ്ക്ക് രണ്ടിനും ഇടയില്‍ ഡല്‍ഹിയിലേയ്ക്ക് ടിക്കറ്റ് എടുത്തിരിക്കുന്ന യാത്രക്കാരുടെ ലിസ്റ്റ് എയര്‍പോര്‍ട്ട് അധികൃതര്‍ പരിശോധിക്കുകയും ചെയ്തു. കൂടാതെ ഡല്‍ഹി വിമാനത്താവളത്തിലെ യാത്രക്കാരുടെ ലിസ്റ്റും പരിശോധിച്ചു. അതിലൊന്നും സന്ദേശത്തില്‍ പറഞ്ഞ ആളെ കണ്ടെത്താനായില്ല.

ഫോണ്‍ കോള്‍ അനുസരിച്ച് സഹര്‍ പൊലീസ് അന്ധേരിയിലെ വിലാസത്തില്‍ നടത്തിയ അന്വേഷണമാണ് അറുപതുകാരിയിലേക്ക് എത്തിച്ചത്. അവര്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കുടുംബ പ്രശ്നത്തിന്റെ ഫലമായി വയോധികയുടെ മരുമകനാണ് വ്യാജ സന്ദേശം നല്‍കിയതെന്ന് കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയോളമായി രാജ്യത്തെ വിവിധ വിമാന സര്‍വീസുകള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ച മാത്രം 50 ല്‍ അധികം ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്. ഒക്ടോബര്‍ 14 മുതല്‍ 25 വരെ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് 13 എഫ്.ഐ.ആറുകളാണ് സഹര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.