മയാമി: ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിനെ തലനാരിഴയ്ക്ക് അതിജീവിച്ച് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന ഫിഫ ലോകകപ്പ് 2026 ന്റെ പ്രീ-ക്വാര്‍ട്ടറിലേക്ക്. ആവേശം 120 മിനിറ്റോളം നീണ്ടുനിന്ന റൗണ്ട് ഓഫ് 32 പോരാട്ടത്തില്‍ നവാഗതരായ കേപ് വെര്‍ഡെയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലയണല്‍ മെസിയും സംഘവും പരാജയപ്പെടുത്തിയത്.
പരിശീലകന്‍ ലയണല്‍ സ്‌കലോണിയുടെ നൂറാം അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. മയാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 29-ാം മിനിറ്റില്‍ ലിസാന്‍ഡ്രോ മാര്‍ട്ടീനസിന്റെ മികച്ചൊരു പാസ് സ്വീകരിച്ച് ലയണല്‍ മെസിയാണ് അര്‍ജന്റീനയ്ക്ക് ആദ്യ ലീഡ് സമ്മാനിച്ചത്. നടപ്പ് ലോകകപ്പില്‍ മെസിയുടെ ഏഴാം ഗോളാണിത്. എന്നാല്‍ രണ്ടാം പകുതിയില്‍ പൊരുതിക്കളിച്ച് 59-ാം മിനിറ്റില്‍ ഡെറോയ് ഡുവാര്‍ട്ടെയിലൂടെ കേപ് വെര്‍ഡെ സമനില പിടിച്ചു.
നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 എന്ന നിലയിലായതോടെ മത്സരം അധിക സമയത്തേക്ക് നീളുകയായിരുന്നു. അധിക സമയത്തിന്റെ തുടക്കത്തില്‍ (92-ാം മിനിറ്റില്‍) ലിസാന്‍ഡ്രോ മാര്‍ട്ടീനസ് അര്‍ജന്റീനയ്ക്ക് വീണ്ടും ലീഡ് നല്‍കിയെങ്കിലും 103-ാം മിനിറ്റില്‍ സിഡ്‌നി ലോപ്പസ് കബ്രാള്‍ തൊടുത്ത അവിശ്വസനീയമായ ലോങ് റേഞ്ചര്‍ ഗോള്‍ കേപ് വെര്‍ഡെയെ വീണ്ടും ഒപ്പമെത്തിച്ചു. ഒടുവില്‍ 111-ാം മിനിറ്റില്‍ മെസിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ക്രിസ്റ്റ്യന്‍ റൊമേറോ ഉയര്‍ന്നു ഹെഡ് ചെയ്ത പന്ത് കേപ് വെര്‍ഡെ താരം ഡിനി ബോര്‍ഗസിന്റെ ശരീരത്തില്‍ തട്ടി സെല്‍ഫ് ഗോളായതോടെയാണ് അര്‍ജന്റീന വിജയം ഉറപ്പിച്ചത്.
അടുത്ത ചൊവ്വാഴ്ച അറ്റ്‌ലാന്റയില്‍ നടക്കുന്ന പ്രീ-ക്വാര്‍ട്ടറില്‍ ഈജിപ്താണ് അര്‍ജന്റീനയുടെ എതിരാളികള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.